എല്ലാ വർഷവും ജനുവരി 15നാണ് ഇന്ത്യ ദേശീയ കരസേനാ ദിനം ആഘോഷിക്കുന്നത്. ഇന്ത്യൻ കരസേനയുടെ ആദ്യ മേധാവിയായി (Commander-in-Chief) ഫീൽഡ് മാർഷൽ കോദണ്ടേര മടപ്പ കരിയപ്പ (കെ. എം. കരിയപ്പ) ചുമതലയേറ്റ ദിവസത്തെ അനുസ്മരിച്ചാണ് ദേശീയ കരസേനാ ദിനം ആചരിക്കുന്നത്. വരും തലമുറകൾക്ക് ഇന്ത്യൻ കരസേന നൽകിയ സംഭാവനകളും ത്യാഗങ്ങളും മനസ്സിലാക്കാനും ഈ ആഘോഷങ്ങൾക്കൊണ്ട് സാധിക്കുന്നു. എല്ലാ വർഷവും, ഡൽഹി കന്റോൺമെന്റിലെ കരിയപ്പ പരേഡ് ഗ്രൗണ്ടിൽ സൈനിക പരേഡും മറ്റ് നിരവധി കരസേന ആയോധന പ്രദർശനങ്ങളും നടത്തിക്കൊണ്ടാണ് ഈ ദിനം ആഘോഷമാക്കുന്നത്. 2023ൽ 75-ാമത് ദേശീയ കരസേനാ ദിനമാണ് ആചരിക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സൈനിക ദിനത്തിന്റെ പരിപാടികൾ വ്യാപിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായി 75-ാമത് സൈനിക ദിനം ഈ വർഷം ജനുവരി 15 ന് ബെംഗളൂരുവിൽ ആഘോഷിക്കും, ഇത് ആദ്യമായാണ് ഡൽഹിക്ക് പുറത്ത് സൈനികദിനാഘോഷം സംഘടിപ്പിക്കുന്നത്. സൈന്യത്തിന്റെ ത്യാഗനിർഭരമായ ജീവിതം ജനങ്ങൾക്ക് അടുത്തറിയാൻ അവസരമൊരുക്കുക എന്ന ലക്ഷ്യവും ഇതിനുണ്ട്. സൈനിക ദിനാചരണം ജനകീയമാകാനുള്ള വിവിധ പരിപാടികളും ഇത്തവണ നടത്തുകയുണ്ടായി.
ആർമി സർവീസ് കോർപ്‌സിൽ നിന്നുള്ള കുതിരപ്പടയും റെജിമെന്റൽ ബ്രാസ് ബാൻഡുകൾ അടങ്ങിയ സൈനിക ബാൻഡും ഉൾപ്പെടെ എട്ട് മാർച്ചിംഗ് സംഘങ്ങളുടെ പ്രകടനത്തിന് ഈ വർഷത്തെ ആർമി ഡേ പരേഡ് സാക്ഷ്യം വഹിക്കും. ധ്രുവ്, രുദ്ര ഹെലികോപ്റ്ററുകളുടെ പറക്കലിന് പരേഡ് സാക്ഷ്യം വഹിക്കുമെന്ന് തെലങ്കാന, ആന്ധ്ര സബ് ഏരിയ കമാൻഡിംഗ് ജനറൽ ഓഫീസർ ബ്രിഗേഡിയർ കെ. സോമശങ്കർ പറഞ്ഞു.
കൂടാതെ, കെഎസ് വജ്ര പ്രൊപ്പൽഡ് തോക്കുകൾ, പിനാക റോക്കറ്റുകൾ, ടി-90 ടാങ്കുകൾ, ബിഎംപി-2 ഇൻഫൻട്രി ഫൈറ്റിംഗ് വെഹിക്കിൾ, തുംഗസ്‌ക എയർ ഡിഫൻസ് സിസ്റ്റം, 155 എംഎം ബോഫോഴ്സ് ആയുധ സംവിധാനം, ലൈറ്റ് സ്ട്രൈക്ക് വെഹിക്കിൾ സ്വാതി റഡാർ, ബ്രിഗ് എന്നിവയുൾപ്പെടെ ആർമി ഇൻവെന്ററിയിൽ നിന്നുള്ള വിവിധ ആയുധ സംവിധാനങ്ങൾ പരേഡിൽ അണിനിരക്കുമെന്ന് കെ സോമശങ്കർ പറഞ്ഞു.
കരസേനദിനത്തിന്റെ പ്രചാരണാർത്ഥം വിവിധപരിപാടികളാണ് സംഘടിപ്പിച്ചത്. സതേൺ കമാൻഡിലെ 18 വ്യത്യസ്‌ത സ്‌റ്റേഷനുകളിൽ ‘റൺ ഫോർ സോൾജിയേഴ്‌സ് – റൺ വിത്ത് സോൾജിയേഴ്‌സ്’ എന്ന പ്രമേയത്തിൽ ഒരു കൂട്ടയോട്ടം സംഘടിപ്പിച്ചു. ഹൈദരാബാദിൽ 1000 പേർ പങ്കെടുത്ത എൻടിആർ മാർഗിലാണ് ഇത് നടന്നത്. സെക്കന്തരാബാദിൽ 7500 യൂണിറ്റ് രക്തം ശേഖരിച്ച് രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. ഹൈദരാബാദ് സൈനിക ആശുപത്രികളിൽ, വിദ്യാഞ്ജലി പദ്ധതിക്ക് കീഴിൽ, 75 സർക്കാർ-എയ്ഡഡ് സ്കൂളുകൾ കണ്ടെത്തി അവിടെ വിവിധ വികസന പരിപാടികൾക്ക് പങ്കിട്ടു.
