‘അന്ന് കൊലപാതകക്കുറ്റമേറ്റത് പൊലീസിന്റെ കൊടിയ പീഡനം സഹിക്കാനാകാതെ'; 14 കാരിയുടെ മരണത്തിൽ വയോധിക ദമ്പതികൾ

Last Updated:

ഒരു ഘട്ടത്തില്‍  പൊലീസ് പീഡനം സഹിക്കാനാകാതെ വളർത്തുമകളെ കൊന്നുവെന്ന് സമ്മതിക്കേണ്ടിവന്നു. രോഗികളായ ഈ ദമ്പതികളുടെ കണ്ണീരിനും പ്രാർത്ഥനയ്ക്കും ഫലം കണ്ടതു കഴിഞ്ഞ ദിവസമാണ്.

Murder
Murder
തിരുവനന്തപുരം: വളർത്തുമകളായ 14കാരിയുടെ കൊലപാതകത്തെ തുടർന്ന് കഴിഞ്ഞ ഒരുവർഷമായി കോവളം (Kovalam) ആഴാകുളത്തെ വീട്ടിൽ തീതിന്നു കഴിയുകയായിരുന്നു രോഗികളായ വയോധിക ദമ്പതികൾ.  മകളുടെ കൊലപാതകത്തിൽ പൊലീസിന്റെ സംശയമുന നീണ്ടത്  ഇവരിലേക്കായിരുന്നു. ഒരു ഘട്ടത്തില്‍  പൊലീസ് പീഡനം സഹിക്കാനാകാതെ വളർത്തുമകളെ കൊന്നുവെന്ന് സമ്മതിക്കേണ്ടിവന്നു. രോഗികളായ ഈ ദമ്പതികളുടെ കണ്ണീരിനും പ്രാർത്ഥനയ്ക്കും ഫലം കണ്ടതു കഴിഞ്ഞ ദിവസമാണ്.
വിഴിഞ്ഞം മുല്ലൂരിൽ വയോധികയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ രണ്ട് ദിവസം മുൻപ് അറസ്റ്റിലായ റഫീക്കാ ബീവി (50) യെയും മകൻ ഷെഫീക്കി(23) നെയും ചോദ്യം ചെയ്തപ്പോഴാണ് പതിനാലുകാരിയുടെ കൊലപാതകത്തിന്റെയും ചുരുളഴിഞ്ഞത്. ഒരു വർഷം മുൻപ് ആഴാകുളത്ത് പതിനാലുകാരിയെ കൊലപ്പെടുത്തിയതും തങ്ങളാണ് എന്നായിരുന്നു ഇവരുടെ വെളിപ്പെടുത്തൽ. ഇതോടെ പതിനാലുകാരിയെ എടുത്തുവളർത്തിയ വയോധിക ദമ്പതികളുടെ നിരപരാധിത്വമാണ് തെളിഞ്ഞത്.
പതിനാലുകാരിയുടെ കൊലപാതകത്തിന് ശേഷം പൊലീസിൽ നിന്ന് കൊടിയ പീഡനമാണ് പൊലീസിൽ നിന്ന് ഏൽക്കേണ്ടിവന്നതെന്നാണ് വയോധിക ദമ്പതികൾ പറയുന്നത്. ''പീഡനം സഹിക്കാനാകാതെ ഞാൻ പറഞ്ഞു, ഞങ്ങൾ തന്നെയാണ് അവളെ കൊന്നത്. അപ്പോൾ, എങ്ങനെ കൊന്നു എന്നു പറയണമെന്നായി. ഞാൻ എന്തു പറയാനാണ്.. തടി കൊണ്ടു തലയ്ക്കടിച്ചു എന്നു പറഞ്ഞു. ആ തടിക്കഷണം പൊലീസിനു വേണം. എന്റെ കൊച്ച് കിടന്നിരുന്ന കട്ടിലിന്റെ കാൽ എടുത്തോണ്ടു പോയി. ഒരു കൊല്ലമായി ഞങ്ങൾ നരകിക്കുന്നു. നാട്ടുകാരെല്ലാം കൊലപാതകികളായാണ് കാണുന്നത്. സത്യം തെളിയിക്കണേ എന്നു ദൈവത്തോടു കരഞ്ഞു പറയാത്ത ദിവസമില്ല..'' - അര്‍ബുദ രോഗിയായ വയോധിക പറയുന്നു.
advertisement
2021 ജനുവരി 14 നായിരുന്നു പെൺകുട്ടിയുടെ കൊല നടന്നത്. കൃത്യം ഒരു വർഷം തികയുന്ന കഴിഞ്ഞ 14നാണ് ഇരുവരും മുല്ലൂരിലെ വയോധികയെ കൊലപ്പെടുത്തുന്നതെന്നതും യാദൃശ്ചികതയായി. വയോധികരായ ദമ്പതികളുടെ വളർത്തു മകളായിരുന്നു ബാലിക. കുട്ടി ലൈംഗിക പീഡനത്തിനിരയായിരുന്നെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരുന്നു. ഇവരുടെ വീടിനടുത്ത് 4 വർഷം പ്രതികൾ വാടകയ്ക്ക് താമസിച്ചിരുന്നു. രക്ഷിതാക്കൾ തൊഴിലുറപ്പ് ജോലിക്കു പോകുന്ന സമയത്തു ഷെഫീക് പലതവണ കുട്ടിയെ പീഡിപ്പിച്ചിരുന്നെന്ന് പൊലീസ് പറയുന്നു.
