രാഹുൽ ഗാന്ധിയുടെ സവർക്കർ പരാമർശം വിവാദമായതോടെ മുൻകാലങ്ങളിൽ സവർക്കറിനോട് കോൺഗ്രസും മറ്റു പാർട്ടികളും സ്വീകരിച്ച നിലപാടുകളും ചർച്ചയാകുകയാണ്. മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിനു ശേഷം നടത്തിയ വാർത്ത സമ്മേളനത്തിലായിരുന്നു പരാമർശം. ”മാപ്പ് പറയാൻ എന്റെ പേര് സവർക്കർ എന്നല്ല” എന്നായിരുന്നു രാഹുലിന്റെ വിവാദ പ്രസ്താവന.
ഇതിനെതിരെ മഹാരാഷ്ട്രയിലെ സഖ്യകക്ഷികളായ ശിവസേന എൻ സി പി ഇവരിൽ നിന്ന് എതിരഭിപ്രായം ഉയർന്നിരുന്നു. എന്നാൽ ഇതാദ്യമായല്ല സവർക്കർ വിഷയത്തിൽ കോൺഗ്രസ് പ്രശ്നത്തിലാകുന്നത്. 2000ൽ ബി.ജെ.പിയുടെ വളർച്ചക്കു ശേഷം സവർക്കറെ മഹത്വവൽക്കരിക്കാനുള്ള പല ശ്രമങ്ങളും ഉണ്ടായി. എന്നാൽ ബ്രിട്ടീഷുകാരോട് ക്ഷമ ചോദിച്ച ഒരു ‘ഭീരു’ ആയാണ് കോൺഗ്രസ് അദ്ദേഹത്തെ കണ്ടത്.
സവർക്കറുടെ ജീവിതം
യുകെയിൽ പഠിക്കുമ്പോഴാണ് സവർക്കർ വിദേശത്തുള്ള മറ്റ് ഇന്ത്യക്കാരോടൊപ്പം ചേർന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടാനാരംഭിച്ചത്. 1910ൽ ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ 27 കാരനായ സവർക്കർ അറസ്റ്റിലായി. നാട്ടിലേക്ക് തിരിച്ചയച്ചു. ഇതിനിടെ ഫ്രാൻസിന്റെ തീരത്തിനടുത്തു വെച്ച് അദ്ദേഹം നീന്തി രക്ഷപ്പെട്ട് കരയിലെത്തി. സവർക്കറെ വീണ്ടും അറസ്റ്റ് ചെയ്യുകയും ബ്രിട്ടീഷുകാർക്ക് കൈമാറുകയും ചെയ്തു. 28-ാം വയസിൽ സവർക്കറെ രണ്ട് ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ആൻഡമാനിലെ സെല്ലുലാർ ജയിലിൽ തടവിലാക്കുകയും ചെയ്തു.
അവിടെ അദ്ദേഹം വലിയ പീഡനങ്ങളാണ് നേരിട്ടത്. 1924-ൽ, ഇനിയൊരിക്കലും ഇത്തരം രാഷ്ട്രീയ പ്രവർത്തനങ്ങൾ നടത്തില്ല എന്ന ഉറപ്പിൻമേൽ അദ്ദേഹം ജയിൽ മോചിതനായി. 1937-ൽ അഹമ്മദാബാദിലെ ഹിന്ദു മഹാസഭയുടെ പ്രസിഡന്റായി സവർക്കർ സ്ഥാനമേറ്റു. 1943 വരെ അദ്ദേഹം ആ പദവിയിൽ തുടർന്നു. ഹിന്ദു മഹാസഭയിലെ അംഗമായിരുന്ന നാഥുറാം ഗോഡ്‌സെ 1948 ജനുവരിയിൽ മഹാത്മാഗാന്ധിയെ വധിച്ചതിനെത്തുടർന്ന് സവർക്കർ വിചാരണ നേരിട്ടെങ്കിലും കോടതി അദ്ദേഹത്തെ വെറുതെവിട്ടു.
