സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഇന്ത്യക്കാർക്ക് നിയന്ത്രണം; 40 ശതാനത്തിലധികം പാടില്ല
- Published by:Joys Joy
- trending desk
Last Updated:
തൊഴിലാളികളുടെ എണ്ണം നിർദ്ദിഷ്ട ശതമാനത്തിൽ കൂടുതലുള്ള സ്ഥാപനങ്ങളെ സംബന്ധിച്ച്, തൊഴിലാളികൾക്ക് ജോലിയും റെസിഡൻസി പെർമിറ്റുകളും നൽകാനും പുതുക്കാനും സ്ഥാപനങ്ങളെ അനുവദിക്കുമെന്നും ക്വിവ വ്യക്തമാക്കി.
റിയാദ്: സ്വകാര്യമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ അർഹതയുള്ള വിവിധ രാജ്യങ്ങളിലെ തൊഴിലാളികളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി സൗദി അറേബ്യ. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ക്വിവ ഓൺലൈൻ പോർട്ടലാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ എണ്ണത്തിന് പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നതെന്ന് സൗദി ഗസറ്റ് റിപ്പോർട്ട് ചെയ്തു.
ഇത് അനുസരിച്ച് ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന ഇന്ത്യൻ തൊഴിലാളികളുടെ പരമാവധി പരിധി മൊത്തം തൊഴിലാളികളുടെ 40 ശതമാനമായിരിക്കും. ബംഗ്ലാദേശി തൊഴിലാളികളുടെ എണ്ണവും 40 ശതമാനമായാണ് നിശ്ചയിച്ചിരിക്കുന്നത്. യെമൻ തൊഴിലാളികളുടെ പരമാവധി പരിധി 25 ശതമാനമായും നിശ്ചയിച്ചിട്ടുണ്ട്.
വിവിധ രാജ്യക്കാരെ നിയമിക്കുന്നതിനുള്ള പ്രത്യേക പരിധി പോർട്ടൽ ചില സ്ഥാപനങ്ങളെ ഇ - മെയിലുകളിലൂടെ അറിയിച്ചതായും സൗദി ഗസറ്റ് റിപ്പോർട്ട് ചെയ്തു. ഇ - മെയിലിന്റെ പകർപ്പ് സൗദി ഗസറ്റിന് ലഭിച്ചതായാണ് വിവരം.
advertisement
ഇന്ത്യൻ തൊഴിലാളികളുടെ എണ്ണം 40 ശതമാനത്തിൽ കവിയാൻ പാടില്ലെന്നും ബംഗ്ലാദേശ് തൊഴിലാളികൾക്കും ഇതേ ശതമാനം ബാധകമാണെന്നും ഇ - മെയിലിൽ സ്ഥാപനങ്ങളെ അറിയിച്ചിട്ടുണ്ട്. യെമൻ, എത്യോപ്യൻ പൗരന്മാരെ സംബന്ധിച്ചിടത്തോളം ഉയർന്ന പരിധി യഥാക്രമം 25 ശതമാനവും ഒരു ശതമാനവുമാണ്.
advertisement
തൊഴിലാളികളുടെ എണ്ണം നിർദ്ദിഷ്ട ശതമാനത്തിൽ കൂടുതലുള്ള സ്ഥാപനങ്ങളെ സംബന്ധിച്ച്, തൊഴിലാളികൾക്ക് ജോലിയും റെസിഡൻസി പെർമിറ്റുകളും നൽകാനും പുതുക്കാനും സ്ഥാപനങ്ങളെ അനുവദിക്കുമെന്നും ക്വിവ വ്യക്തമാക്കി. എന്നാൽ, പുതിയ വിസകൾ നൽകുന്നതിനോ സേവനങ്ങൾ കൈമാറുന്നതിനോ നിയന്ത്രണങ്ങൾ ഉണ്ടാകും. ഈ സ്ഥാപനങ്ങളിലേക്ക് ഒരേ രാജ്യത്ത് നിന്നുള്ള അധിക തൊഴിലാളികളെ നിയമിക്കാൻ സാധിക്കില്ല.
തൊഴിലാളികളുടെ യോഗ്യതയെ അടിസ്ഥാനമാക്കി ഓരോ സ്ഥാപനത്തിനും തൊഴിലാളികളുടെ ദേശീയത അനുസരിച്ച് പ്രത്യേക നിയമന പരിധി മുമ്പും മന്ത്രാലയം നിശ്ചയിച്ചിരുന്നു. എന്നാൽ, തൊഴിൽ മേഖലയ്ക്ക് നൽകുന്ന ഇലക്ട്രോണിക് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ക്വിവ പോർട്ടലിലെ പുതിയ മാറ്റങ്ങൾ. തൊഴിലാളികൾക്കായുള്ള സേവനങ്ങൾ ഒരു പ്ലാറ്റ്ഫോമിൽ ഏകീകരിക്കുക, സ്വകാര്യ മേഖലയ്ക്ക് നൽകുന്ന സേവനങ്ങൾ ഇലക്ട്രോണിക് രീതിയിൽ വികസിപ്പിക്കുക എന്നിവയാണ് ഇതുവഴി മന്ത്രാലയം ലക്ഷ്യമിടുന്നത്.
advertisement
സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമ, റീ എൻട്രി, സന്ദർശന വിസ എന്നിവയുടെ കാലാവധി സൗജന്യമായി ജൂലൈ 31 വരെ സ്വമേധയാ പുതുക്കി നൽകുമെന്ന് സൗദി പാസ്പോർട്ട് വിഭാഗം അറിയിച്ചിരുന്നു. നേരത്തെ ജൂൺ രണ്ട് വരെ പുതുക്കി നൽകാൻ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉത്തരവ് ഉണ്ടായിരുന്നു. ഈ ഉത്തരവ് അനുസരിച്ചാണ് കാലാവധി ജൂലൈ അവസാനം വരെ നീട്ടിയത്. ഫെബ്രുവരി രണ്ടിന് സൗദി ആഭ്യന്തര മന്ത്രാലയം യാത്രാവിലക്ക് പ്രഖ്യാപിച്ച 20 രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് തിരിച്ചെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്ന പ്രവാസികളുടെ രേഖകളാണ് പുതുക്കുക.
Location :
First Published :
July 09, 2021 11:09 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഇന്ത്യക്കാർക്ക് നിയന്ത്രണം; 40 ശതാനത്തിലധികം പാടില്ല