തിരുവനന്തപുരം: കേന്ദ്ര സർക്കാരിൽ നിന്നും ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വാക്‌സിന്‍ കേരളം വിതരണം ചെയ്‌തെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്രത്തിൽ നിന്ന് ഇതുവരെ 73,38,806 ഡോസുകളാണ് കേരളത്തിന് ലഭിച്ചത്. സംസ്ഥാനം ഉപയോഗിച്ചതാവട്ടെ 74,26,164 ഡോസുകളും. വളരെ സൂക്ഷമതയോടെ ഒരു തുള്ളി പോലും പാഴാക്കാതെ ഉപയോഗിച്ചതിനാലാണ് അധിക ഡോസ് നല്‍കാനായതെന്ന് പറഞ്ഞ മുഖ്യമന്ത്രി, നഴ്സുമാരെ അഭിനന്ദിച്ചിരുന്നു.
പത്ത് പേര്‍ക്ക് നല്‍കാനുള്ള വാക്‌സിനാണ് ഒരു വാക്‌സിന്‍ ബോട്ടിലില്‍ (വയലിൽ) ഉണ്ടാവുക. പത്ത് പേര്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തിയാലാണ് ഈ പൊട്ടിച്ച വാക്‌സിന്‍ പൂര്‍ണമായും ഉപയോഗിക്കാന്‍ പറ്റൂ. എന്നാല്‍ ഇന്ത്യയിലിലെ ചില സംസ്ഥാനങ്ങളിലെ ഗ്രാമീണ മേഖലയിലുള്‍പ്പെടെ ചില സെന്ററുകളില്‍ വാക്‌സിനേറ്റര്‍ ഓഫീസര്‍ പത്തു പേരെത്താതെയും ഈ വയലുകള്‍ തുറക്കുന്നു. ഇത് വാക്‌സിന്‍ പാഴായിപ്പോവുന്നതിന് കാരണാവുന്നു. ഓരോ വാക്സിൻ വൈലിനകത്തും പത്തു ഡോസ് കൂടാതെ വേയ്സ്റ്റേജ് ഫാക്റ്റർ എന്ന നിലയ്ക്ക് ഒരു ഡോസ് അധികമുണ്ടായിരിക്കും. വാക്‌സിനേഷന്‍ സംബന്ധിച്ച് കൃത്യമായ ആസൂത്രണം ഇല്ലാത്തതാണ് ഇതിന് കാരണമാവുന്നത്.
മുഖ്യമന്ത്രി പറഞ്ഞത്...കേന്ദ്ര സർക്കാരിൽ നിന്നും നമുക്ക് ലഭിച്ചത് 73,38,860 ഡോസുകളാണ്. എന്നാൽ നമ്മൾ ഉപയോഗിച്ചത് 74,26,164 ഡോസുകളാണ്.
ഓരോ വാക്സിൻ വൈലിനകത്തും പത്തു ഡോസ് കൂടാതെ വേയ്സ്റ്റേജ് ഫാക്റ്റർ എന്ന നിലയ്ക്ക് ഒരു ഡോസ് അധികമുണ്ടായിരിക്കും. വളരെ സൂക്ഷ്മതയോടെ ഒരു തുള്ളി പോലും പാഴാക്കാതെ ഉപയോഗിച്ചതിനാൽ ഈ അധിക ഡോസ് കൂടെ നമുക്ക് നൽകാൻ സാധിച്ചു. അതുകൊണ്ടു മാത്രം 31,5580 ഡോസ് വാക്സിൻ കൂടെ നമ്മുടെ പക്കൽ ഇനിയും ബാക്കിയുണ്ട്. കേന്ദ്ര സർക്കാർ തന്നതിൽ കൂടുതൽ നമ്മൾ ഇതിനോടകം നൽകിക്കഴിഞ്ഞു എന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
ഇത്തരത്തിൽ അതീവ ശ്രദ്ധയോടെ വാക്സിൻ വിതരണം ചെയ്യാൻ സാധിച്ചത് ആരോഗ്യപ്രവർത്തകരുടെ, പ്രത്യേകിച്ച് നഴ്സുമാരുടെ, മിടുക്കു കൊണ്ടാണ്. ആരോഗ്യപ്രവർത്തകരെ ഇക്കാര്യത്തിൽ ഹാർദ്ദമായി അഭിനന്ദിക്കുന്നു. അഭിമാനാർഹമായ വിധത്തിലാണ് ഈ പ്രതിസന്ധിഘട്ടത്തിൽ അവർ പ്രവർത്തിച്ചത്.