സവർക്കറും രാഷ്ട്രീയവും
1957 നവംബർ 22-ന്, മഥുരയിൽ നിന്നുള്ള സ്വതന്ത്ര എംപിയായ രാജ മഹേന്ദ്ര പ്രതാപാണ് വീർ സവർക്കർ, ശ്രീ ബരീന്ദ്ര കുമാർ ഘോഷ് (ശ്രീ അരബിന്ദോ ഘോഷിന്റെ സഹോദരൻ) ഡോ. ഭൂപേന്ദ്ര നാഥ് ദത്ത (സ്വാമി വിവേകാനന്ദന്റെ സഹോദരൻ) തുടങ്ങിയവർ രാജ്യത്തിനു നൽകിയ സേവനങ്ങളെ അംഗീകരിക്കുന്നതിനായി ലോക്‌സഭയിൽ ബിൽ അവതരിപ്പിച്ചത്. ബിൽ അവതരിപ്പിക്കാൻ ഡെപ്യൂട്ടി സ്പീക്കർ അനുമതി നൽകിയെങ്കിലും കോൺഗ്രസ് അംഗങ്ങൾ എതിർപ്പ് ഉന്നയിച്ചു. ഒടുവിൽ, ബിൽ അവതരിപ്പിക്കുന്നതിനെ അനുകൂലിച്ച് 48 പേരും എതിർത്ത് 75 പേരും വോട്ട് ചെയ്തു. മഹേന്ദ്ര പ്രതാപ് ലോക്സഭയിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.
എന്നാൽ അന്നത്തെ സിപിഐ അംഗവും (പിന്നീട് സിപിഎം )പ്രമുഖ ഇടതുപക്ഷ നേതാവുമായ എ കെ ഗോപാലൻ ബില്ലിനെ അനുകൂലിച്ച് രംഗത്തെത്തി. ”ഈ ബിൽ അവതരിപ്പിക്കാൻ കഴിയുമോ എന്ന് ചർച്ച ചെയ്തിട്ടാണ് ഡെപ്യൂട്ടി സ്പീക്കർ അവതരിപ്പിക്കാനുള്ള അനുമതി നൽകിയത്. അതിനു ശേഷമാണ് എതിർപ്പുണ്ടായത്. അവതരിപ്പിക്കുന്നതിനു മുൻപേ തന്നെ ഒരു ബില്ലിനെ എതിർക്കുന്നത് വളരെ അസാധാരണമായ കാര്യമാണ്”, എന്നാണ് അദ്ദേഹം പറഞ്ഞത്.
Also read- വിദ്വേഷ പ്രസംഗത്തിന് പൊലീസ് കേസെടുത്ത ആക്ടിവിസ്റ്റ്; ആരാണ് കാജല്‍ ഹിന്ദുസ്ഥാനി?
രാഹുൽ ഗാന്ധിയുടെ മുത്തച്ഛനും ഇന്ദിരാ ഗാന്ധിയുടെ ഭർത്താവുമായ ഫിറോസ് ഗാന്ധിയും ബില്ലിനെ അനുകൂലിച്ചാണ് സംസാരിച്ചത്. ” ബിൽ അവതരിപ്പിക്കുന്നതിനെ എതിർക്കുന്ന ഈ നടപടി ഡെപ്യൂട്ടി സ്പീക്കറിലുള്ള അവിശ്വാസത്തിന് തുല്യമാണ്,” എന്നാണ് ഫിറോസ് ഗാന്ധി പറഞ്ഞത്. 1965-ൽ, സവർക്കർ ഗുരുതരാവസ്ഥയിലായിരുന്നപ്പോൾ, ലാൽ ബഹദൂർ ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അദ്ദേഹത്തിനു വേണ്ടി ആഭ്യന്തര മന്ത്രിയുടെ ഫണ്ടിൽ നിന്ന് 3,900 രൂപ അനുവദിക്കുകയും പിന്നീട് 1,000 രൂപ കൂടി നൽകുകയും ചെയ്തു.
കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാരും മരിക്കുന്നതുവരെ സവർക്കർക്ക് പ്രതിമാസം 300 രൂപ നൽകിയിരുന്നു. ഇതിനിടെ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായി ചുമതലയേറ്റിരുന്നു. സവർക്കർ മരിച്ച് രണ്ടു ദിവസത്തിന് ശേഷം, ഭാരതീയ ജനസംഘത്തിലെയും (ബിജെപിയുടെ പൂർവരൂപം) പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലെയും ചില അംഗങ്ങൾ ലോക്‌സഭാ സ്പീക്കറോട് (അകാലിദളിൽ നിന്ന് കോൺഗ്രസിലെത്തിയ ഹുകാം സിംഗ്) അനുശോചനം രേഖപ്പെടുത്താൻ അഭ്യർത്ഥിച്ചു. എന്നാൽ സ്പീക്കർ ഇത് നിരസിച്ചു.
“ഇത് ഒരു പുതിയ രീതിക്ക് തുടക്കമാകും. ഞങ്ങൾ സാധാരണയായി അത്തരം വ്യക്തികളെക്കുറിച്ച് ഇങ്ങനെയുള്ള പരാമർശങ്ങൾ നടത്താറില്ല. അന്തരിച്ച വ്യക്തിയോട് നമുക്ക് എത്രയധികം ബഹുമാനം ഉണ്ടെങ്കിലും ഇത്തരം രീതികൾ ഒഴിവാക്കണം”, എന്നാണ് സ്പീക്കർ പറഞ്ഞത്. പാർലമെന്ററി കാര്യ മന്ത്രി സത്യ നാരായൺ സിൻഹ സ്പീക്കറെ പിന്തുണച്ച് രംഗത്തെത്തി.
എന്നാൽ ഇവിടെയും ഭാരതീയ ജനസംഘത്തിന്റെ ആവശ്യത്തെ പിന്തുണച്ച് രംഗത്തെത്തിയത് ഒരു സിപിഐ എംപിയാണ്. കൽക്കട്ട സെൻട്രൽ സീറ്റ് അംഗമായ എച്ച്എൻ മുഖർജി ആയിരുന്നു അത്. ”വീർ സവർക്കറുടെ വിയോഗം ദേശീയ പ്രാധാന്യം അർഹിക്കുന്നതാണ്. പാർലമെന്റ് അംഗങ്ങൾ നമ്മുടെ വികാരങ്ങൾ രേഖപ്പെടുത്തണം. എന്നാൽ നമ്മൾ അത് ചെയ്യുന്നില്ല എന്നത് കേട്ടുകേൾവി പോലുമില്ലാത്തതും ചിന്തിക്കാൻ കഴിയാത്തതുമായ കാര്യമാണ്”, എന്നാണ് അദ്ദേഹം പറഞ്ഞത്.
പിന്നാലെ, അനുശോചനം രേഖപ്പെടുത്താമെന്ന് സത്യ നാരായൺ സിൻഹ മറുപടി പറഞ്ഞു. സവർക്കറുടെ സ്മരണയ്ക്കായി ഒരു സ്മാരകം സ്ഥാപിക്കണമെന്നും തപാൽ സ്റ്റാമ്പ് പുറത്തിറക്കണമെന്നും പല കോണുകളിൽ നിന്ന് ആവശ്യങ്ങളും നിർദേശങ്ങളും ഉയർന്നിരുന്നു. 1967 ജനുവരി, മെയ് മാസങ്ങളിൽ, ആറ് പൊതു തപാൽ സ്റ്റാമ്പുകളും എട്ടോളം സ്പെഷ്യൽ സ്റ്റാമ്പുകളും സ്മരണികാ സ്റ്റാമ്പുകളും സർക്കാർ പുറത്തിറക്കിയതായി രേഖകൾ സൂചിപ്പിക്കുന്നു. എന്നാൽ ഇതിൽ ഒരെണ്ണം പോലും സവർക്കറുടെ സ്മരണാർത്ഥം പുറത്തിറക്കിയിട്ടില്ലായിരുന്നു.
