ഇന്ത്യക്കാര്‍ക്ക് അനുവദിച്ചിരുന്ന വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു.ഇതനുസരിച്ച് 2023 ജനുവരി 1 മുതല്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിസയില്ലാതെ സെര്‍ബിയയില്‍ പ്രവേശിക്കാനാകില്ല.
നേരത്തെ, നയതന്ത്ര, ഔദ്യോഗിക ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിസയില്ലാതെ 90 ദിവസം രാജ്യം സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ സാധാരണ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ഇത് 30 ദിവസമായിരുന്നു കാലാവധി. ഇത് പിന്‍വലിക്കുന്നതായാണ് സെര്‍ബിയ അറിയിച്ചിരിക്കുന്നത്. 2017 സെപ്റ്റംബറിലാണ് സെര്‍ബിയ വിസ രഹിത പ്രവേശനം ആരംഭിച്ചത്.
ഇന്ത്യക്കാരുടെ വിസ രഹിത പ്രവേശനം അവസാനിപ്പിച്ചതിന് പിന്നിൽ
യൂറോപ്യന്‍ രാജ്യങ്ങളുടെ പൊതു വിസ നയത്തിലെ നിയന്ത്രണങ്ങള്‍ അനുസരിച്ചാണ് ഇന്ത്യന്‍ പൗരന്മാരുടെ വിസാ രഹിത പ്രവേശനം വിലക്കാന്‍ സെര്‍ബിയ തീരുമാനിച്ചത്. ഇതിന് പുറമെ, അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കുക എന്നതും ഈ തീരുമാനത്തിന് പിന്നിലെ പ്രധാന ഘടകമാണ്. സെര്‍ബിയന്‍ തലസ്ഥാനമായ ബെല്‍ഗ്രേഡിലെ ഇന്ത്യന്‍ എംബസി ഇത് സംബന്ധിച്ച നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
‘2023 ജനുവരി 1 മുതല്‍, സെര്‍ബിയ സന്ദര്‍ശിക്കുന്ന എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും വിസ ആവശ്യമാണ്. ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് സെര്‍ബിയയില്‍ വിസയില്ലാതെ 30 ദിവസം വരെ തങ്ങാനുള്ള അനുമതി സെര്‍ബിയ സര്‍ക്കാര്‍ പിന്‍വലിച്ചു. അതിനാല്‍, 2023 ജനുവരി 1നോ അതിനുശേഷമോ സെര്‍ബിയ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍, ന്യൂഡല്‍ഹിയിലെ സെര്‍ബിയ എംബസിയിലോ അല്ലെങ്കില്‍ അപേക്ഷകർ താമസിക്കുന്ന രാജ്യത്തെ സെര്‍ബിയ എംബസിയില്‍ നിന്നോ അപേക്ഷിക്കണം,’ ഇന്ത്യന്‍ എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, സാധുവായ യു.കെ, യു.എസ് അല്ലെങ്കില്‍ ഷെന്‍ഗന്‍ വിസ കൈവശമുള്ള ഇന്ത്യക്കാര്‍ക്ക് 90 ദിവസത്തേക്ക് വിസയില്ലാതെ സെര്‍ബിയയില്‍ പ്രവേശിക്കാവുന്നതാണ്. ഇന്ത്യയെ കൂടാതെ, ഗിനിയ-ബിസാവു, ടുണീഷ്യ, ബുറുണ്ടി എന്നിവിടങ്ങളിലെ പൗരന്മാർക്കും വിസ രഹിത പ്രവേശനം സെർബിയ നിർത്തലാക്കി.
അടുത്തിടെ യുഎഇയും വിസാ സംവിധാനത്തില്‍ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവന്നിരുന്നു. കൂടുതല്‍ ലളിതമായ വിസ, പാസ്‌പോര്‍ട്ട് സേവനങ്ങളാണ് യുഎഇ സര്‍ക്കാര്‍ പുതിയ പരിഷ്‌ക്കാരങ്ങളിലൂടെ മുന്നോട്ടുവെക്കുന്നത്. പുതിയ പരിഷ്‌ക്കരണത്തിലൂടെ പ്രവാസികള്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനവും താമസവും കൂടുതല്‍ എളുപ്പമാക്കി മാറ്റാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Also read-വീണ്ടും കോവിഡ് ഭീതി; ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടത് എന്തുകൊണ്ട്? ബുക്ക് ചെയ്യേണ്ടത് എങ്ങനെ?
ഇതനുസരിച്ച്, വിസിറ്റ് വിസകളെല്ലാം സിംഗിള്‍, മള്‍ട്ടിപ്പിള്‍ എന്‍ട്രി സൗകര്യങ്ങളോടെ ലഭ്യമാകും. നേരത്തെ 30 ദിവസത്തേക്കായിരുന്നു സന്ദര്‍ശക വിസകളെങ്കില്‍ ഇനി 60 ദിവസം വരെ ഇത്തരം വിസകളില്‍ രാജ്യത്ത് താമസിക്കാനാകുമെന്നതാണ് സവിശേഷത. തൊഴില്‍ അന്വേഷിക്കാനായി, സ്‌പോണ്‍സറുടെ ആവശ്യമില്ലാത്ത പ്രത്യേക വിസകള്‍ അനുവദിക്കും.
സന്ദര്‍ശകവിസയില്‍ എത്തുന്നയാള്‍ക്ക് ബന്ധുവോ സുഹൃത്തോ ആയി ഒരു യുഎഇ പൗരനോ അല്ലെങ്കില്‍ യുഎഇയിലെ സ്ഥിരതാമസക്കാരനോ ഉണ്ടെങ്കില്‍ എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കാം. ഇതിനും സ്‌പോണ്‍സര്‍ ആവശ്യമില്ല. അതുപോലെ അഞ്ച് വര്‍ഷമുള്ള മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസകള്‍ക്കും സ്‌പോണ്‍സര്‍ ആവശ്യമില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.