ഇതാണ് കേരളം; അഞ്ചു വർഷത്തിനിടെ 66 സ്ത്രീധന പീഡന മരണങ്ങൾ; നാലു മാസത്തിനിടെ 1080 ഗാർഹിക പീഡനക്കേസുകൾ
- Published by:Rajesh V
- news18-malayalam
Last Updated:
പൊലീസ് കുറ്റപത്രം നൽകിയ കേസുകളുടെ എണ്ണം മാത്രമാണ് സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ പക്കലുള്ളത്. യഥാർത്ഥ കണക്ക് ഇതിൽക്കൂടും.
തിരുവനന്തപുരം: അഞ്ചു വർഷത്തിനിടെ നമ്മുടെ കുടുംബങ്ങളിൽ 66 പെൺകുട്ടികളാണ് സ്ത്രീധനം കുറഞ്ഞു പോയതിന്റെയോ ഇല്ലാത്തതിന്റെയോ പേരിൽ പീഡനമേറ്റ് മരണപ്പെട്ടത്. നടൻ രാജൻ പി ദേവിന്റെ മകൻ പ്രതിയായ വെമ്പായത്തെ സ്ത്രീ പീഡന മരണം ഉൾപ്പെടെ നിരവധി കേസുകൾ ഇക്കൂട്ടത്തിലില്ല. പൊലീസ് കുറ്റപത്രം നൽകിയ കേസുകളുടെ എണ്ണം മാത്രമാണ് സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ പക്കലുള്ളത്. യഥാർത്ഥ കണക്ക് ഇതിൽക്കൂടും.
2016ലാണ് ഏറ്റവും കൂടുതൽ മരണങ്ങളുണ്ടായത്, 25 എണ്ണം. 2017-ൽ 12ഉം 18ൽ 17ഉം പേർ മരണപ്പെട്ടു. 2019ലും ഇരുപതിലും ആറു പേർക്കു വീതവും സ്ത്രീധനത്തിന്റെ പേരിൽ ജീവൻ നഷ്ടപ്പെട്ടു. ഈ വർഷത്തെ കേസുകളൊന്നും കണക്കിലില്ല. 2021 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള നാലു മാസത്തിനുള്ളിൽ ഭർത്താവും ഭർതൃവീട്ടുകാരും പ്രതികളായ 1080 കേസുകളാണുള്ളത്. അഞ്ചു വർഷത്തിനുള്ളിലാകട്ടെ ഇത്തരത്തിലുള്ള 15,143 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
advertisement
2016-ൽ 3,455 കേസുകളും 2017-ൽ 2,856 കേസുകളും 2018-ൽ 2,046 കേസുകളും രജിസ്റ്റർ ചെയ്തു. 2019-ൽ 2,991 കേസുകളും 2010-ൽ 2,715 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ 28 കുടുംബ കോടതികളിലായി 1,04,015 കേസുകളാണുള്ളത്. സ്ത്രീ സുരക്ഷയ്ക്കായി നിരവധി പദ്ധതികൾ പൊലീസും സർക്കാരും നടപ്പിലാക്കുന്നുണ്ട്. കൂടുതൽ പദ്ധതികൾ നടപ്പിലാക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.
വിസ്മയയെ മർദിച്ചെന്ന് സമ്മതിച്ച് ഭർത്താവ് കിരൺ; വാതിൽ ചവിട്ടിത്തുറന്നപ്പോൾ ജീവനൊടുക്കിയ നിലയിൽ കണ്ടെന്നും മൊഴി
advertisement
വിസ്മയയെ താൻ മുമ്പ് മർദിച്ചിട്ടുണ്ടെന്നും ചിത്രങ്ങളിലുള്ളത് താൻ മുമ്പ് മർദിച്ചതിന്റെ പാടുകളാണെന്നും ഭർത്താവ് കിരൺ പൊലീസിന് മൊഴി നൽകി. വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവും അസിസ്റ്റന്‌റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുമായ കിരൺകുമാറിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇയാൾക്കെതിരേ ഗാർഹിക പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റം ചുമത്തുമെന്ന് പൊലീസ് പറഞ്ഞു. വിസ്മയയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് മറ്റു വകുപ്പുകൾ ചുമത്തുന്നത് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.
