കൊച്ചി: ഐഎഎസ് ട്രെയിനി ചമഞ്ഞ് 30 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. ആലപ്പുഴ പുന്നപ്ര സൗത്ത് ദുന്നജാത്ത് വീട്ടിൽ മുഹമ്മദ് അജ്മൽ ഹുസൈനെ (28 ) ആണ് മുളന്തുരുത്തി ഇൻസ്പെക്ടർ പി എസ് ഷിജുവും സംഘവും അറസ്റ്റ് ചെയ്തത്. അരയൻകാവ് സ്വദേശിനിയായ യുവതിയിൽ നിന്നാണ് വിവാഹ വാഗ്ദാനം നൽകി 30 ലക്ഷം രൂപ തട്ടിയെടുത്തത്.
ട്രെയിൻ യാത്രക്കിടെയാണ് അജ്മലിനെ യുവതി പരിചയപ്പെടുന്നത്. മസൂറിയിലെ സിവിൽ സർവീസ് അക്കാദമിയിൽ ഐഎഎസ് ട്രെയിനി ആണെന്ന് പറഞ്ഞാണ് പ്രതി സ്വയം പരിചയപ്പെടുത്തിയത്. ആദ്യശ്രമത്തിൽ തന്നെ ഉയർന്ന റാങ്കോടെ ഐഎഎസ് പാസായി എന്നും ഇയാൾ പറഞ്ഞു. വിവാഹം കഴിക്കാമെന്ന് അജ്മൽ ഉറപ്പ് നൽകി. തുടർന്ന് യുവതിക്ക് ഇയാളോട് പ്രണയമായി.
Also Read- ക്ഷേത്രോത്സവം കഴിഞ്ഞുമടങ്ങിയ യുവതിക്കെതിരെ ലൈംഗികാതിക്രമം; കൊല്ലത്ത് ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ
ഇതിനിടെ ഇരയായ പെൺകുട്ടി തന്റെ മാതാപിതാക്കൾക്കും അജ്മലിനെ പരിചയപ്പെടുത്തിയിരുന്നു. തുടർന്ന് ഈ ബന്ധം ദുരുപയോഗം ചെയ്ത് പല തവണകളായി 30 ലക്ഷം രൂപ ഇയാൾ അക്കൗണ്ടിലേക്ക് പഠനാവശ്യത്തിലേക്ക് ചോദിച്ച് വാങ്ങി.
സർക്കാർ ഉദ്യോഗസ്ഥനായിരുന്ന അച്ഛന്റെ അക്കൗണ്ടിൽ നിന്നാണ് യുവതി പ്രതിയുടെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്തത്. നിരന്തരമായി പണം ആവശ്യപ്പെട്ടപ്പോൾ യുവതി പണം നൽകുന്നത് അവസാനിപ്പിച്ചു. തുടർന്ന് ഇയാൾ യുവതിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു. ഫോൺ സ്വിച്ച് ഓഫ് ചെയ്ത് നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ താമസിച്ചു വരികയായിരുന്നു.
ഏറെ ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പൊലീസ് ഇയാളെ പിടികൂടിയത്. സൈബര്‍ ടീമിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അജ്മലിനെ ഹൈദരാബാദിലെത്തി പൊലീസ് അറസ്റ്റ് ചെയ്തത്.
വിവാഹിതനായ അജ്മൽ, നിലവിലെ ഭാര്യയെ വിവാഹമോചനം ചെയ്യാൻ നോട്ടീസ് നൽകിയിരിക്കുകയാണ്. ഈ യുവതിയെയും ഇയാൾ വഞ്ചിച്ചതാണോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
റൂറൽ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്‍റെ നിർദേശത്തെ തുടർന്ന് രൂപകരിച്ച പ്രത്യേക അന്വേഷണ സംഘം ഹൈദരാബാദിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പുത്തൻകുരിശ് ഡിവൈ എസ് പി ടി ബി വിജയന്‍റെ മേൽനോട്ടത്തിൽ കേസിന്‍റെ അന്വേഷണചുമതലയുള്ള ഇൻസ്പെക്ടർ പി എസ് ഷിജു, എസ് ഐ എസ് എൻ സുമിത, എസ് സിപിഒ അനിൽകുമാർ, സിപിഒ രാകേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.