ഇന്നും നടുക്കം മാറാതെ മുംബൈ
Last Updated:
ഇന്ത്യയുടെ നെഞ്ചിൽ മുറിപ്പാട് തീർത്ത മുംബൈ ഭീകരാക്രമണത്തിനു പത്തു വയസ്സ്. 2008 നവംബർ 26 രാത്രിയിലാണ് കടൽ കടന്നെത്തിയ ലഷ്‌കറെ ത്വയ്യിബ ഭീകരർ മഹാനഗരത്തിൻറെ ഹൃദയത്തിലേക്ക് നിറയൊഴിച്ചത്.
ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ വിറങ്ങലിച്ചുപോയ നാല് ദിനരാത്രങ്ങൾ... 2008 നവംബർ 26 രാത്രി തുടങ്ങിയ ആക്രമണം 29 വരെ നീണ്ടു. 164 പേർ കൊല്ലപ്പെട്ടു. 308 പേർക്ക് പരിക്കേറ്റു. അമേരിക്കയും ഇസ്രയേലും ജർമനിയുമടക്കം പതിനാറു രാജ്യങ്ങളിലെ പൗരന്മാർ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ഛത്രപതി ശിവജി ടെർമിനൽസ്, ഒബ്‌റോയ് ട്രൈഡന്റ് ഹോട്ടൽ, താജ് പാലസ്, ലെപ്പേൽഡ് കഫെ, നരിമാൻ ഹൗസ് തുടങ്ങി മുംബൈയിലെ തിരക്കേറിയ എട്ട് കേന്ദ്രങ്ങളിലാണ് അന്ന് ലഷ്കറെ സംഘത്തിന്റെ ആക്രമണമുണ്ടായത്.
advertisement
കറാച്ചി കേന്ദ്രമാക്കി ഭീകരർ നടത്തിയ മാസങ്ങൾ നീണ്ട ആസൂത്രണത്തിന്റെ ഫലമായിരുന്നു മുംബൈ ആക്രമണം. പരിശീലനം കിട്ടിയത് മൊത്തം 26 പേർക്ക് അതിൽ തിരഞ്ഞെടുത്ത പത്തു പേരെ യന്ത്ര തോക്കുകളും ബോംബുകളുമായി അറബിക്കടൽ കടത്തി മുംബയിൽ എത്തിച്ചു. പത്തു ഭീകരരിൽ ഛത്രപതി ശിവജി ടെർമിനസ് ആക്രമിച്ച അജ് മൽ കസബിനെ മാത്രമാണ് ജീവനോടെ പിടി കൂടാൻ പറ്റിയത്. സുപ്രീം കോടതി വധശിക്ഷയ്ക്കു വിധിച്ച അജ് മൽ കസബിനെ 2012 നവംബർ 21 നു യെർവാഡാ ജയിലിൽ തൂക്കിലേറ്റി.
advertisement
ഭീകരരുടെ തോക്കുകളിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ ശ്രമിച്ച് രക്തസാക്ഷികളായ സുരക്ഷാ ഉദ്യോഗസ്ഥരെയും വിസ്മരിക്കാനാവില്ല.
വെടിയേറ്റ് മരിച്ചവരിൽ 15 പൊലീസുകാരും മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ അടക്കം രണ്ടു എൻ എസ് ജി കമൻഡോകളും ഉൾപ്പെടുന്നു. മുംബൈ പോലീസ് ജോയിന്റ് കംമീഷണർ ഹേമന്ത് കർക്കരെയും അന്നത്തെ പോരാട്ടത്തിൽ വീരമൃത്യു വരിച്ചു.
ഭീകരരുടെ പാക് ബന്ധം പിന്നീട് പാക്കിസ്താൻ സർക്കാർ തന്നെ സമ്മതിച്ചു. ഏഴു സൂത്രധാരന്മാരെ അറസ്റ്റു ചെയ്തതായി അറിയിച്ചിരുന്നുവെങ്കിലും പക്ഷെ ആരും ശിക്ഷിക്കപ്പെട്ടില്ല. മുഖ്യ സൂത്രധാരന്മാരിൽ ഒരാളായ ജമാഅത്ത്-ഉദ്-ദാവ നേതാവ് ഹാഫിസ് സയീദ് അടക്കമുള്ളവർ ഇന്നും സ്വതന്ത്രരായി വിലസുന്നു. മറ്റൊരു സൂത്രധാരനായ ഡേവിഡ് ഹെഡ്ലി പിന്നീട് അമേരിക്കയിൽ അറസ്റ്റിലായി.
advertisement
തീരദേശ കാവൽ ഉൾപ്പെടെ ആഭ്യന്തര സുരക്ഷ തന്നെ ശക്തമാക്കാൻ മുംബൈ ഭീകരാക്രമണം കാരണമായി. ഭീകരരുടെ കൊലവിളിയ്ക്കു സാക്ഷിയായ കേന്ദ്രങ്ങളെല്ലാം ഇന്ന് പഴയതുപോലെ സജീവമായിരിക്കുന്നു. എങ്കിലും മഹാനഗരത്തിന്റെ ഹൃദയത്തിലൊരു മായാത്ത മുറിവായി ഇന്നും ആ വെടിയുണ്ടപ്പാടുകൾ തെളിഞ്ഞുതന്നെ നിൽക്കുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 26, 2018 10:39 AM IST