advertisement
വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് കിരൺകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം ചൊവ്വാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ വിസ്മയയുമായി വഴക്കിട്ടിരുന്നു. വഴക്കിന് ശേഷം വീട്ടിൽപോകണമെന്ന് വിസ്മയ പറഞ്ഞു. പിന്നീട് മാതാപിതാക്കൾ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ഇതിനുശേഷമാണ് വിസ്മയ ജീവനൊടുക്കിയതെന്നും കിരൺകുമാർ പൊലീസിനോട് പറഞ്ഞു.
വഴക്കിന് ശേഷം ശുചിമുറിയിൽ പോയ വിസ്മയ ഏറെനേരം കഴിഞ്ഞിട്ടും പുറത്തുവന്നില്ല. 20 മിനിറ്റ് കഴിഞ്ഞിട്ടും ഭാര്യ പുറത്തുവരാതിരുന്നതിനാൽ വാതിൽ ചവിട്ടിത്തുറന്നെന്നും അപ്പോഴാണ് ജീവനൊടുക്കിയ നിലയിൽ കണ്ടതെന്നും കിരൺ മൊഴി നൽകിയിട്ടുണ്ട്. അതേസമയം, കേസിൽ കിരണിന്റെ ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. നേരത്തെ കിരണിന്റെ അമ്മ വിസ്മയയെ മർദിച്ചതായി വിസ്മയയുടെ മാതാപിതാക്കൾ ആരോപണം ഉന്നയിച്ചിരുന്നു.
advertisement
സംഭവത്തിൽ ഗാർഹിക, സ്ത്രീധന പീഡനത്തിനു വനിതാ കമ്മിഷൻ കേസെടുത്തിട്ടുണ്ട്. കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ വിസ്മയയുടെ നിലമേലിലെ വീട് സന്ദര്‍ശിച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് ഭർത്താവ് കിരണിന്റെ വീട്ടിലെ രണ്ടാം നിലയിലെ കിടപ്പുമുറിയോട് ചേർന്ന ശുചിമുറിയുടെ വെന്റിലേഷനിൽ വിസ്മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Also Read-വിസ്മയയുടെ മരണം; മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥനായ ഭർത്താവ് കിരണിനെ ജോലിയിൽ നിന്ന് നീക്കിയേക്കും
2020 മെയ് 31 നായിരുന്നു വിസ്മയയും കിരൺകുമാറും തമ്മിലുള്ള വിവാഹം. 100 പവൻ സ്വർണവും ഒരു ഏക്കർ 20 സെന്‍റ് സ്ഥലവും പത്ത് ലക്ഷം രൂപ വിലയുള്ള കാറുമാണ് സ്ത്രീധനമായി നൽകിയത്. എന്നാൽ കാർ വിറ്റ് പണം നൽകാൻ വീട്ടുകാരോട് ആവശ്യപ്പെടാൻ വിസ്മയയെ ഇയാൾ നിരന്തരം പ്രേരിപ്പിച്ചിരുന്നു. ഇതിന് തയാറാകാതെ വന്നതോടെയാണ് മകളെ ഇയാൾ നിരന്തരം മർദ്ദിച്ചതെന്നാണ് വിസ്മയയുടെ കുടുംബം ആരോപിക്കുന്നത്.
Location :
First Published :
June 22, 2021 4:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഇതാണ് കേരളം; അഞ്ചു വർഷത്തിനിടെ 66 സ്ത്രീധന പീഡന മരണങ്ങൾ; നാലു മാസത്തിനിടെ 1080 ഗാർഹിക പീഡനക്കേസുകൾ