ദുബായിൽ ഷാഹിദ് അഫ്രിദിയെ സ്വീകരിച്ച സംഭവം; NIA-ക്ക് പരാതി
- Published by:Sneha Reghu
- news18-malayalam
Last Updated:
ഭാരതീയ പ്രവാസി ഫെഡറേഷൻ സെക്രട്ടറി കെ കെ ഷിഹാബാണ് പരാതി നൽകിയത്
പഹൽഗാം ആക്രമണത്തിനുശേഷം ഇന്ത്യയെ പരിഹസിക്കുകയും പാകിസ്ഥാൻ വിജയത്തിന്റെ പരേഡിന് നേതൃത്വം നൽകുകയും ചെയ്ത പാക് മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദിയെ ദുബായിൽ സ്വീകരിച്ച സംഭവത്തിൽ സംഘാടകർക്കെതിരേ പരാതി. പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും - സെക്രട്ടറിക്കും വിദേശകാര്യ കാര്യാലയത്തിനും NIA ക്കുമാണ് പരാതി നൽകിയത്.
ഭാരതീയ പ്രവാസി ഫെഡറേഷൻ സെക്രട്ടറി കെ കെ ഷിഹാബാണ് പരാതി നൽകിയത്. പഹൽഗാം ഭീകര ആക്രമണം ആഭ്യന്തര കലാപമാണെന്നും ഓപ്പറേഷൻ സിന്തൂർ ഇന്ത്യയുടെ പാളിയ പോർവിളിയായിരുന്നു എന്നും ലോക രാഷ്ട്രങ്ങൾക്ക് മുൻപിൽ പാക്കിസ്ഥാന് വേണ്ടി വിശദീകരിക്കുന്ന ഷാഹിദ് അഫ്രീദിക്ക് സ്വീകരണം നൽകിയത് ക്യൂബ ( CUBAA - COCHIN UNIVERSITY BTECH ALUMNI ASSOCIATION ) മലയാളി സംഘടനയായിരുന്നു.
മെയ് 25 ന് ദുബായിലെ പാകിസ്ഥാൻ അസോസിയേഷൻ ദുബായ് (PAD) ഓഡിറ്റോറിയത്തിൽ നടത്തിയ അന്തർ കലാലയ ഡാൻസ് മത്സരം ഓർമ്മച്ചുവടുകൾ സീസൺ 2-വിലാണ് ഷാഹിദ് അഫ്രീദിയും മറ്റൊരു താരമായ ഉമർ ഗുല്ലും എത്തിയത്.
advertisement
വിവേക് ജയകുമാർ പ്രസിഡൻ്റും ആദർശ് നാസർ ജനറൽ സെക്രട്ടറിയും റിസ്വാൻ മൂപ്പൻ ജോയിൻ്റ് സെക്രട്ടറിയുമായ പൂർവവിദ്യാർത്ഥി സംഘടനയാണ് കൊച്ചിൻ യൂണിവേഴ്സിറ്റി ബിടെക് അലൂമിനി. പരിപാടിയിലെ ഷാഹിദ് അഫ്രീദിയുടെ സാന്നിധ്യം വിവാദമായതോടെ മറ്റൊരു പരിപാടിക്ക് വന്ന താരങ്ങൾ ക്ഷണിക്കാതെയും അറിയിക്കാതെയും തങ്ങളുടെ പരിപാടിയിലേക്ക് 'വലിഞ്ഞു കയറി വരികയായിരുന്നു' എന്നാണ് സംഘാടകർ നൽകിയ വിശദീകരണം.
സംഘാടകസമിതിയുമായി ബന്ധപ്പെട്ടവർ ഷാഹിദ് അഫ്രിദിയെ വേദിയിലേക്ക് സ്വീകരിച്ചു കൊണ്ടുവരുന്നതും സംസാരിക്കാനായി മൈക്ക് നൽകുന്നതുമായ പരിപാടിയുടെ ദൃശ്യങ്ങൾ പ്രചരിക്കുന്നതിനടെയാണ് സംഘാടകർ ഇങ്ങനെയയൊരു വാദം നിരത്തിയതെന്നതും ശ്രദ്ധേയമാണ്.
advertisement
ഇന്ത്യയ്ക്കെതിരേ നടത്തിയ പരാമർശങ്ങളുടെ പേരിൽ അഫ്രീദിയുടെയടക്കം മുൻ ക്രിക്കറ്റ് താരങ്ങളായ റാഷിദ് ലത്തീഫ്, ഷോയിബ് അക്തർ, ബാസിത് അലി എന്നിവരുടേതുൾപ്പെടെ 15 പാകിസ്ഥാൻകാരുടെ ചാനലുകൾ കേന്ദ്ര സർക്കാർ ബ്ലോക്ക് ചെയ്തിരുന്നു. അഫ്രീദിയുടെ എക്സ് അക്കൌണ്ടും നിലവിൽ ഇന്ത്യ ബ്ലോക്ക് ചെയ്തിരിക്കുകയാണ്.
Location :
Thiruvananthapuram,Kerala
First Published :
June 01, 2025 10:43 AM IST