ഇന്‍ഡിഗോയുടെ പേരിൽ തട്ടിപ്പ്; 'കസ്റ്റമര്‍ എക്‌സിക്യൂട്ടിവിന്' പിഎന്‍ആര്‍ അയച്ചതിന് പിന്നാലെ 72000 രൂപയുടെ ഫ്ലൈറ്റ് ടിക്കറ്റ് ക്യാൻസലായി
- Published by:Sarika KP
- news18-malayalam
Last Updated:
കുടുംബത്തോടൊപ്പം തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്ക് മണിക്കൂറുകള്‍ക്ക് മുമ്പാണ് ടിക്കറ്റ് റദ്ദാക്കപ്പെട്ടതായി തനിക്ക് വിവരം ലഭിച്ചതെന്ന് ഇദ്ദേഹം പറഞ്ഞു.
ഇന്‍ഡിഗോ എയര്‍ലൈനിന്റെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെ ട്രെയിനി എന്ന് സ്വയം പരിചയപ്പെടുത്തിയയാൾക്ക് പിഎന്‍ആര്‍ നമ്പര്‍ കൈമാറിയതിന് പിന്നാലെ എട്ട് പേരടങ്ങുന്ന കുടുംബത്തിന്റെ ടിക്കറ്റുകൾ ക്യാൻസലായതായി നോയിഡ സ്വദേശി. 72,600 രൂപ നല്‍കി ബുക്ക് ചെയ്ത ടിക്കറ്റാണ് അപ്രതീക്ഷിതമായി ക്യാൻസലായതെന്ന് നോയിഡ സ്വദേശിയായ നിഷിദ് ചതുര്‍വേദി പറഞ്ഞു.
ജനുവരി ഏഴിനാണ് സംഭവം നടന്നത്. കുടുംബത്തോടൊപ്പം തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്ക് മണിക്കൂറുകള്‍ക്ക് മുമ്പാണ് ടിക്കറ്റ് റദ്ദാക്കപ്പെട്ടതായി തനിക്ക് വിവരം ലഭിച്ചതെന്ന് ഇദ്ദേഹം പറഞ്ഞു.
'' ജനുവരി ഏഴിന് പുലര്‍ച്ചെ 1 മണിക്ക് ഞാന്‍ ടിക്കറ്റ് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് സീറ്റുകൾ സെലക്ട് ആയിട്ടില്ലെന്ന് മനസ്സിലായത്. ഇത് സംബന്ധിച്ച് ഇന്‍ഡിഗോയുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലേക്ക് ഞാന്‍ മെസേജ് അയച്ചു,'' നിഷിദ് പറഞ്ഞു.
മെസേജ് അയച്ച് മിനിറ്റുകള്‍ക്കിപ്പുറം കസ്റ്റമര്‍ സപ്പോര്‍ട്ട് എക്‌സിക്യൂട്ടിവില്‍ നിന്നും മറുപടി ലഭിച്ചു. ദിയാഷി എന്ന് പരിചയപ്പെടുത്തിയ എക്‌സിക്യൂട്ടിവാണ് തനിക്ക് മെസേജ് അയച്ചതെന്ന് നിഷിദ് പറഞ്ഞു. ഇവര്‍ക്കാണ് താന്‍ പിഎന്‍ആര്‍ നമ്പര്‍ അയച്ചുകൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.
advertisement
ക്ലിയര്‍ട്രിപ്പ് ഏജന്‍സി വഴിയാണ് നിഷിദ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. പുലര്‍ച്ചെ 1.38 ആയപ്പോഴേക്കും 8 ടിക്കറ്റും ക്യാന്‍സല്‍ ചെയ്തിരിക്കുന്നുവെന്ന സന്ദേശം നിഷിദിന് ലഭിച്ചു. ഉടനെ തന്നെ നിഷിദ് ഇന്‍ഡിഗോയുടെ കസ്റ്റമര്‍ കെയറിലേക്ക് വിളിച്ചു. എന്നാല്‍ അവിടെ നിന്ന് പ്രതീക്ഷിച്ച സഹായം ലഭിച്ചില്ലെന്ന് ഇദ്ദേഹം പറഞ്ഞു.