സെക്യൂരിറ്റി പ്രസ്സിന്റെ പരിമിതിും ഇറക്കുമതി ചെയ്യുന്ന പേപ്പറിന്റെ കുറവുമാണ് ഇതിനു കാരണമായി സർക്കാർ ചൂണ്ടിക്കാണിച്ചത്. എന്നാൽ പല കോണുകളിൽ നിന്നും ആവർത്തിച്ച് അഭ്യർത്ഥനകൾ ഉയർന്നതോടെ 1970 മെയ് 28 ന് സവർക്കറുടെ സ്മരണയ്ക്കായി ഒരു സ്റ്റാമ്പ് പുറത്തിറക്കി. അന്ന് ഇന്ദിരാഗാന്ധി ആയിരുന്നു പ്രധാനമന്ത്രി. 1972 ഡിസംബർ 1 ന്, നിസാമാബാദിൽ നിന്നുള്ള കോൺഗ്രസ് അംഗം എം രാം ഗോപാൽ റെഡ്ഡി സവർക്കറെ അനുകൂലിച്ച് ലോക്സഭയിൽ പ്രസ്താവന നടത്തി.
“നേതാജി സുഭാഷ് ബോസും അരബിന്ദോ ഘോഷും സ്വീകരിച്ച പാതയാണ് വീർ സവർക്കറും പിന്തുടർന്നത്. നാം അതിൽ ലജ്ജിക്കേണ്ടതില്ല”, എന്നായിരുന്നു അത്. അതേ ദിവസം തന്നെ, പോർട്ട് ബ്ലെയറിന്റെ പേര് സവർക്കറുടെ പേരിൽ പുനർനാമകരണം ചെയ്യാനുള്ള നിർദേശം സർക്കാരിന് ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തര സഹമന്ത്രി എഫ് എച്ച് മൊഹ്‌സിൻ സഭയെ അറിയിച്ചു.
1973 മാർച്ച് 7 ന്, സവർക്കറിനെ സർക്കാർ സ്വാതന്ത്ര്യ സമര സേനാനിയായി കണക്കാക്കുന്നുണ്ടോ എന്ന് ലോക്‌സഭയിൽ ചോദ്യം ഉയർന്നു. സവർക്കർക്ക് സ്വാതന്ത്ര്യ സമര സേനാനിയുടെ പദവി നൽകാൻ സർക്കാർ തീരുമാനമെടുത്തിട്ടുണ്ടെന്ന് കോൺഗ്രസിലെ ആഭ്യന്തര മന്ത്രി ഉമാശങ്കർ ദീക്ഷിത് മറുപടി നൽകി. ബ്രിട്ടീഷുകാർ കണ്ടുകെട്ടിയ സവർക്കറുടെ യുകെയിലെ സ്വത്ത് ലേലം ചെയ്യുകയും അത് മൂന്നാം കക്ഷി സ്വന്തമാക്കുകയും ചെയ്തെന്നും ദീക്ഷിത് സഭയെ അറിയിച്ചു. അദ്ദേഹത്തിന്റെ അനന്തരാവകാശികൾക്ക് ആ സ്വത്ത് കൈമാറുന്നത് നിയമപരമായി അപ്രായോഗികമാണെന്നും ഉമാശങ്കർ ദീക്ഷിത് പറഞ്ഞു.
സ്വാതന്ത്ര്യസമരത്തിൽ സവർക്കറുടെ മഹത്തായ സംഭാവന അവഗണിക്കാനാവില്ലെന്ന് 1985 ഓഗസ്റ്റിൽ, യുപിയിലെ ഖലീലാബാദിൽ നിന്നുള്ള കോൺഗ്രസ് എംപിയായ ചന്ദ്രശേഖർ ലോക്സഭയിൽ പറഞ്ഞിരുന്നു. ഇന്ത്യയുടെ ധീരനായ മകന്റെ സ്മരണാർത്ഥം പോർട്ട് ബ്ലെയറിന്റെ പേര് സവർക്കർ ധാം എന്ന് മാറ്റണമെന്ന് ആഭ്യന്തര മന്ത്രിയോട് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. പോർട്ട് ബ്ലെയറിന്റെ പേര് വീർ സവർക്കർ ദ്വീപ് എന്നാക്കി മാറ്റണമെന്ന് ജനസംഘം എംപി ബൽരാജ് മധോക്കും സിപിഐ എംപി രാമാവതാർ ശാസ്ത്രിയും നേരത്തെ ആവശ്യപ്പെട്ടിരുന്നു.
