കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ബാൾട്ടിക് കടലിലെ നോർഡ് സ്ട്രീം അണ്ടർവാട്ടർ ഗ്യാസ് പൈപ്പ്ലൈനുകളിൽ ബോംബാക്രമണം നടത്തിയത് അമേരിക്ക ആണെന്നും അത് യു.എസ്. പ്രഡിഡന്റ് ജോ ബൈഡന്റെ അറിവോടെയാണെന്നുമുള്ള മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ വലിയ ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണ്. അമേരിക്കൻ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും പുലിറ്റ്‌സർ സമ്മാന ജേതാവുമായ സെയ്‌മോർ ഹെർഷ് ആണ് തന്റെ പുതിയ ലേഖനത്തിലൂടെ ഈ വെളിപ്പെടുത്തൽ നടത്തിയത്.
വൈറ്റ് ഹൗസിൽ നിന്നും ഉത്തരവ് ലഭിച്ചതിനെത്തുടർന്നാണ് നോർവേയിൽ നിന്നുമെത്തിയ സിഐഎ സംഘം ഈ രഹസ്യ ഓപ്പറേഷൻ നടത്തിയതെന്നും അവർ മുങ്ങൽ വിദഗ്ധരുമായി ചേർന്ന് പൈപ്പ് ലൈനുകളിൽ മൈനുകൾ സ്ഥാപിച്ചാണ് സ്ഫോടനം നടത്തിയതെന്നും സെയ്‌മോർ ഹെർഷ് വെളിപ്പെടുത്തി. എന്നാൽ ഈ ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചാണെന്നും വെറും ഊഹാപോഹങ്ങൾ മാത്രം ആണെന്നുമാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം.
എന്നാൽ സെയ്‌മോർ ഹെർഷ് വെറുതേ ഇത്തരം ഗൂഢാലോചന സിദ്ധാന്തങ്ങൾ അവതരിപ്പിക്കുന്ന ഒരു മാധ്യമപ്രവർത്തകനല്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മാത്രമല്ല, ഇതാദ്യമായല്ല ഇത്തരം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി അദ്ദേഹം രംഗത്തെത്തുന്നത്. എൺപത്തിയഞ്ചുകാരനായ ഹെർഷിന് മാധ്യമപ്രവർത്തന രംഗത്ത് നിരവധി വർഷത്തെ അനുഭവ സമ്പത്തുണ്ട്. മാധ്യമ പത്രപ്രവർത്തനത്തിലെ ഏറ്റവും ഉയർന്ന ബഹുമതിയായി കണക്കാക്കപ്പെടുന്ന പുലിറ്റ്‌സർ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. സെയ്‌മോർ ഹെർഷ് എന്ന മാധ്യമപ്രവർത്തകനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസിലാക്കാം.
ആരാണ് സെയ്‌മോർ ഹെർഷ്?
ഒരു അമേരിക്കൻ അന്വേഷണാത്മക മാധ്യമപ്രവർത്തകനും രാഷ്ട്രീയ എഴുത്തുകാരനുമാണ് സെയ്‌മോർ ഹെർഷ്. 1959-ൽ ചിക്കാഗോ സിറ്റി ന്യൂസ് ബ്യൂറോയിൽ പോലീസ് റിപ്പോർട്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് സൗത്ത് ഡക്കോട്ടയിലെ യുണൈറ്റഡ് പ്രസ് ഇന്റർനാഷണൽ, ന്യൂസ് ഏജൻസിയായ ദി അസോസിയേറ്റഡ് പ്രസ് തുടങ്ങിയ സ്ഥാപനങ്ങളിലും പ്രവർത്തിച്ചു.
പിന്നീട്, രാഷ്ട്രീയത്തിൽ സജീവമാകുന്നതിനായി അദ്ദേഹം മാധ്യമപ്രവർത്തനത്തിൽ നിന്ന് ഇടയ്ക്ക് അൽപം ഇടവേള എടുത്തു. 1968 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ, ഡെമോക്രാറ്റിക് സെനറ്റർ യൂജിൻ മക്കാർത്തിയുടെ പ്രസ് സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. എന്നാൽ താമസിയാതെ അദ്ദേഹം മാധ്യമപ്രവർത്തനത്തിലേക്ക് മടങ്ങിയെത്തി. ഒരു ഫ്രീലാൻസറായി അദ്ദേഹം വിയറ്റ്നാം യുദ്ധം കവർ ചെയ്തിട്ടുണ്ട്. പിന്നീട് ന്യൂയോർക്ക് ടൈംസിലും ജോലി ചെയ്തു. ലണ്ടൻ റിവ്യൂ ഓഫ് ബുക്‌സിനായും ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.
എന്തുകൊണ്ടാണ് ഹെർഷിന് പുലിറ്റ്സർ സമ്മാനം ലഭിച്ചത്?
1954 മുതൽ 1975 വരെ നടന്ന വിയറ്റ്‌നാം യുദ്ധസമയത്ത് മൈ ലായ് കൂട്ടക്കൊലയും (My Lai Massacre) അതിനു പിന്നിലുള്ള ക്രൂരകൃത്യങ്ങളും തുറന്നുകാട്ടിയതിനാണ് ഹെർഷ് 1970-ൽ ഇന്റർനാഷണൽ റിപ്പോർട്ടിംഗിനുള്ള പുലിറ്റ്‌സർ സമ്മാനം നേടിയത്. 1969 നവംബർ 12-ന് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ അന്വേഷണ റിപ്പോർട്ടിൽ, നിരായുധരായ ആയിരക്കണക്കിന് വിയറ്റ്നാമീസ് പൗരന്മാരെ എങ്ങനെയാണ് യുഎസ് സൈന്യം കൊലപ്പെടുത്തിയതെന്ന് വെളിപ്പെടുത്തിയിരുന്നു.
ഹെർഷിന്റെ മറ്റ് പ്രധാന വെളിപ്പെടുത്തലുകൾ
മുൻ അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്‌സൺ ഉൾപ്പെട്ട വാട്ടർഗേറ്റ് അഴിമതി പുറത്തു കൊണ്ടുവന്ന ന്യൂയോർക്ക് ടൈംസിലെ സംഘത്തിലും സെയ്മോർ ഹെർഷ് ഉണ്ടായിരുന്നു. അമേരിക്കയിൽ ഏറ്റവും കോളിളക്കം സൃഷ്ടിച്ച രാഷ്ട്രീയ വിവാദങ്ങളിലൊന്നായിരുന്ന വാട്ടർഗേറ്റ് അഴിമതി. ഇതേത്തുടർന്ന്, രണ്ട് വർഷത്തിന് ശേഷം റിച്ചാർഡ് നിക്സൺ രാജി വെയ്ക്കുകയുമുണ്ടായി. 1973-ൽ, കംബോഡിയയിൽ അമേരിക്ക നടത്തിയ രഹസ്യ ബോംബാക്രമണത്തെക്കുറിച്ചും സെയ്മോർ ഹെർഷ് വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.