കരസേനാ മേധാവി (COAS) ജനറൽ മനോജ് പാണ്ഡെ മദ്രാസ് എഞ്ചിനീയർ സെന്റർ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുന്ന ചടങ്ങോടെയാണ് കരസേനാ ദിന പരേഡ് ആരംഭിക്കുന്നത്. ജനറൽ പാണ്ഡെ മദ്രാസ് എഞ്ചിനീയർ സെന്ററിലും, സെന്റർ ബെംഗളൂരു പരേഡ് ഗ്രൗണ്ടിലും സല്യൂട്ട് സ്വീകരിക്കുകയും വ്യക്തിഗത ധീരതയ്ക്കും ത്യാഗത്തിനും വേണ്ടിയുള്ള അവാർഡുകൾ നൽകുകയും ചെയ്യും. കൂടാതെ, സജീവമായ പ്രവർത്തന സാഹചര്യങ്ങളിൽ യൂണിറ്റുകളുടെ പ്രകടനത്തിന് സഹായകരമാകും വിധം COAS (Chief of the Army Staff) യൂണിറ്റിന് മാർഗനിർദ്ദേശങ്ങളും നൽകും.
ദേശീയ കരസേനാ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും
1895 ഏപ്രിൽ 1ന് ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ രാജ്യത്ത് ബ്രിട്ടീഷ് ഇന്ത്യൻ ആർമി സ്ഥാപിതമായി. 1947-ൽ ഇന്ത്യ സ്വതന്ത്രമായതിനുശേഷം, 1949 ജനുവരി 15നാണ് രാജ്യത്ത് ആദ്യമായി കരസേന മേധാവിയെ നിയമിക്കുന്നത്. ബ്രിട്ടീഷ് ഇന്ത്യൻ ആർമിയുടെ അവസാന ബ്രിട്ടീഷ് കമാൻഡർ-ഇൻ-ചീഫ് ആയിരുന്ന ജനറൽ ഫ്രാൻസിസ് ബുച്ചർ പിൻവാങ്ങിയപ്പോൾ, ലഫ്റ്റനന്റ് ജനറൽ കെ.എം കരിയപ്പ 1949ൽ ഇന്ത്യൻ സായുധ സേനയുടെ കമാൻഡർ-ഇൻ-ചീഫായി ചുമതലയേറ്റു. ഇന്ത്യൻ ചരിത്രത്തിലെ പ്രധാനപ്പെട്ട അധികാര കൈമാറ്റം നടന്ന ഈ ദിവസത്തെ കരസേന ദിനമായി ആചരിക്കുന്നു. രാഷ്ട്രത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ കൂടിയാണ് ഈ ദിനം ആചരിക്കുന്നത്.
ഇന്ത്യയിൽ ദേശീയ കരസേനാ ദിനം എങ്ങനെയാണ് ആചരിക്കുന്നത്?
ഇന്ത്യൻ കരസേന ഒരു യുദ്ധ-നേതൃത്വ സംഘമായി മാറാൻ തീരുമാനിച്ചതിനാൽ, രാജ്യത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ ഇന്ത്യൻ സൈന്യം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ന്യൂഡൽഹിയിലെ ഇന്ത്യാ ഗേറ്റിലെ ‘അമർ ജവാൻ ജ്യോതി’യിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കുന്ന ദിനം കൂടിയാണ് ഇന്ന്. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചതിന് ശേഷം, സൈനിക പ്രകടനങ്ങളോടുകൂടിയ ഗംഭീരമായ പരേഡും കരസേന നടത്തുന്നു.
ഈ ദിവസം രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും സാന്നിദ്ധ്യത്തിൽ കരസേനയുടെ സൈനികാഭ്യാസ പ്രകടനങ്ങൾ നടക്കാറുണ്ട്. ഇന്ത്യൻ സൈന്യത്തിന്റെ ആധുനിക സാങ്കേതികവിദ്യയും നേട്ടങ്ങളും ഇതിൽ ഉയർത്തിക്കാട്ടും. ഡിവിഷൻ ക്രെഡൻഷ്യലുകൾ, സേനാ മെഡലുകൾ തുടങ്ങിയ ധീരതയ്ക്കുള്ള ബഹുമതികൾ ഈ ദിനത്തിൽ വിതരണം ചെയ്യും. കൂടാതെ പരമവീര ചക്ര, അശോക് ചക്ര മെഡലുകൾ ലഭിച്ച സൈനികരും പ്രതിനിധികളും എല്ലാ വർഷവും കരസേനാ ദിന പരേഡിൽ പങ്കെടുക്കാറുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.