മോഷ്ടിച്ച ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറി; മോഷ്ടാവെന്നുകരുതി പിടികൂടിയ യുവാവിനെ തല്ലിച്ചതച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
കാറിൽ വരുമ്പോൾ രണ്ടുദിവസം മുൻപ് മോഷണംപോയ ബൈക്ക് പോകുന്നതുകണ്ട് ഉടമ ഇവരെ പിന്തുടരുകയായിരുന്നു. മൈലക്കാട് കാറ്റാടിമുക്കിൽ വെച്ച് ബൈക്കിനെ തട്ടിവീഴ്ത്തിയശേഷം ആളുകളെക്കൂട്ടി യാത്രികരെ പിടികൂടുകയായിരുന്നു.
കൊല്ലം: ബൈക്ക് മോഷ്ടാവെന്ന് കരുതി പിടികൂടിയ യുവാവിനെ ഒരുസംഘം തല്ലിച്ചതച്ചു. കൊല്ലം കൊട്ടിയത്താണ് സംഭവം. മൈലാപ്പൂര് സ്വദേശി ഷംനാദിനാണ് മർദനമേറ്റത്. മർദനത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
മോഷ്ടിച്ച ബൈക്കാണെന്ന് അറിയാതെ ലിഫ്റ്റ് ചോദിച്ച് കയറിയതായിരുന്നു ഷംനാദ്. മറ്റ് രണ്ടുപേർക്കൊപ്പം സഞ്ചരിക്കവേ ബൈക്കുടമ കാറിൽ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പ്രായപൂർത്തിയാകാത്തവരായിരുന്നു ബൈക്ക് മോഷ്ടിച്ചവർ. എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ നിന്ന ഷംനാദിനെ ബൈക്കുടമയും സ്ഥലത്തുണ്ടായിരുന്ന ഏഴോളംപേരും ചേർന്ന് മർദിച്ചു. മർദനത്തിൽ നിന്ന് രക്ഷപ്പെടാനായി ഓടി അടുത്തുള്ള വീടിൻറെ ശൗചാലയത്തിൽ ഒളിച്ചെങ്കിലും പിന്തുടർന്ന് പിടികൂടി വീണ്ടും മർദിച്ചു. പിന്നീട് കൊട്ടിയം പൊലീസിന് കൈമാറി.
advertisement
ബൈക്ക് മോഷണം പോയതിന് പാരിപ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അതിനാൽ ഇവരെ പാരിപ്പള്ളി പൊലീസിന് കൈമാറി. ബൈക്കിൽ മൈലക്കാട് നിന്ന് ലിഫ്റ്റ് ചോദിച്ചു കയറി എന്നാണ് ഷംനാദ് പൊലീസിനോടു പറഞ്ഞത്. അതോടെ പാരിപ്പള്ളി പൊലീസ് ഇയാളെ വിട്ടയച്ചു. മർദിച്ചവർക്കെതിരേ ഷംനാദ് കൊട്ടിയം പൊലീസിൽ പരാതിനൽകി. കുതിരയെ പരിപാലിക്കുന്നയാളാണ് ഷംനാദ്.
കാറിൽ വരുമ്പോൾ രണ്ടുദിവസം മുൻപ് മോഷണംപോയ ബൈക്ക് പോകുന്നതുകണ്ട് ഉടമ ഇവരെ പിന്തുടരുകയായിരുന്നു. മൈലക്കാട് കാറ്റാടിമുക്കിൽ വെച്ച് ബൈക്കിനെ തട്ടിവീഴ്ത്തിയശേഷം ആളുകളെക്കൂട്ടി യാത്രികരെ പിടികൂടുകയായിരുന്നു. മർദനത്തിനു നേതൃത്വം നൽകിയയാളെ കൊട്ടിയം പൊലീസ് കസ്റ്റഡിയിലെടുത്തു.
advertisement
കളമശ്ശേരി മോഡൽ മർദനം കൊല്ലത്തും
കൊല്ലം പേരൂര്‍ കല്‍ക്കുളത്തുകാവില്‍ എട്ടും ഒമ്പതും ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളെ ഒരു കൂട്ടം കുട്ടികള്‍ മര്‍ദിക്കുന്ന സംഭവത്തിൽ അഞ്ചുപേർ പിടിയിലായി. കുണ്ടറ പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. രണ്ടുപേർ ഒളിവിലാണ് ഇവരെ കണ്ടെത്താൻ അന്വേഷണം ശക്തമാക്കി. വിദ്യാർഥിയെ മർദ്ദിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഏഴുപേര്‍ക്കെതിരെ കേസെടുത്തു. കളിയാക്കിയതു ചോദ്യം ചെയ്തതിനാണ് പ്രായപൂര്‍ത്തിയാകാത്തവര്‍ കൂട്ടുകാരെ ക്രൂരമായി മർദ്ദിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് സംഭവം നടന്നത്.
advertisement
ഈ മാസം 24 നാണ് സംഭവം നടക്കുന്നത്. പത്താം ക്ലാസിലും പ്ലസ്ടുവിനും പഠിക്കുന്ന കുട്ടികളാണ് 13ഉം 14ഉം വയസുള്ള കുട്ടികളെ ക്രൂരമായി തല്ലിയത്. ബെൽറ്റ് ഉപയോഗിച്ച് അടിക്കുന്നതും മറ്റും ദൃശ്യങ്ങളിൽ വ്യക്തമാണ്. കരിങ്കൽ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു മർദ്ദനമെന്ന് അടിയേറ്റ കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി വാർത്ത പുറത്തുവന്നതിന് പിന്നാലെ പൊലീസ് അറിയിച്ചിരുന്നു. മർദ്ദന വിവരം പുറത്ത് പറഞ്ഞാൽ വീട്ടിൽ കയറി അടിക്കുമെന്നും കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പരന്നതോടെയാണ് വീട്ടുകാർ വിവരമറിഞ്ഞത്. മർദ്ദനത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ കുട്ടികളുടെ കൈയിലുണ്ട്. ഇത് ശേഖരിക്കാനും പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.
Location :
First Published :
January 28, 2021 6:47 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മോഷ്ടിച്ച ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറി; മോഷ്ടാവെന്നുകരുതി പിടികൂടിയ യുവാവിനെ തല്ലിച്ചതച്ചു