കരിപുരണ്ട ജാതീയതയെ പുറത്തെത്തിച്ച 'കരി'; നരണിപ്പുഴയിലെ സിനിമാക്കാരൻ ബാക്കിയാക്കിയത്
- Published by:Naseeba TC
- news18-malayalam
Last Updated:
മലബാറിലെ കരിങ്കാളികെട്ട് എന്ന അനുഷ്ടാന കലയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ ജാതീയതയെ ഷാനവാസ് തുറന്നുകാട്ടി
മലപ്പുറത്തെ നരണിപ്പുഴയെന്ന കൊച്ചു ഗ്രാമത്തിൽ നിന്ന് കരി എന്ന രാഷ്ട്രീയ പ്രസക്തിയുള്ള ചിത്രവുമായി മലയാള സിനിമയിലേക്ക് കടന്നുവന്ന ചെറുപ്പക്കാരനായിരുന്നു ഷാനവാസ് നരണിപ്പുഴ. 2015 ൽ പുറത്തിറങ്ങിയ കരിയിലൂടെ കേരളത്തിന്റെ മണ്ണിൽ ജാതീയതയുടെ വേര് എത്ര ആഴത്തിലുള്ളതാണെന്ന് ഷാനവാസ് കാണിച്ചു തന്നു.
മലബാറിലെ കരിങ്കാളികെട്ട് എന്ന അനുഷ്ടാന കലയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ ജാതീയതയെ ഷാനവാസ് തുറന്നുകാട്ടി. ഐഎഫ്എഫ്കെയും അവാർഡ് സമിതികളും തള്ളിയ ചിത്രം ബാഴ്സലോണ, ലോസ് എഞ്ചല്‍സ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ മികച്ച പ്രതികരണം നേടുകയും ചെയ്തു.
ഐഎഫ്എഫ്കെയുടെ നഷ്ടമാണ് കരി എന്നായിരുന്നു അന്ന് സിനിമ കണ്ട പ്രേക്ഷകരുടെ പ്രതികരണം. കാലിക പ്രസക്തമായ രാഷ്ട്രീയം കൊണ്ടും കൈയ്യടക്കമുള്ള അവതരണം കൊണ്ടും ആദ്യ സിനിമയിലൂടെ തന്നെ ഷാനവാസ് എന്ന സംവിധായകൻ മലയാള സിനിമാ ചരിത്രത്തിൽ സ്വന്തം പേര് എഴുതി ചേർത്തു.
advertisement
ക്ഷേത്രഭരണവും ഉത്സവം നടത്തിപ്പുമെല്ലാം കയ്യാളുന്നത് ഉയർന്ന ജാതിയിൽ പെട്ടവരാണെങ്കിലും കരിങ്കാളികെട്ടുന്ന ജാതി ഘടനയിൽ താഴെ തട്ടിലുള്ള മനുഷ്യൻ പിന്നെ ദൈവമാണ്. കരിങ്കാളിയുടെ വാളിന് മുന്നിൽ നമ്പൂതിരിക്കും നായര്‍ക്കും മേനോനുമെല്ലാം തല കുനിച്ച് നിൽക്കേണ്ടി വരും. കുട്ടിക്കാലംമുതല്‍ കണ്ടുവരുന്ന നാട്ടുകാഴ്ചയില്‍ രാഷ്ട്രീയമുണ്ടെന്ന തിരിച്ചറിവാണ് കരിയുടെ പിറവിക്ക് കാരണമെന്ന് ഷാനവാസ് മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്. തീവ്രമായ ആക്ഷേപഹാസ്യ രൂപത്തിൽ എത്തുന്ന കരി മലയാളിയുടെ ജാതി ചിന്തയ്ക്ക് മുന്നിൽ നിന്നാണ് ഉറഞ്ഞു തുള്ളുന്നത്.
advertisement
കരി എന്ന ചിത്രത്തിന് ശേഷം സൂഫിയെ പ്രണയിച്ച സുജാതയുടെ കഥയുമായി ഷാനവാസ് വീണ്ടും എത്തിയപ്പോൾ ഇനിയും ആ മനസ്സിൽ പറയാനായി ഒരു പിടി കഥകൾ കരുതി വെച്ചിട്ടുണ്ടാകുമെന്ന് മലയാള സിനിമാ പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നു. ഒടുവിൽ എഴുതി പൂർത്തിയാക്കാത്ത സിനിമ മാത്രം നൽകി നരണിപ്പുഴയിലെ സിനിമാക്കാരൻ യാത്ര പറയാതെ മടങ്ങി.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 23, 2020 11:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
കരിപുരണ്ട ജാതീയതയെ പുറത്തെത്തിച്ച 'കരി'; നരണിപ്പുഴയിലെ സിനിമാക്കാരൻ ബാക്കിയാക്കിയത്