'' കസ്റ്റമര്‍ കെയറില്‍ വിളിച്ചപ്പോള്‍ തൃപ്തികരമായ മറുപടി ലഭിച്ചില്ല. മൂന്ന് മണിക്കൂറോളം അവരോട് സംസാരിച്ചു. തുടര്‍ന്ന് എന്നോട് രണ്ട് മണിക്കൂര്‍ കാത്തിരിക്കാന്‍ പറഞ്ഞു. കമ്പനി ജീവനക്കാര്‍ അബദ്ധത്തില്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തതാകാം എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ പിന്നീട് ഇന്‍ഡിഗോ പ്രതിനിധികള്‍ എന്നെ വിളിച്ചു. ഞാന്‍ തന്നെയാണ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തതെന്ന് അവര്‍ എന്നോട് പറയുകയായിരുന്നു. അതൊരിക്കലും സംഭവിക്കാന്‍ സാധ്യതയില്ലെന്ന് അവരോട് ഞാന്‍ പറഞ്ഞു. ഉടനെ ക്ലിയര്‍ട്രിപ്പ് ഏജന്‍സി ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തിട്ടുണ്ടാകും എന്ന് അവര്‍ പറഞ്ഞു,'' നിഷിദ് കൂട്ടിച്ചേര്‍ത്തു.
advertisement
ഉടനെ തന്നെ ക്ലിയര്‍ട്രിപ്പ് ജീവനക്കാരുമായി താന്‍ ബന്ധപ്പെട്ടുവെന്നും എന്നാല്‍ അവരുടെ ഭാഗത്ത് നിന്ന് അങ്ങനെയൊരു തെറ്റ് സംഭവിച്ചിട്ടില്ലെന്നുമാണ് ക്ലിയര്‍ട്രിപ്പ് അധികൃതര്‍ തന്നോട് പറഞ്ഞതെന്ന് നിഷിദ് പറഞ്ഞു.
അപ്പോഴാണ് നിഷിദിന്റെ ഫോണ്‍ നമ്പരും, ഇമെയില്‍ ഐഡിയും ആരോ തങ്ങളുടെ സിസ്റ്റത്തില്‍ മാറ്റിയതായി ഇന്‍ഡിഗോ ജീവനക്കാര്‍ നിഷിദിനെ അറിയിച്ചു. സംഭവം അന്വേഷിക്കുമെന്നും നിഷിദിനെ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുമെന്നും അവര്‍ ഉറപ്പ് നല്‍കി. തുടര്‍ന്ന് യാത്രയ്ക്കായി പുതിയ ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന് അവര്‍ നിഷിദിനെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.
advertisement
'' അവരുടെ ഭാഗത്ത് നിന്നുണ്ടായ സുരക്ഷാ വീഴ്ചയാണെന്ന് ഇന്‍ഡിഗോ സമ്മതിച്ചിരുന്നില്ല. 72000 രൂപയുടെ ടിക്കറ്റാണ് ക്യാന്‍സല്‍ ചെയ്യപ്പെട്ടത്. വീണ്ടും അത്രയും തുക നല്‍കി ടിക്കറ്റ് എടുക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. ഒരു സാധാരണക്കാരന് പെട്ടെന്ന് ഇത്രയും തുക എങ്ങനെയാണ് സംഘടിപ്പിക്കാന്‍ പറ്റുന്നത്? എന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റല്ലല്ലോ. പിന്നെ ഞാനെന്തിന് വീണ്ടും പണം നല്‍കണമെന്ന് എന്നൊക്കെ എനിക്ക് അപ്പോള്‍ തോന്നി. എന്നാല്‍ യാത്ര മാറ്റിവെയ്ക്കാന്‍ കഴിയാത്ത ഒരു അവസ്ഥയായിരുന്നു അപ്പോള്‍. അതുകൊണ്ട് വീണ്ടും ടിക്കറ്റ് ബുക്ക് ചെയ്യുകയായിരുന്നു,'' നിഷിദ് പറഞ്ഞു.
advertisement
വൈകുന്നേരം നാല് മണിയായപ്പോഴേക്കും ക്യാന്‍സലായ ടിക്കറ്റിന്റെ തുക ഉടനെ ലഭിക്കുമെന്ന് ഇന്‍ഡിഗോ ജീവനക്കാര്‍ തന്നെ അറിയിച്ചുവെന്ന് നിഷിദ് പറഞ്ഞു.
അതേസമയം ടിക്കറ്റ് പ്രശ്‌നം പരിഹരിക്കുന്നത് വരെ ഇദ്ദേഹവും കുടുംബവും തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ തന്നെ ഇരിക്കുകയായിരുന്നു. തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ സുരക്ഷാ വീഴ്ചയാണെന്ന് സമ്മതിക്കാന്‍ ഇന്‍ഡിഗോ തയ്യാറായിരുന്നില്ലെന്നും നിഷിദ് പറഞ്ഞു.
Location :
New Delhi,New Delhi,Delhi
First Published :
February 04, 2024 8:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഇന്‍ഡിഗോയുടെ പേരിൽ തട്ടിപ്പ്; 'കസ്റ്റമര്‍ എക്‌സിക്യൂട്ടിവിന്' പിഎന്‍ആര്‍ അയച്ചതിന് പിന്നാലെ 72000 രൂപയുടെ ഫ്ലൈറ്റ് ടിക്കറ്റ് ക്യാൻസലായി