മാസ്ക് ധരിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനെത്തിയ സെക്ടറല്‍ മജിസ്ട്രേറ്റിന്റെ വാഹനത്തിന് അള്ള് വച്ചു; രണ്ടുപേര്‍ അറസ്റ്റില്‍
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
മരപ്പലകയില്‍ ആണി തറച്ച് റോഡിൽ കെട്ടിനില്‍ക്കുന്ന ചെളിവെള്ളത്തില്‍ നിരത്തിയിട്ടാണ് വാഹനം കേടുവരുത്തിയത്.
കൊയിലാണ്ടി: കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനെത്തിയ സെക്ടറല്‍ മജിസ്ട്രേറ്റിന്റെ വാഹനം പാതയില്‍ അള്ളുവെച്ച് കേടുവരുത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കീഴരിയൂര്‍ പഞ്ചായത്ത് സെക്ടറല്‍ മജിസ്ട്രേറ്റിന്റെ വാഹനം അരിക്കുളം ഒറവിങ്കല്‍ താഴ ഭാഗത്ത് വച്ചാണ് കേടുവരുത്തിയത്. അള്ള് തറച്ച് വാഹനത്തിന്റെ നാല് ചക്രവും പഞ്ചറായി. സംഭവവുമായി ബന്ധപ്പെട്ട് സെക്ടറല്‍ മജിസ്ട്രേറ്റുകൂടിയായ കീഴരിയൂര്‍ വില്ലേജ് ഓഫീസര്‍ അനില്‍ കുമാർ പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ കുന്നോത്ത് മീത്തല്‍ സവാദ്, പുതുശ്ശേരിതാഴ റംഷീദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മരപ്പലകയില്‍ ആണി തറച്ച് റോഡിൽ കെട്ടിനില്‍ക്കുന്ന ചെളിവെള്ളത്തില്‍ നിരത്തിയിട്ടാണ് വാഹനം കേടുവരുത്തിയത്. കഴിഞ്ഞ ദിവസം ഒറവിങ്കല്‍താഴ ഭാഗത്ത് പരിശോധന നടത്തുമ്പോള്‍, സമീപത്തെ പൊതുകിണറിനും പമ്പ് ഹൗസിനും അരികില്‍ ചിലര്‍ കൂട്ടംകൂടി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. സെക്ടറല്‍ മജിസ്ട്രേറ്റിനെ കണ്ടതോടെ കൂട്ടംകൂടി നിന്നവര്‍ ഓടിപ്പോയിരുന്നു. അടുത്ത ദിവസവും ഇതേസ്ഥലത്ത് പരിശോധനയ്‌ക്കെത്തിയപ്പോഴാണ് ആണിതറച്ച് മരപ്പലകകളില്‍ കയറി വാഹനത്തിന്റെ ടയര്‍ കേടായത്. അരിക്കുളം സ്വദേശി അനിലേഷിന്റെതാണ് വാഹനം. സ്ഥലത്തെത്തിയ കൊയിലാണ്ടി സി.ഐ. എം.പി. സന്ദീപ് കുമാര്‍ ആണി അടിച്ചുകയറ്റിയ എട്ട് മരപ്പലകകള്‍ കസ്റ്റഡിയില്‍ എടുത്തു.
advertisement
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് ആളുകള്‍ ശരിയായ വിധത്തില്‍ മാസ്‌ക് ധരിക്കുന്നുവെന്ന് ഉറപ്പു വരുത്താനും, കൂട്ടംകൂടി നില്‍ക്കുന്നത് തടയാനും സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ പരിശോധന നടത്തുന്നത്.
