വാക്സിൻ ചലഞ്ച് | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ഒരു ദിവസം എത്തിയത് 22 ലക്ഷം രൂപ
Last Updated:
വാക്സിൻ പൊതുവിപണിയിൽ വിൽക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകുകയും ചെയ്തിരുന്നു. ഇതിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ട് ആയിരുന്നു കേരളത്തിൽ വാക്സിൻ ചലഞ്ച് ആരംഭിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിൻ ചലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി എത്തിയത് 22 ലക്ഷം രൂപ. കഴിഞ്ഞദിവസം വൈകുന്നേരം വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് വാക്സിൻ സ്വീകരിച്ചവരിൽ ചിലർ സ്വീകരിച്ച വാക്സിന്റെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു തുടങ്ങുകയായിരുന്നു. #vaccinechallenge എന്ന പേരിലാണ് സോഷ്യൽ മീഡിയിൽ ഈ കാമ്പയിൻ ശക്തമാകുന്നത്. ഇതിനകം നിരവധി പേരാണ് വാക്സിൻ ചലഞ്ച് കാമ്പയിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയച്ചത്.
'ഇതാണ് നമ്മുടെ നാടിന്റെ ശക്തി. ഇത് കേരളമല്ലേ. കേരളത്തിന്റെ കൂട്ടായ്മയുടെ ശക്തി നമ്മൾ മുമ്പും തിരിച്ചറിഞ്ഞതാണ്. ഈ ഒരു ഘട്ടത്തിൽ പലരും തയ്യാറായി മുന്നോട്ടു വരുന്നുവെന്നതാണ് നമ്മൾ കാണേണ്ട കാര്യം. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാൻ നമുക്ക് കരുത്തായി മാറുന്നത് ഇത്തരത്തിലുള്ള ജനങ്ങളുടെ ഇടപെടലാണ്. സി എം ഡി ആർ എഫിലേക്ക് ഇന്ന് വൈകുന്നേരം നാലര വരെ വാക്സിൻ എടുത്തവർ മാത്രം നൽകിയ സംഭാവന 22 ലക്ഷം രൂപയാണ്' - മുഖ്യമന്ത്രി പറഞ്ഞു.
advertisement
പ്രതിസന്ധിഘട്ടത്തിൽ സർക്കാരിനൊപ്പം നിൽക്കുക എന്ന ആഗ്രഹം ജനങ്ങൾക്ക് സ്വാഭാവികമായും ഉണ്ടാവുമെന്നും അതിന്റെ മൂർത്തരൂപം നാളെ പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ വാക്സിൻ സ്വീകരിച്ചവർ ഒരു ഡോസിന് 400 രൂപ എന്ന നിലയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നാണ് കാമ്പയിൻ. കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയത്തിന് എതിരെ എതിർപ്പ് ശക്തമാകുന്നതിന് എതിരെയാണ് വേറിട്ട പ്രതിഷേധം സാമൂഹിക മാധ്യമങ്ങളിൽ ആരംഭിച്ചത്.
advertisement
വാക്സിൻ വിതരണത്തിൽ നിന്ന് കേന്ദ്ര സർക്കാർ ഭാഗികമായി പിൻവാങ്ങിയിരുന്നു. കൂടാതെ, വാക്സിൻ പൊതുവിപണിയിൽ വിൽക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകുകയു ചെയ്തിരുന്നു. ഇതിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ട് ആയിരുന്നു കേരളത്തിൽ വാക്സിൻ ചലഞ്ച് ആരംഭിച്ചത്. വാക്സിൻ സംബന്ധിച്ച് കേന്ദ്രസർക്കാർ പുറത്തിറക്കിയ നിർദ്ദേശം അനുസരിച്ച് കമ്പനികളിൽ നിന്ന് സംസ്ഥാന സർക്കാർ നേരിട്ട് വാക്സിൻ വാങ്ങണം.
കേന്ദ്രസർക്കാർ തീരുമാനം വന്നതിനു പിന്നാലെ സെറം ഇൻസ്റ്റിറ്റ്യൂട് പുറത്തിറക്കുന്ന കോവിഷീൽഡ് വാക്സിന്റെ വിലവിവരം കമ്പനി പുറത്തിറക്കിയിരുന്നു. ഇത് അനുസരിച്ച് സംസ്ഥാനങ്ങൾക്ക് 400 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപ നിരക്കിലും വാക്സിൻ ലഭ്യമാകും. എന്നാൽ, സംസ്ഥാനത്ത് വാക്സിൻ സൗജന്യമായി നൽകുമെന്ന മുൻ നിലപാടിൽ മാറ്റമില്ലെന്നും സംസ്ഥാനത്തെ എല്ലാവർക്കും സൗജന്യ വാക്സിൻ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ചത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാനത്ത് വാക്സിൻ ചലഞ്ച് ആരംഭിച്ചത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Apr 23, 2021 6:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
വാക്സിൻ ചലഞ്ച് | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ഒരു ദിവസം എത്തിയത് 22 ലക്ഷം രൂപ









