ഭാര്യയെ കഴുത്തറുത്ത് കൊന്ന ഭർത്താവ് തമിഴ്നാട്ടിൽ പിടിയിൽ
Last Updated:
തിരുവനന്തപുരം: തമിഴ് വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ ഭർത്താവ് മാരിയപ്പൻ തമിഴ്നാട്ടിൽ പൊലീസ് പിടിയിലായി. മണക്കാടിനടുത്ത് ശ്രീവരാഹം മുക്കോലയ്ക്കൽ ക്ഷേത്രത്തിന് സമീപം മുക്കോലയ്ക്കൽ റസിഡന്റ്സ് അസോസിയേഷൻ നമ്പർ 22 വീട്ടിലെ മുകൾ നിലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന തമിഴ്നാട് തൂത്തുക്കുടി സ്വദേശിനിയായ കന്നിയമ്മാളാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.
അംബാസമുദ്രം പൊലീസിന്റെ പിടിയിലായ ഇയാളെ കസ്റ്റഡിയിലെടുക്കാൻ കേസ് അന്വേഷിക്കുന്ന ഫോർട്ട് പൊലീസ് തമിഴ്നാട്ടിലേക്ക് തിരിച്ചു. സംഭവത്തിനുശേഷം ഇയാൾ തമിഴ്നാട്ടിലെത്തിയതായി ബന്ധുവായ ഒരാളിൽ നിന്ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് അംബാസമുദ്രം പൊലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടുകയായിരുന്നു.
ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്. വർഷങ്ങളായി തിരുവനന്തപുരത്ത് താമസമായിരുന്ന ഇവർ സിനിമയ്ക്ക് പോയശേഷം വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് കൊലപാതകമുണ്ടായത്. പാത്രക്കച്ചവടവും ആക്രിവ്യാപാരവുമായി തമിഴ്നാട്ടിൽനിന്ന് എത്തിയ ഇവർ കഴിഞ്ഞ കുറേ മാസങ്ങളായി ഇളയ മകൻ മണികണ്ഠനൊപ്പമാണ് താമസം.
advertisement
ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് വെട്ടേറ്റ് ചോരവാർന്ന നിലയിൽ കന്നിയമ്മാളിന്റെ മൃതദേഹം കണ്ടെത്തിയത്. വൈകുന്നേരം നഗരത്തിൽ സിനിമയ്ക്ക് പോയ ദമ്പതികൾ രാത്രി 9.30 ഓടെയാണ് തിരികെയെത്തിയതെന്ന് വീട്ടുടമ പൊലീസിന് മൊഴി നൽകി. അതിനുശേഷമുണ്ടായ എന്തോ പ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം.
നഗരത്തിൽ പിസ വിതരണക്കാരനായ മകൻ മണികണ്ഠൻ രാത്രി പതിനൊന്നരയോടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് രക്തം വാർന്ന നിലയിൽ കന്നിയമ്മാളിനെ കണ്ടെത്തിയത്. തലയ്ക്ക് ആഴത്തിൽ വെട്ടേറ്റ നിലയിൽ രക്തത്തിൽ കുളിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. സിനിമയ്ക്ക് പോകാനായി ധരിച്ച ചുരിദാറിന്റെ ടോപ്പ് മാത്രമാണ് ശരീരത്തിൽ ഉണ്ടായിരുന്നത്.
advertisement
കന്നിയമ്മാളിനെ കൊല്ലപ്പെട്ട നിലയിൽ കണ്ട മണികണ്ഠൻ വീട്ടുടമസ്ഥനെയും അയൽവാസികളെയും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി. വീട്ടിലേക്ക് വരും വഴി മാരിയപ്പൻ സ്കൂട്ടറോടിച്ച് പോകുന്നത് കണ്ടതായി മണികണ്ഠൻ പൊലീസിന് മൊഴിനൽകിയിരുന്നു. സംഭവസമയത്ത് മാരിയപ്പൻ വീട്ടിലുണ്ടായിരുന്നതായി വീട്ടുടമസ്ഥനും അയൽവാസികളും പൊലീസിന് മൊഴി നൽകി. ഇയാൾ രാത്രി സ്കൂട്ടറിൽ കയറി പോകുന്നതു കണ്ടതായി വീട്ടുടമസ്ഥനും പൊലീസിന് മൊഴി നൽകിയിരുന്നു.
Location :
First Published :
September 25, 2018 2:48 PM IST


