'ആണ്‍കുട്ടിയെന്ന് കരുതി മര്‍ദിച്ച പ്രതികളെ കരാട്ടെക്കാരിയായ പെൺകുട്ടി മർദിച്ച് അവശരാക്കിയെന്ന്'
- Published by:Arun krishna
- news18-malayalam
Last Updated:
പ്രതികൾക്കെതിരേ വധശ്രമം, സ്ത്രീകൾക്കും കുട്ടികൾക്കും മേലുള്ള അതിക്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് ആണ്‍കുട്ടിയാണെന്ന് കരുതി വിദ്യാർത്ഥിനിയെ ആക്രമിച്ച കേസിലെ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി.കേസില്‍ അറസ്റ്റിലായ പ്ലാക്കീഴ് ശരണ്യഭവനിൽ അരുൺ പ്രസാദ് (31), കാട്ടായിക്കോണം മേലേ കാവുവിളവീട്ടിൽ വിനയൻ (28) എന്നിവരെയാണ് സംഭവസ്ഥലത്ത് എത്തിച്ചത്. രണ്ടു പേർ ഇപ്പോഴും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
പെൺകുട്ടി മുടിവെട്ടിയ രീതിയെ കളിയാക്കിയെന്ന് പ്രതികള്‍ സമ്മതിച്ചു.ഈ സമയം പെൺകുട്ടി തങ്ങളെ ചീത്ത വിളിച്ചെന്നും പ്രതികളിലൊരാളെ ചവിട്ടിയെന്നും തെളിവെടുപ്പിനിടയിൽ പ്രതികള്‍ പോലീസിനോട് പറഞ്ഞു. ഇതിനുശേഷമാണ് തിരിച്ച് ആക്രമിച്ചതെന്നും പെൺകുട്ടി കരാട്ടെക്കാരിയാണെന്നും പ്രതികൾ പൊലീസിനോട് വെളിപ്പെടുത്തി.
വ്യാഴാഴ്ച ക്ലാസ് കഴിഞ്ഞ് കൂട്ടുകാരോടൊപ്പം ബസ് സ്റ്റോപ്പിലേക്ക് പോകുമ്പോഴായിരുന്ന ചേങ്കോട്ടുകോണം എസ്.എൻ പബ്ലിക് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയെ ആണ് നാലംഗസംഘം മര്‍ദ്ദിച്ചത്. ബൈക്കിലെത്തിയ സംഘം ആൺകുട്ടിയാണെന്ന് തെറ്റിധരിച്ച് കുട്ടിയുമായി തർക്കമുണ്ടാകുകയും മർദിക്കുകയുമായിരുന്നു. പിന്നീടാണ് പെൺകുട്ടിയാണെന്ന് സംഘം തിരിച്ചറിയുന്നത്. ഉടൻതന്നെ ഇവര്‍ ബൈക്കുമായി കടന്നു കളയുകയായിരുന്നുവെന്ന് പോത്തൻകോട് പോലീസ് പറഞ്ഞു.
advertisement
പ്രതികൾക്കെതിരേ വധശ്രമം, സ്ത്രീകൾക്കും കുട്ടികൾക്കും മേലുള്ള അതിക്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായവരുടെ പേരിൽ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. കേസില്‍ ഇനി പിടികൂടാനുള്ള പ്രതികളെ കുറിച്ച് സൂചനകൾ ലഭിച്ചെന്നും ഇവർ ഉടൻ പിടിയിലാകുമെന്നും പൊലീസ് വ്യക്തമാക്കി.
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
Mar 12, 2023 5:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
'ആണ്‍കുട്ടിയെന്ന് കരുതി മര്‍ദിച്ച പ്രതികളെ കരാട്ടെക്കാരിയായ പെൺകുട്ടി മർദിച്ച് അവശരാക്കിയെന്ന്'










