കൊച്ചി: കള്ളപ്പണകേസിൽ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ഐ ഫോൺകുരുക്കും. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ നിർമാണണക്കരാറിനായി യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ കമ്മീഷന്‍ തുകയ്ക്ക് പുറമെ വാങ്ങിനല്‍കിയ അഞ്ച് ഐ ഫോണുകളില്‍ ഒന്ന് ലഭിച്ചത് എം ശിവശങ്കറിന്. സ്വപ്‌ന പറഞ്ഞത് അനുസരിച്ച് വാങ്ങിനല്‍കിയ ഫോണുകളില്‍ ഒരു ലക്ഷം രൂപയോളം വിലവരുന്ന ഫോണാണ് ഇഡി അറസ്റ്റ് ചെയ്ത കേസിലെ അഞ്ചാം പ്രതിയായ ശിവശങ്കര്‍ ഉപയോഗിച്ചിരുന്നത്. താന്‍ ഉപയോഗിക്കുന്ന ഫോണുകള്‍ സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ശിവശങ്കര്‍ തന്നെയാണ് എഴുതി നൽകിയത്.
ഉപയോഗിക്കുന്ന രണ്ട് മൊബൈൽ ഫോണുകളുടെ ഐഎംഇഐ നമ്പറുകളാണ് ശിവശങ്കര്‍ ഇഡിക്ക് നല്‍കിയത്. ഇതിലൊരു ഫോണിന്റെ ഐഎംഇഐ നമ്പര്‍ യൂണിടാക്ക് കോടതിയില്‍ സമര്‍പ്പിച്ച ഫോണുകളുടെ വിവരത്തിലുമുണ്ട്. ഒരു ലക്ഷത്തോളം രൂപയാണ് ഫോണിന്റെ വില. വാങ്ങി നൽകിയ ആറുഫോണുകളുടെ ഇൻവോയിസ് വിവരങ്ങളും യൂണിടാക് ഉടമ ഹൈക്കോടതിയില്‍ നൽകിയിട്ടുണ്ട്.
സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിലാണ് ശിവശങ്കറുള്ളത്. ലൈഫ് പദ്ധതിയിലും ശിവശങ്കറിന്റെ ഇടപെടല്‍ വ്യക്തമായതോടെ ഇതുമായി ബന്ധപ്പെട്ട കേസുകളിലും അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്നുറപ്പായി. യൂണിടാക് സ്വപ്ന വഴി കൈമാറിയ ഐഫോണുകള്‍ ലഭിച്ചവരെ സംബന്ധിച്ച് അന്വേഷണം നടന്നുവരുന്നുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ഇതിലൊരു ഫോണ്‍ ലഭിച്ചിട്ടുണ്ടെന്ന സന്തോഷ് ഈപ്പന്റെ സത്യവാങ്മൂലത്തിലെ പരാമര്‍ശം വിവാദമായിരുന്നു. എന്നാല്‍ പിന്നീട് രമേശ് ചെന്നിത്തലയ്ക്ക് എന്ന് പറഞ്ഞാണ് സ്വപ്‌ന വാങ്ങിയത് എന്നാണ് അദ്ദേഹം മൊഴി നല്‍കിയതെന്ന വിവരം പുറത്തുവന്നു.
Also Read- എസ്എസ്എൽസി രണ്ടാം റാങ്ക്; ശിവശങ്കര്‍ ഐ എ എസ് എങ്ങനെയാണ് കേരളത്തിലെ ഒന്നാം നമ്പര്‍ ഉദ്യോഗസ്ഥനായത്?
കള്ളപ്പണ കേസിൽ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത എം ശിവശങ്കറിനെ ഇന്നലെ കോടതി ഏഴുദിവസത്തെ കസ്റ്റഡിയിൽ വിട്ടിരുന്നു. ചോദ്യം ചെയ്യലിനിടെ വിശ്രമം അനുവദിക്കണം, ആവശ്യമെങ്കിൽ ചികിത്സ ലഭ്യമാക്കണം എന്നതടക്കമുള്ള നിർദേശങ്ങളോടെയാണ് ശിവശങ്കറിനെ കസ്റ്റഡിയിൽ വിട്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: CBI in Life mission, Kerala gold, Life mission scam, M sivasankar arrest, Sivasankar, Sivasankar arrest