advertisement
വിവരം കുട്ടി രക്ഷിതാക്കളെ അറിയിക്കുമെന്നായപ്പോൾ ഷെഫീക് പ്രകോപിതനായി. റഫീക്ക ബാലികയുടെ മുടി കുത്തിപ്പിടിച്ചു ചുമരിൽ ഇടിച്ചെന്നും ഷെഫീക് ചുറ്റിക കൊണ്ടു തലയ്ക്കടിച്ചെന്നുമാണു പൊലീസ് പറയുന്നത്. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അന്നു വൈകിട്ടു തന്നെ കുട്ടി മരിച്ചു. കുട്ടിയുടെ രക്ഷിതാക്കൾക്കും ബന്ധുവിന്റെ മകനുമെതിരെയായിരുന്നു കോവളം പൊലീസിന്റെ അന്വേഷണം. ചോദ്യം ചെയ്യൽ പിന്നീട് മൂന്നാം മുറയിലേക്കും നീങ്ങി.
‘‘പല തവണ ചോദ്യം ചെയ്തു. ഭർത്താവിന്റെ ഉള്ളംകാലിൽ ചൂരൽ കൊണ്ട് അടിച്ചു. വിവസ്ത്രനാക്കി. വിരലുകളിൽ സൂചി കുത്തുമെന്നു പറഞ്ഞു. മകനെപ്പോലുള്ള ബന്ധുവിനെയും പ്രതിയാക്കുമെന്നു വന്നപ്പോൾ സഹിക്കാനായില്ല. ഞങ്ങൾക്കു വയസ്സായി. ജയിലിൽ കിടന്നോളാം. അങ്ങനെയാണു കുറ്റമേറ്റത്’’– വയോധിക പറഞ്ഞു. എന്നാൽ നുണപരിശോധനയ്ക്കുള്ള അനുമതി കിട്ടാത്തതും തെളിവുകളുടെ അഭാവവും മൂലം അറസ്റ്റിലേക്കു കടന്നില്ല.
advertisement
വിഴിഞ്ഞം മുല്ലൂർ പനവിള സ്വദേശിനി ശാന്തകുമാരി (71)യെ കൊലപ്പെടുത്തിയ സംഭവത്തിലാണു റഫീക്കയും മകൻ ഷെഫീക്കും അറസ്റ്റിലായത്. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഇവരെ കസ്റ്റഡിയിൽ വാങ്ങുമെന്നാണ് പൊലീസ് പറയുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
‘അന്ന് കൊലപാതകക്കുറ്റമേറ്റത് പൊലീസിന്റെ കൊടിയ പീഡനം സഹിക്കാനാകാതെ'; 14 കാരിയുടെ മരണത്തിൽ വയോധിക ദമ്പതികൾ
Next Article
advertisement
സോഷ്യല്‍മീഡിയ 70 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവരെയും മധ്യവര്‍ഗമാക്കുന്നുവെന്നോ?
സോഷ്യല്‍മീഡിയ 70 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവരെയും മധ്യവര്‍ഗമാക്കുന്നുവെന്നോ?
  • 70 ലക്ഷം രൂപ വരുമാനമുള്ളവരെ മധ്യവര്‍ഗം എന്ന് വിളിക്കാനാകില്ല, ഇവര്‍ ഉയര്‍ന്ന വിഭാഗക്കാരാണ്.

  • സോഷ്യല്‍ മീഡിയ കാരണം 70 ലക്ഷം രൂപ വരുമാനം മതിയാകില്ലെന്ന തോന്നല്‍ ഒരു കൂട്ടം ആളുകള്‍ക്ക് ഉണ്ടാകുന്നു.

  • വ്യക്തികളുടെ വരുമാന-ചെലവു പൊരുത്തക്കേടിന് സോഷ്യൽ മീഡിയ പ്രധാന കാരണമെന്നാണ് റിപ്പോർട്ട്.

View All
advertisement