വിമാനത്തിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം; ഇന്ത്യൻ ടെക്കിക്ക് 9 വർഷം ജയിൽ
Last Updated:
വാഷിങ്ടൺ: വിമാനത്തിനുള്ളിൽ സഹയാത്രികയോട് മോശമായി പെരുമാറിയ സംഭവത്തിൽ തമിഴ്നാട്ടിൽനിന്നുള്ള ഐ.ടി ജീവനക്കാരനെ യുഎസിൽ 9 വർഷത്തേക്ക് ശിക്ഷിച്ചു. 2015ൽ എച്ച്1ബി വീസയിൽ യുഎസിലെത്തിയ പ്രഭു രാമമൂർത്തിയാണ് (35) ശിക്ഷിക്കപ്പെട്ടത്. ഇയാളെ ശിക്ഷാ കാലാവധി പൂർത്തിയാക്കിയശേഷം ഇന്ത്യയിലേക്കു നാടുകടത്തുമെന്നും ഡെട്രോയിറ്റിലെ ഫെഡറൽ കോടതി വ്യക്തമാക്കി. രാമമൂർത്തിക്ക് 11 വർഷം തടവ് നൽകണമെന്നായിരുന്നു പ്രോസിക്യൂട്ടർമാരുടെ ആവശ്യം.
അഞ്ചുദിവസം നീണ്ട വിചാരണയ്ക്കുശേഷം ഓഗസ്റ്റിലാണ് രാമമൂർത്തി കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. ജനുവരി മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ലാസ് വേഗസിൽനിന്ന് ഡെട്രോയിറ്റിലേക്കുള്ള വിമാന യാത്രയ്ക്കിടയിൽ ഉറങ്ങിക്കിടന്ന സഹയാത്രികയോടായിരുന്നു ഇയാൾ മോശമായി പെരുമാറിയത്. ഈ യാത്രയിൽ ഇയാൾക്കൊപ്പം ഭാര്യയും ഉണ്ടായിരുന്നു.
'വിമാനത്തിൽ സുരക്ഷിതമായി യാത്ര ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്. ഇത്തരത്തിലുള്ള പെരുമാറ്റങ്ങൾ അനുവദിക്കാനാകില്ല. കാര്യങ്ങൾ തുറന്നുപറയാൻ തയാറായ ഇരയെ അഭിനന്ദിക്കുന്നു'- വിധി പ്രസ്താവത്തിന്ശേഷം യുഎസ് അറ്റോണി മാത്യു ഷ്നെയ്ഡർ പറഞ്ഞു. വിമാനത്തിൽ തൊട്ടടുത്ത സീറ്റിൽ ഉറങ്ങുകയായിരുന്നു യുവതി. ലൈംഗികാതിക്രമത്തെ തുടർന്ന് ഉണർന്ന യുവതി വിമാനജീവനക്കാരുടെ സഹായം തേടുകയായിരുന്നു. വിമാനത്തിൽ സഹയാത്രികരെ ലൈംഗികമായി പീഡിപ്പിച്ചതിന് അറസ്റ്റിലാകുന്ന ഇന്ത്യൻ പൗരന്മാരുടെ എണ്ണം സമീപകാലത്ത് വർധിച്ചുവരികയാണ്. 2014 ൽ നിന്നും 2017 ആയപ്പോഴേക്കും ഇത്തരം സംഭവങ്ങളുടെ എണ്ണം 64 ശതമാനമാണ് വർധിച്ചതെന്ന് എഫ്ബിഐ കണക്കുകൾ വ്യക്തമാക്കുന്നു.
advertisement
Location :
First Published :
December 14, 2018 10:33 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിമാനത്തിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം; ഇന്ത്യൻ ടെക്കിക്ക് 9 വർഷം ജയിൽ


