800 കിലോ 'ചാണകം' കാണാതായി; മോഷണക്കുറ്റത്തിന് കേസെടുത്ത് പൊലീസ്
- Published by:Asha Sulfiker
- news18-malayalam
Last Updated:
പരാതിയുടെ അടിസ്ഥാനത്തിൽ അജ്ഞാത വ്യക്തികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷണത്തിനാണ് നിലവിൽ കേസ്.
റായ്പുർ: പലതരം മോഷണങ്ങളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തമായ ഒരു മോഷണസംഭവമാണ് ഛത്തീസ്ഗഡിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തെ കോർബ ജില്ലയിൽ നിന്നും മോഷണം പോയ 'അമൂല്യ വസ്തു' ചാണകമാണ്. ഒന്നും രണ്ടുമല്ല എണ്ണൂറ് കിലോ ചാണകമാണ് കാണാതായിരിക്കുന്നത്.
ദിപ്ക പൊലീസ് സ്റ്റേഷനിൽ പരിധിയിൽ വരുന്ന ധുരേനയിലാണ് സംഭവം. ആയിരത്തി അറുന്നൂറോളം രൂപ വില വരുന്ന എണ്ണൂറ് കിലോ ചാണകം മോഷണം പോയെന്നാണ് ആരോപണം. ജൂൺ എട്ടിനും ഒന്‍പതിനും ഇടയ്ക്കാണ് മോഷണം നടതെന്നാണ് സൂചന.
സംഭവത്തിൽ ഔദ്യോഗികമായി പരാതി ലഭിച്ചിട്ടുണ്ടെന്ന വിവരം പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. 'ഗോദാൻ സമിതിയുടെ തലവനായ കംഹാൻ സിംഗ് കവാർ എന്നയാളാണ് ഇക്കഴിഞ്ഞ ജൂൺ 15ന് പരാതി നൽകിയത്' ദിപ്ക എസ്എച്ച്ഒ ഹരീഷ് ടണ്ടേക്കർ മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.
advertisement
'ഗോദാൻ ന്യായ്' പദ്ധതിയുടെ ഭാഗമായി കമ്പോസ്റ്റ് നിർമ്മാണത്തിനായി സംസ്ഥാന സർക്കാർ രണ്ട് രൂപ നിരക്കിൽ ചാണകം ആളുകളിൽ നിന്നും വാങ്ങുന്നുണ്ട്. ഗ്രാമത്തില്‍ ഇതിനായി കന്നുകാലി പ്രത്യേകമായി പാർപ്പിക്കുന്ന ഇടങ്ങൾ തന്നെയുണ്ട്.
പരാതിയുടെ അടിസ്ഥാനത്തിൽ അജ്ഞാത വ്യക്തികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷണത്തിനാണ് നിലവിൽ കേസ്.
കോവിഡ് ചികിത്സയ്ക്ക് ചാണകം ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി ഡോക്ടർമാർ
ചാണകത്തിന്‍റെ ഗുണങ്ങളെ സംബന്ധിച്ച് പല വാദങ്ങളും പലപ്പോഴും ഉയർന്നിട്ടുണ്ട്. കോവിഡ് പിടിമുറുക്കിയിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ കോവിഡ് ചികിത്സയ്ക്ക് ചാണകം നല്ലതാണെന്ന തരത്തിൽ നേരത്തെ വ്യാപക പ്രചരണങ്ങൾ നടന്നിരുന്നു. എന്നാൽ ഇതിനെതിരെ ഡോക്ടർമാർ രംഗത്തെത്തുകയും ചെയ്തു. കോവിഡ് ചികിത്സയ്ക്ക് ചാണകം മരുന്നല്ലെന്നും അത് ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാമെന്നുമായിരുന്നു ഡോക്ടർമാർ അറിയിച്ചത്. ചാണകം കോവിഡ് മരുന്നായി ഉപയോഗിക്കാമെന്നതിൽ ശാസ്ത്രീയ അടിത്തറയില്ലെന്നും മറ്റു രോഗങ്ങൾ ഉണ്ടകാൻ ഇത് ഇടയാക്കിയേക്കുമെന്നും മുന്നറിയിപ്പും നൽകിയിരുന്നു.
advertisement
‘കോവിഡിനെതിരെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ചാണകത്തിനോ ഗോമൂത്രത്തിനോ കഴിയുമെന്നതിന് വ്യക്തമായ ശാസ്ത്രീയ തെളിവുകളൊന്നുമില്ല. ഇത് പൂർണമായും വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ളതാണ്’– എന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ദേശീയ പ്രസിഡന്റ് ഡോ. ജെ. ജയലാൽ പ്രതികരിച്ചത് . ഇവ ഉപയോഗിക്കുന്നതും കഴിക്കുന്നതും ആരോഗ്യപരമായ അപകടസാധ്യതകളും ഉണ്ടാക്കും. മൃഗങ്ങളിൽനിന്നും മറ്റു പല രോഗങ്ങളും മനുഷ്യരിലേക്ക് പടരാൻ ഇടയാക്കിയേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 21, 2021 7:31 AM IST