ഇന്റർഫേസ് /വാർത്ത /Film / #Metoo വിവാദം; ഒഎൻവി പുരസ്കാരം നിരസിക്കുന്നുവെന്ന് തമിഴ് കവി വൈരമുത്തു

#Metoo വിവാദം; ഒഎൻവി പുരസ്കാരം നിരസിക്കുന്നുവെന്ന് തമിഴ് കവി വൈരമുത്തു

വൈരമുത്തു

വൈരമുത്തു

വൈരമുത്തുവിന് പുരസ്കാരം പ്രഖ്യാപിച്ചതു മുതൽ വിവിധ കോണുകളിൽനിന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു.

  • Share this:

വിവാദമയാതിനെ തുടർന്ന് ഒഎൻവി പുരസ്കാരം നിരസിക്കുന്നുവെന്ന പ്രഖ്യാപനവുമായി തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു. ഈ വർഷത്തെ ഒഎൻവി സാഹിത്യ പുരസ്‌കാരം വൈരമുത്തുവിന് നൽകാനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു.

കഴിഞ്ഞ ദിവസമാണ് ഈ വർഷത്തെ ഒഎൻവി സാഹിത്യ പുരസ്കാരത്തിന് തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ വൈരമുത്തു അർഹനായതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. 3 ലക്ഷം രൂപയാണ് സമ്മാനത്തുക. മലയാളത്തിലും ഇതര ഭാഷകളിലുമായി ഒന്നിടവിട്ട വർഷങ്ങളിലാണു പുരസ്കാരം നൽകുന്നത്.

മീ ടൂ ആരോപണം ഉയർന്ന വൈരമുത്തുവിന് പുരസ്കാരം നൽകുന്നതിനെതിരെയായിരുന്നു പ്രതിഷേധം. ഇതിനെ തുടർന്ന് തീരുമാനം പുനഃപരിശോധിക്കുമെന്ന് ഒഎൻവി കൾച്ചറൽ അക്കാദമി അധ്യക്ഷൻ അടൂർ ഗോപാലകൃഷ്‌ണൻ കഴിഞ്ഞ ദിവസം അറിയിക്കുകയും ചെയ്തു. അവാർഡ്‌ നിർണയ സമിതിയുടെ നിർദേശപ്രകാരമാണ് തീരുമാനം പുനഃപരിശോധിക്കുന്നതെന്നായിരുന്നു അറിയിപ്പ്.

ഇതിനിടയിലാണ് പുരസ്കാരം വേണ്ടെന്ന് വെക്കുന്നതായി വൈരമുത്തു അറിയിച്ചിരിക്കുന്നത്.

ലൈംഗികപീഡന ആരോപണം കെട്ടിച്ചമച്ചതാണെന്നും മൂന്നുവര്‍ഷമായിട്ടും കേസെടുത്തില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം വൈരമുത്തു പ്രതികരിച്ചത്. കുറ്റം തെളിയും വരെ ആരോപണവിധേയന്‍ നിരപരാധിയാണെന്ന് ജൂറി ഓര്‍ക്കണമെന്നും ഒഎന്‍വി പുരസ്കാരം വിവാദത്തിലായ പശ്ചാത്തലത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.

You may also like:'ഞാൻ എന്റെ അച്ഛനെ വിശ്വസിക്കുന്നു'; #MeToo ആരോപണത്തിൽ ആദ്യമായി പ്രതികരിച്ച് വൈരമുത്തുവിന്റെ മകൻ

അതിനിടയിൽ വൈരമുത്തുവിന് പിന്തുണയുമായി മകൻ മദൻ കാർകി രംഗത്തെത്തിയിരുന്നു. താൻ തന്റെ പിതാവിനെ വിശ്വസിക്കുന്നുവെന്നായിരുന്നു മദന്റെ ട്വീറ്റ്. ഒരു കൂട്ടം ആളുകൾ നിങ്ങളുടെ കുടുംബത്തെ വെറുത്ത് അച്ഛനും അമ്മയ്ക്കുമെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും അവർ അത് നിരന്തരം നിഷേധിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ ആരെയാണ് വിശ്വസിക്കുക?

ഞാൻ എന്റെ അച്ഛനെ വിശ്വസിക്കുന്നു. ആരോപണം ഉന്നയിച്ചവർക്ക് സത്യം അവരുടെ പക്ഷത്താണെന്ന് വിശ്വസിക്കുന്നുവെങ്കിൽ നിയമനടപടി സ്വീകരിക്കാവുന്നതാണ്. മദനൻ തന്റെ ട്വീറ്റിൽ പറയുന്നു.

You may also like:'ലൈംഗികപീഡന ആരോപണം കെട്ടിച്ചമച്ചത്: മൂന്നുവര്‍ഷമായിട്ടും കേസെടുത്തിട്ടില്ല': വൈരമുത്തു

ഗായിക ചിന്മയി ശ്രീപദ ഉൾപ്പെടെ പതിനേഴോളം സ്ത്രീകളാണ് വൈരമുത്തുവിനെതിരെ മൂന്ന് വർഷം മുമ്പ് മീ ടൂ ആരോപണം ഉന്നയിച്ചത്. വൈരമുത്തുവിന് ഒഎൻവി പുരസ്കാരം നൽകാൻ തീരുമാനിച്ചതോടെയാണ് മീടൂ വീണ്ടും ചർച്ചയായത്.

വൈരമുത്തുവിന് പുരസ്കാരം നൽകുന്നതിനെ ചിന്മയി പരിഹസിച്ചിരുന്നു. വൈരമുത്തുവിന് പുരസ്കാരം നൽകിയതു കണ്ട് അന്തരിച്ച ശ്രീ ഒഎൻവി കുറുപ്പ് അഭിമാനിക്കുന്നുണ്ടാകും എന്നായിരുന്നു പരിഹാസരൂപേണയുള്ള ചിന്മയിയുടെ ട്വീറ്റ്.

ഒരാളുടെ സ്വഭാവഗുണം പരിശോധിച്ചിട്ട് കൊടുക്കാവുന്ന അവാര്‍ഡ് അല്ല ഒഎന്‍വി സാഹിത്യ പുരസ്‍കാരമെന്നും എഴുത്തിലെ മികവാണ് മാനദണ്ഡമെന്നുമായിരുന്നു വിവാദങ്ങളോട് അടൂർ ഗോപലാകൃഷ്ണന്റെ പ്രതികരണം. ഈ പ്രസ്താവനയോടുള്ള എതിര്‍പ്പ് രേഖപ്പെടുത്തിക്കൊണ്ടി എഴുത്തുകാരി കെആർ മീര ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെക്കുകയും ചെയ്തു.

നടിമാരായ പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കൽ, സംവിധായിക ഗീതു മോഹൻദാസ്, തമിഴ് കവിയും ആക്റ്റിവിസ്റ്റുമായ മീന കന്ദസാമി, ഗായിക ചിന്മയി ശ്രീപദ തുടങ്ങി നിരവധി പേര്‍ വൈരമുത്തുവിന് ഒഎന്‍വി പുരസ്‍കാരം നല്‍കാനുള്ള തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയും ഇതിനെതിരെ രംഗത്തെത്തി.

First published:

Tags: #MeToo, Onv award row, Vairamuthu