ന്യൂഡൽഹി: ‘ദ കേരള സ്റ്റോറി’ക്ക് എ സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശാനുമതി ലഭിച്ചു. പത്ത് രംഗങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശത്തോടെയാണ് പ്രദര്‍ശനാനുമതി ലഭിച്ചത്. നിര്‍മാതാവ് വിപുൽ അമൃത്‌ലാൽ ഷായാണ് ഇക്കാര്യം അറിയിച്ചത്. തീവ്രവാദത്തെ പരാമര്‍ശിക്കുന്ന മുന്‍മുഖ്യമന്ത്രിയുടെ അഭിമുഖം ഒഴിവാക്കണമെന്നാണ് സെൻസർ ബോർഡ് നിർദേശിക്കുന്നത്. ഈ സിനിമയിൽനിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ട ഏറ്റവും നീളമേറിയ രംഗവും ഇതാണ്.
Also Read- The Kerala Story | വിവാദ ചിത്രം ‘ദി കേരളാ സ്റ്റോറി’യുടെ ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമായി
തീവ്രവാദികള്‍ക്കുള്ള ധനസഹായം പാകിസ്ഥാന്‍ വഴി അമേരിക്കയും നല്‍കുന്നു, ഹിന്ദുക്കളെ അവരുടെ ആചാരങ്ങള്‍ ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മതിക്കുന്നില്ല തുടങ്ങിയ സംഭാഷണങ്ങള്‍ നീക്കം ചെയ്യണം. മാത്രവുമല്ല, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് ‘ഇന്ത്യന്‍’ നീക്കം ചെയ്യണമെന്നും നിര്‍ദ്ദേശിക്കുന്നു.
കേരളത്തില്‍നിന്ന് കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുവെന്നാണ് സിനിമ പറയുന്നത്. ഇതിനെതിരേ പ്രതിഷേധം ശക്തമാണ്. കോൺഗ്രസും സിപിഎമ്മും മുസ്ലിം ലീഗും അടക്കമുള്ള കക്ഷികളെല്ലാം സിനിമയ്ക്ക് പ്രദർശാനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു. കേരളത്തെ മോശമാക്കി ചിത്രീകരിക്കാന്‍ പച്ചക്കള്ളം പറയുന്നു, വിദ്വേഷം പ്രചരിപ്പിച്ച് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നു, മതമൈത്രി തകര്‍ക്കുന്നു തുടങ്ങി ഒട്ടനവധി വിമര്‍ശനങ്ങളാണ് ചിത്രത്തിനെതിരേ ഉയരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.