സവർക്കറുമായി ബന്ധപ്പെട്ട് 2000-ന് ശേഷമുള്ള സംഭവങ്ങൾ
രാമക്ഷേത്ര പ്രസ്ഥാനം പാർട്ടികൾക്കിടയിൽ ഭിന്നതകൾക്ക് കാരണമായി. മുൻപ് സഖ്യമുണ്ടാക്കുകയും പല സംസ്ഥാനങ്ങളിലും അധികാരം പങ്കിടുകയും ചെയ്തിരുന്ന ജനസംഘത്തിൽ നിന്ന് ഇടതുപക്ഷം പൂർണമായും അകന്നു. പക്ഷെ 1989-ലെ ജനതാദൾ സർക്കാരിനെ ബിജെപിയും ഇടതുപക്ഷവും പുറത്തു നിന്ന് പിന്തുണച്ചു. 2000 ഓടെ സവർക്കറുമായി ബന്ധപ്പെട്ട് കോൺഗ്രസ് നിലപാടിൽ മാറ്റം ഉണ്ടായി.അടൽ ബിഹാരി വാജ്‌പേയി നേതൃത്വം നൽകിയ എൻഡിഎ സർക്കാർ 2003 ഫെബ്രുവരിയിൽ സവർക്കറുടെ ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ജീവിതരേഖ പ്രസിദ്ധീകരിച്ചു.
2003 ഫെബ്രുവരി 26-ന് രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാം പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ അദ്ദേഹത്തിന്റെ ഛായാചിത്രം സ്ഥാപിച്ചു. എന്നാൽ ഇടതുപാർട്ടികളും കോൺഗ്രസും ചടങ്ങ് ബഹിഷ്കരിച്ചു. സവർക്കറുടെ ഛായാചിത്രം സ്ഥാപിക്കുന്നതിനെതിരെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രാഷ്ട്രപതിക്ക് കത്തെഴുതിയിരുന്നു. ഇത്തരമൊരു ചിത്രം സെൻട്രൽ ഹാളിൽ സ്ഥാപിച്ചാൽ അത് വലിയൊരു ദുരന്തമാകുമെന്നും സോണിയ ചൂണ്ടിക്കാട്ടി.
2004 ഓഗസ്റ്റിൽ മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ അധികാരത്തിലിരുന്നപ്പോൾ മറ്റൊരു വിവാദമുണ്ടായി. ആൻഡമാനിലെ സെല്ലുലാർ ജയിലിൽ പുതുതായി നിർമിച്ച സ്വാതന്ത്ര്യ ജ്വാല അന്നത്തെ പെട്രോളിയം മന്ത്രി മണിശങ്കർ അയ്യരുടെ നിർദേശപ്രകാരം നീക്കം ചെയ്തു എന്നാരോപിച്ചായിരുന്നു വിവാദം.
മഹാരാഷ്ട്രയിൽ 2019 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഒരു സുപ്രധാന വാഗ്ദാനം മുന്നോട്ടു വെച്ചിരുന്നു.സവർക്കറിന് ഭാരതരത്‌ന നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും എന്നതായിരുന്നു ആ വാഗ്ദാനം. എന്നാൽ മഹാരാഷ്ട്രയിൽ അത്തവണ ബിജെപിക്ക് ഭൂരിപക്ഷം നേടാനായില്ല. എന്നാൽ, ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഇതുവരെ സവർക്കറിന് ഭാരതരത്‌ന നൽകാനുള്ള നീക്കങ്ങളൊന്നും നടത്തിയിട്ടുമില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Congress, Cpi, V D Savarkar, Who is firoz gandhi