മലയാളത്തിലെ സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ'യിൽ നിന്ന് നടി പാർവതി തിരുവോത്ത് രാജി വച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് നടി രാജിക്കാര്യം പുറത്തു വിട്ടത്. 'അമ്മ' ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിനു ശേഷമാണ് തന്റെ തീരുമാനമെന്നും നടി വ്യക്തമാക്കുന്നു. തന്റെ സുഹൃത്തുക്കൾ 2018ൽ 'അമ്മ'യിൽ നിന്ന് പിരിഞ്ഞുപോയപ്പോൾ താൻ സംഘടനയിൽ തന്നെ തുടർന്നത് തകർന്നു കൊണ്ടിരിക്കുന്ന സിസ്റ്റത്തിനകത്തു നിന്നുകൊണ്ട് അതിനെ നവീകരിക്കാൻ കുറച്ചു പേരെങ്കിലും വേണമെന്നു തോന്നിയതു കൊണ്ടാണെന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. എന്നാൽ, ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിനു ശേഷം ആ പ്രതീക്ഷ താൻ ഉപേക്ഷിക്കുകയാണെന്നും പാർവതി പറഞ്ഞു.
'അമ്മ' നിർമിക്കുന്ന പുതിയ ചിത്രത്തിൽ നടി ഭാവന ഉണ്ടാകില്ലെന്ന് സംഘടന ജനറൽ സെക്രട്ടറിയായ ഇടവേള ബാബു കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഒരു സ്വകാര്യ വാർത്താചാനലിന്റെ അഭിമുഖപരിപാടിയിൽ സംസാരിക്കുമ്പോൾ ആയിരുന്നു ഇടവേള ബാബു ഇക്കാര്യം വ്യക്തമാക്കിയത്. 'മരിച്ചു പോയ ആളുകൾ തിരിച്ചു വരില്ലല്ലോ' എന്ന് പറഞ്ഞായിരുന്നു അമ്മയുടെ പുതിയ സിനിമയിൽ ഭാവന ഉണ്ടാകില്ലെന്ന കാര്യം ഇടവേള ബാബു വ്യക്തമാക്കിയത്. ഇതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. നടി പാർവതിയും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.
'അറപ്പ് തോന്നുന്ന, നാണമില്ലാത്ത വിഡ്ഢിയെ കാണൂ... ഇടവേള ബാബു. അമ്മ എന്ന് വിളിക്കുന്ന ക്ലബിന്റെ ജനറൽ സെക്രട്ടറി' എന്നാണ് പാർവതി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്. സ്റ്റോറിയിൽ അടുത്തതായി ഭാവന അമ്മയുടെ അടുത്ത സിനിമയിൽ ഉണ്ടാകില്ലെന്ന് ചാനലിൽ ഇടവേള ബാബു പറയുന്ന ഭാഗത്തിന്റെ വീഡിയോ ക്ലിപ്പും ചേർത്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് താൻ 'അമ്മ' സംഘടനയിൽ നിന്ന് രാജി വയ്ക്കുകയാണെന്ന കാര്യം പാർവതി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
പാർവതി സോഷ്യൽമീഡിയയിൽ പങ്കുവച്ച കുറിപ്പ്,
'2018ൽ എന്റെ സുഹൃത്തുക്കൾ A.M.M.A-യിൽ നിന്ന് പിരിഞ്ഞു പോയപ്പോൾ ഞാൻ സംഘടനയിൽ തന്നെ തുടർന്നത് തകർന്നുകൊണ്ടിരിക്കുന്ന സിസ്റ്റത്തിനകത്തു നിന്നുകൊണ്ട് അതിനെ നവീകരിക്കാൻ കുറച്ചു പേരെങ്കിലും വേണം എന്നു തോന്നിയതു കൊണ്ടാണ്. പക്ഷേ A.M.M.A ജനറൽസെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിനു ശേഷം, സംഘടനയിൽ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ ഞാൻ ഉപേക്ഷിക്കുന്നു.
ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാൾ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകൾ ഒരിക്കലും തിരുത്താനാവില്ല. ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് Mr ബാബു കരുതുന്നുണ്ടാവും. പക്ഷേ, അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്. മാധ്യമങ്ങൾ ഈ പരാമർശം ചർച്ച ചെയ്തു തുടങ്ങുന്ന നിമിഷം മുതൽ അയാളെ അനുകൂലിച്ച് മറ്റു പല സംഘടനാ അംഗങ്ങളും വരും. കാരണം സ്ത്രീകളുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്നവും നിങ്ങൾ കൈകാര്യം ചെയ്ത അതേ മോശമായ രീതിയിലാണ് ഇതും സംഭവിക്കുകയെന്ന് എനിക്ക് ഉറപ്പുണ്ട്.
ഞാൻ A.M.M.A യിൽ നിന്നും രാജി വയ്ക്കുന്നു. അതോടൊപ്പം ഇടവേള ബാബു രാജി വെയ്ക്കണം എന്ന് ഞാൻ ശക്തമായി ആവശ്യപെടുന്നു. മനസ്സാക്ഷിയുള്ള എത്ര അംഗങ്ങൾ ഈ ആവശ്യം ഉന്നയിച്ച് മുന്നോട്ട് വരും എന്ന് ആകാംക്ഷയോടെ ഞാൻ നോക്കി കാണുന്നു. പാർവതി തിരുവോത്ത്'
2018 ൽ എന്റെ സുഹൃത്തുക്കൾ A.M.M.A-യിൽ നിന്ന് പിരിഞ്ഞു പോയപ്പോൾ ഞാൻ സംഘടനയിൽ തന്നെ തുടർന്നത് തകർന്നുകൊണ്ടിരിക്കുന്ന...
Posted by Parvathy Thiruvothu on Monday, 12 October 2020
ഇതിനു മുമ്പ് അമ്മ നിർമിച്ച ചിത്രമായിരുന്നു 'ട്വിന്റി ട്വന്റി'. അമ്മയ്ക്കു വേണ്ടി നടൻ ദിലീപ് ആയിരുന്നു ചിത്രം നിർമിച്ചത്. ഈ ചിത്രത്തിൽ പ്രധാന കഥാപാത്രമായി ഭാവന ഉണ്ടായിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ പുതിയ ചിത്രത്തിൽ ഭാവന ഉണ്ടാകില്ലെന്നാണ് ഇടവേള ബാബു പറഞ്ഞത്. മരിച്ചു പോയവരെ തിരിച്ചു കൊണ്ടുവരാൻ പറ്റില്ലല്ലോയെന്നും അമ്മയിലുള്ളവരെ വച്ച് അഭിനയിപ്പിക്കേണ്ടി വരുമെന്നും ഇടവേള ബാബു പറഞ്ഞു. അമ്മയിൽ അംഗത്വമില്ലാത്തതിനാൽ ഭാവനയെ പുതിയ സിനിമയിൽ അഭിനയിപ്പിക്കാൻ കഴിയില്ലെന്നും ഇടവേള ബാബു പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: AMMA, AMMA Executive, Amma malayalam film, Edavela babu, T. Parvathy