മുസാഫർനഗർ: ലൈംഗിക ബന്ധത്തിന് വിസ്സമ്മതിച്ച ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം മക്കളെ കനാലിലെറിഞ്ഞ് യുവാവ്. ഉത്തർപ്രദേശ് ബസേദി സ്വദേശിനിയായ ഡോളി (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ ഭർത്താവ് പപ്പുവിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൂന്നു മക്കളുമായി വീടു വിട്ടിറങ്ങിയ പപ്പു ഇവരെ സമീപത്തെ കനാലിലേക്ക് തള്ളിയിടുകയായിരുന്നു.
മക്കളായ സാനിയ (5), വൻഷ് (3), അർഷിത (18 മാസം) എന്നിവരെയാണ് സമീപത്തെ ഗംഗാ കനാലിലേക്കെറിഞ്ഞത്. സംഭവശേഷം കടന്നു കളഞ്ഞ പപ്പുവിനെ തൊട്ടടുത്ത ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ പതിനഞ്ച് ദിവസങ്ങളായി ഭാര്യ ഇയാളിൽ നിന്ന് ശാരീരികമായി അകലം പാലിക്കുകയായിരുന്നു. ഇതിൽ പപ്പു വളരെ ദേഷ്യത്തിലായിരുന്നു. ലൈംഗിക ബന്ധത്തിന് തയ്യാറായില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് ഭീഷണിയും മുഴക്കിയിരുന്നു. സംഭവം നടന്ന ദിവസവും പപ്പു ഇതേ ആവശ്യവുമായി ഡോളിയെ സമീപിച്ചു. എന്നാൽ അവർ വിസ്സമ്മതം അറിയച്ചതോടെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ തലയ്ക്കാണ് വെടിയേറ്റതെന്നാണ് പൊലീസ് പറയുന്നത്.
ഭാര്യ മരിച്ചതോടെ ഇനി മക്കളെ ആര് നോക്കുമെന്ന ആശങ്ക ഉയർന്നതോടെയാണ് അവരെയും ഇല്ലാതാക്കാൻ തീരുമാനിച്ചത്. മക്കളുമായി കനാലിന് സമീപമെത്തിയ ശേഷം ഇവരെ തള്ളിയിടുകയായിരുന്നു. പപ്പുവിന്‍റെ ജ്യേഷ്ഠ ഭാര്യ ആയിരുന്ന ഡോളി, പത്ത് വർഷം മുമ്പ് ഇയാൾ മരിച്ചതോടെയാണ് പപ്പുവിനെ വിവാഹം ചെയ്തതെന്നും റിപ്പോർട്ടുകളുണ്ട്.
ഭാര്യയെ കൊലപ്പെടുത്തി മക്കളെ കനാലിലെറിഞ്ഞു എന്ന് പപ്പു തന്നെ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കുട്ടികളുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായില്ലെന്നും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നുമാണ് പൊലീസ് അധികൃതർ അറിയിച്ചിരിക്കുന്നത്.
സമാനമായ മറ്റൊരു സംഭവത്തിൽ ഭാര്യയോടുള്ള ദേഷ്യത്തിൽ ഒരു വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ആൾ അറസ്റ്റിലായിട്ടുണ്ട്. മഹാരാഷ്ട്രയിലെ നാഗ്പൂർ സ്വദേശി ഭജൻ മേതബ് കവ്റേതി (40) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. മദ്യപിക്കാൻ പണം ആവശ്യപ്പെട്ട് ഭാര്യയുമായി വഴക്കിട്ട ഭജൻ, പെട്ടെന്നുണ്ടായ ദേഷ്യത്തിൽ കുഞ്ഞിനെയെടുത്ത് മുറ്റത്ത് കിടന്നിരുന്ന ഒരു പാറക്കല്ലിൽ അടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ കുഞ്ഞ് മരിച്ചു.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.