മലപ്പുറത്ത് ഉറങ്ങിക്കിടന്ന ഭാര്യയെയും മകനെയും വെട്ടിപരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യയെയും മകനെയും വെട്ടി പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ. മലപ്പുറം വള്ളിക്കുന്ന് കൂട്ടുമുച്ചി സ്വദേശി പാറോല്‍ പ്രിയേഷിനെ (43) ആണ് തേഞ്ഞിപ്പലം പൊലീസ് കസ്റ്റഡിയിലെടുത്തത്. തേഞ്ഞിപ്പലം ചെനക്കലങ്ങാടി ആയുര്‍വേദ ആശുപത്രിക്ക് സമീപം വാടകക്ക് താമസിക്കുന്ന എടപ്പരുത്തി സിന്ധു (42), മകന്‍ അഭിരാം (ആറ്) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇതില്‍ ദേഹമാസകലം വെട്ടേറ്റ സിന്ധുവിന്റെ നില ഗുരുതരമായി തുടരുകയാണ്. ഒരു ചെവി അറ്റുതൂങ്ങിയ നിലയിലാണ് സിന്ധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
advertisement
വെള്ളിയാഴ്ച രാത്രി 12ന് ശേഷമാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യ സിന്ധുവിനെയാണ് പ്രിയേഷ് ആദ്യം വെട്ടിയത്. ദേഹമാസകലം വെട്ടേറ്റ സിന്ധുവിന്‍റെ നിലവിളി കേട്ടാണ് മകൻ ഉണർന്നത്. ഇതോടെ പ്രിയേഷ് മകനു നേരെ തിരിഞ്ഞു. കൈയിൽ വെട്ടേറ്റ അഭിരാം കുതറിമാറി ഓടി രക്ഷപെടുകയായിരുന്നു. അഭിരാം ഓടി സമീപമുള്ള മുരളിയുടെ വീട്ടിലെത്തി ഉറക്കെ നിലവിളിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് എത്തിയ പ്രദേശവാസികള്‍ ചേര്‍ന്നാണ് പ്രിയേഷിനെ കീഴ്പ്പെടുത്തിയത്. ഇയാളെ പിന്നീട് തേഞ്ഞിപ്പലം പൊലീസിന് കൈമാറുകയായിരുന്നു.
advertisement
നാട്ടുകാർ ഓടിയെത്തി, പ്രിയേഷിനെ കീഴ്‌പ്പെടുത്തിഴേക്കും ദേഹമാസകലം വെട്ടേറ്റ് അവശ നിലയിലായിരുന്നു സിന്ധു. ഇവരുടെ ശരീരത്തിലാകമാനം ഏഴിടത്ത് വെട്ടേറ്റു. ഒരു ചെവി വെട്ടേറ്റ് തൂങ്ങിയ നിലയിലാണ്. ഓടിക്കൂടിയ അയല്‍വാസികളാണ് ഇരുവരെയും ചേളാരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. സിന്ധുവിന്‍റെ പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അഭിരാമിന്‍റെ പരിക്ക് ഗുരുതരമല്ല. കുട്ടിയുടെ കൈയ്ക്കാണ് പരിക്ക് ഏറ്റത്. ചെവി അറ്റുതൂങ്ങിയതിനാൽ സിന്ധുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു.
advertisement
ദമ്പതികള്‍ തമ്മില്‍ ഏറെ കാലമായി കുടുംബ വഴക്ക് നിലനിന്നിരുന്നു, ഇതാണ് അക്രമത്തില്‍ കലാശിച്ചതെന്നാന്ന് റിപ്പോര്‍ട്ട്. തേഞ്ഞിപ്പലം സ്റ്റേഷൻ ഹൌസ് ഓഫീസർ എസ്. അഷ്റഫും സംഘവുമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിവിധ ഭാഗങ്ങളിലായി ഏഴോളം വെട്ടുകളാണ് സിന്ധുവിന്‍റെ ശരീരത്തിലുള്ളതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ പരപ്പനങ്ങാടി ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തു. സയന്‍റിഫിക് വിദഗ്ധരും സംഭവ സ്ഥലത്തെത്തി തെളിവെടുത്തു.
Location :
First Published :
May 30, 2021 8:16 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മാസ്ക് ധരിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനെത്തിയ സെക്ടറല്‍ മജിസ്ട്രേറ്റിന്റെ വാഹനത്തിന് അള്ള് വച്ചു; രണ്ടുപേര്‍ അറസ്റ്റില്‍