മിടുക്കരായ നഴ്‌സുമാരുടെ സൂക്ഷ്മതയാണ് കേരളത്തെ തുണച്ചതെന്ന് ഡോ. ഷിംന അസീസ്‘കോവിഡ് വാക്‌സിന്‍ ‘വയല്‍’ എന്ന് വിളിക്കുന്ന ആ കുഞ്ഞു കുപ്പിയില്‍ നിന്ന് സിറിഞ്ചിലെടുത്ത് കുത്തുമ്പോള്‍ സ്വാഭാവികമായി നഷ്ടപ്പെട്ടേക്കാവുന്ന ചെറിയ അളവു കൂടി അധികമായി എപ്പോഴും അതില്‍ നല്‍കും. അതായത് അഞ്ച് മില്ലി വരുന്ന വയലില്‍ ഏതാണ്ട് അഞ്ചര മില്ലിയോളം കാണും. ഒരാള്‍ക്ക് കോവിഡ് വാക്‌സിന്‍ കൊടുക്കാന്‍ ഈ അര മില്ലി മതി. കേരളത്തിലെ മിടുമിടുക്കികളും മിടുമിടുക്കന്മാരുമായ നഴ്‌സുമാര്‍ അങ്ങേയറ്റം സൂക്ഷ്മതയോടെ കുത്തിവയ്പ് നടത്തിയപ്പോള്‍ ഈ അധിക തുള്ളികള്‍ കൂടെ ചേര്‍ത്ത് എണ്‍പത്തിഏഴായിരത്തി മുന്നൂറ്റി അമ്പത്തി എട്ട് പേര്‍ക്ക് കൂടെ വാക്‌സിന്‍ നല്‍കിയിരിക്കുന്നു. കേരള ആരോഗ്യ രംഗത്തെ ആ പോരാളികള്‍ക്ക് ഇറുക്കിപ്പിടിച്ച് ഉമ്മകള്‍….
അഭിമാനമാണ് നിങ്ങള്‍….,’ ഷിംന അസീസ് ഫേസ്ബുക്കില്‍ കുറിച്ചു.
മറ്റ് സംസ്ഥാനങ്ങളിൽഏപ്രില് മാസത്തെ വിവരാവകാശ രേഖ പ്രകാരം രാജ്യത്ത് 44.78 ലക്ഷം ഡോസ് ആസൂത്രണമില്ലായ്മ മൂലം പാഴായിട്ടുണ്ട്. തമിഴ്‌നാട്, ഹരിയാന, പഞ്ചാബ്, മണിപ്പൂര്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് വാക്‌സിന്‍ പാഴാക്കിയ സംസ്ഥാനങ്ങളില്‍ മുന്നിലുള്ളത്. 12.10 ശതമാനം വാക്‌സിന്‍ തമിഴ്‌നാടിന് ഇത്തരത്തില്‍ നഷ്ടമായി. ഹരിയാന 7.74 %, പഞ്ചാബ് 8.2 %, മണിപ്പൂര്‍ 7.8 %, തെലങ്കാന 7.55 % എന്നിങ്ങനെയാണ് കണക്കുകള്‍. അതേസമയം വാക്‌സിന്‍ ഫലപ്രദമായി ഉപയോഗിച്ച സംസ്ഥാനങ്ങളില്‍ മുന്നിലുള്ളത് കേരളമാണ്. പഞ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, മിസോറാം, ഗോവ, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍, ദാമന്‍ ദിയു എന്നിവിടങ്ങളില്‍ വാക്‌സിന്‍ പാഴാക്കാതെ ഫലപ്രദമായി ഉപയോഗിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.