Vismaya Dowry Case| 'സഹപാഠികളായ ആൺകുട്ടികളോട് മിണ്ടുന്നത് വിലക്കി'; വിവാഹത്തിന് മുമ്പും വിസ്‌മയയെ കിരൺ മർദിച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽ
- Published by:Rajesh V
- news18-malayalam
Last Updated:
വിവാഹ നിശ്ചയത്തിന് ശേഷം സുഹൃത്തുക്കൾക്ക് ഫോണിൽ സന്ദേശം അയയ്ക്കുന്നെന്നും സഹപാഠികളായ ആൺകുട്ടികളോട് സംസാരിക്കുന്നെന്നും പറഞ്ഞ് വിസ്‌മയയെ കിരൺ മർദിച്ചിരുന്നതായാണ് വെളിപ്പെടുത്തൽ
കൊല്ലം: വിവാഹത്തിന് മുൻപും വിസ്‌മയയെ കിരൺ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽ. വിസ്മയയുടെ അമ്മ സജിത വി നായരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിവാഹ നിശ്ചയത്തിന് ശേഷം സുഹൃത്തുക്കൾക്ക് ഫോണിൽ സന്ദേശം അയയ്ക്കുന്നെന്നും സഹപാഠികളായ ആൺകുട്ടികളോട് സംസാരിക്കുന്നെന്നും പറഞ്ഞ് വിസ്‌മയയെ കിരൺ മർദിച്ചിരുന്നതായി അമ്മ പറയുന്നു.
വിസ്‌മയ പഠിക്കുന്ന കോളജിൽ പലപ്പോഴും കിരൺ കാണാൻ എത്തിയിരുന്നു. അന്ന് മുതൽ പ്രശ്‌നങ്ങൾ ഉണ്ടായെങ്കിലും അതെല്ലാം അടുത്ത സമയത്തുമാത്രമാണ് മകൾ തന്നോട് പറഞ്ഞത്. വിവാഹത്തിന് ശേഷം സ്ത്രീധനത്തിന്‍റെ പേരിൽ നിരന്തരം വിസ്‌മയയെ ഉപദ്രവിച്ചു. തന്നെ വിഷമിപ്പിക്കേണ്ടെന്ന് കരുതി അവളുടെ വിഷമങ്ങൾ കൂട്ടുകാരികളോടാണ് അടുത്തിടെയായി കൂടുതലായി പറഞ്ഞിരുന്നത്.
advertisement
താനാണോ സ്ത്രീധനമാണോ വലുത് എന്ന് വിസ്‌മയ ഒരിക്കൽ കിരണിനോട് ചോദിച്ചതായി അവൾ പറഞ്ഞതായും അമ്മ പറയുന്നു. ജീവിക്കണമെങ്കിൽ സ്ത്രീധനം വേണമെന്നായിരുന്നു കിരണിന്‍റെ മറുപടി. വിവാഹത്തിന് ശേഷം കാറിന് മൈലേജ് കിട്ടുന്നില്ലെന്നും മറ്റൊരു കാർ വേണമെന്നും പറഞ്ഞ് വീട്ടിൽ വന്നു വഴക്കുണ്ടാക്കി. അന്ന് വിസ്‌മയയുടെ അച്ഛനെ അസഭ്യം പറയുകയും വിവാഹത്തിന് ഞങ്ങൾ കിരണിനെ അണിയിച്ച മാല ഊരി എറിയുകയും ചെയ്‌തു.
advertisement
Also Read- അപരാജിത ഇന്നു മുതൽ; ഗാർഹിക പീഡന പരാതികൾ ഇനി നേരിട്ട് അറിയിക്കാം
അന്ന് വിസ്‌മയയെയും സഹോദരൻ വിജിത്തിനെയും മർദിച്ചു. നാട്ടുകാർ കൂടിയപ്പോൾ വീട്ടിൽ നിന്ന് ഇറങ്ങി ഓടിയെങ്കിലും വിവരമറിഞ്ഞെത്തിയ പൊലീസ് വഴിയിൽ വച്ച് പിടികൂടി. മദ്യലഹരിയിൽ അന്ന് പൊലീസിനെയും ആക്രമിച്ചിരുന്നു. പിന്നീട് കുറേക്കാലം വിസ്‌മയ തങ്ങൾക്കൊപ്പം തന്നെ കഴിഞ്ഞുവെന്നും സജിത പറയുന്നു.
Also Read- കൊല്ലത്ത് ബാങ്ക് മാനേജരായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
അന്ന് ഇനി ഭർതൃവീട്ടിലേക്ക് പോകേണ്ടെന്നും വിവാഹ മോചനം തേടാമെന്നും തീരുമാനിച്ചതാണ്. ഇതിനായി മാർച്ച് 25ന് സമുദായനേതാക്കൾ ഇടപെട്ട് ചർച്ച നിശ്ചയിച്ചു. ഇതറിഞ്ഞ് കിരൺ വിസ്‌മയയെ വീണ്ടും ഫോൺ ചെയ്തു തുടങ്ങി. തന്‍റെ ജന്മദിനത്തിന് മുമ്പ് വീട്ടിൽ തിരിച്ചു വന്നില്ലെങ്കിൽ ഇനി ഒരിക്കലും വരേണ്ടെന്നു കിരൺ പറഞ്ഞു. അങ്ങനെയാണ് പരീക്ഷയ്ക്കായി കോളജിൽ പോയ വിസ്‌മയ, കിരൺ അവിടെ ചെന്നു വിളിച്ചപ്പോൾ ഒപ്പം പോയത്. അങ്ങോട്ടേക്ക് വീണ്ടും പോയ ശേഷം എന്നെ മാത്രമേ വിളിച്ചിരുന്നുള്ളൂ. അതിനും കിരൺ പ്രശ്‌നമുണ്ടാക്കി. തങ്ങളെ വിവരങ്ങൾ അറിയിക്കാതിരിക്കാൻ നമ്പറുകൾ ബ്ലോക്ക് ചെയ്‌തുവെന്നും സജിത പറയുന്നു.
advertisement
Also Read- കേരളത്തിൽ അഞ്ചു വർഷത്തിനിടെ 66 സ്ത്രീധന പീഡന മരണങ്ങൾ; നാലുമാസത്തിനിടെ 1080 ഗാർഹിക പീഡനക്കേസുകൾ
Location :
First Published :
June 23, 2021 11:58 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Vismaya Dowry Case| 'സഹപാഠികളായ ആൺകുട്ടികളോട് മിണ്ടുന്നത് വിലക്കി'; വിവാഹത്തിന് മുമ്പും വിസ്‌മയയെ കിരൺ മർദിച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