ചെന്നൈ: അടുത്ത അധ്യയന വര്‍ഷം മുതല്‍ ഒരാഴ്ചത്തേക്ക് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ലൈംഗിക ബോധവല്‍ക്കരണ ക്ലാസുകള്‍ (sexual awareness class) നൽകുമെന്ന് തമിഴ്നാട് (Tamil Nadu) വിദ്യാഭ്യാസമന്ത്രി അൻബിൽ മഹേഷ് പൊയ്യമൊഴി (Anbil Mahesh Poyyamozhi). കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ പരാതി നല്‍കുന്നതിന് എല്ലാ സ്‌കൂളുകളിലും നിര്‍ബന്ധമായും പരാതിപ്പെട്ടികള്‍ സ്ഥാപിക്കണമെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ, എയ്ഡഡ്, സർക്കാർ സ്‌കൂളുകളിലെല്ലാം ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ പരാതി നല്‍കുന്നതിന് കുട്ടികള്‍ക്കായി പരാതിപ്പെട്ടികള്‍ നിര്‍ബന്ധമാക്കണമെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 15 ദിവസത്തിലൊരിക്കല്‍ പരാതിപ്പെട്ടികള്‍ പരിശോധിക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനെ നിയോഗിക്കും.
Also Read- Suhasini Maniratnam| 'ഹിന്ദി പഠിച്ചാൽ നല്ലത്, ഹിന്ദി സംസാരിക്കുന്നവർ നല്ലവർ': നടി സുഹാസിനി
ഡിഎംകെ സര്‍കാര്‍ അധികാരമേറ്റതിന് ശേഷം സ്‌കൂളുകളിലെ ലൈംഗികാതിക്രമ കേസുകള്‍ തടയാന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് വിപുലമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് സംസാരിക്കവെ മന്ത്രി പറഞ്ഞു.
അധ്യാപകരും പ്രധാനാധ്യാപകരും സ്‌കൂള്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ചെന്നൈയിലെ സുശീല്‍ ഹരി ഇന്റര്‍നാഷനല്‍ സ്‌കൂള്‍ സ്ഥാപിച്ച സ്വയം പ്രഖ്യാപിത ആള്‍ദൈവം ശിവശങ്കര്‍ ബാബ സ്‌കൂള്‍ വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായിരുന്നു. സ്‌കൂളിലെ വിദ്യാര്‍ഥികളും മുന്‍ വിദ്യാര്‍ഥികളും ശിവശങ്കര്‍ ബാബയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത്തരം സംഭവങ്ങളെത്തുടര്‍ന്ന്, വിദ്യാര്‍ഥികള്‍ക്കായി പരാതിപ്പെട്ടികള്‍ സ്ഥാപിക്കാന്‍ സർക്കാര്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Also Read- പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയോട് ലൈംഗികാതിക്രമം; പാരലൽ കോളജ് അധ്യാപകൻ അറസ്റ്റിൽ
വിദ്യാഭ്യാസം വീട്ടുപടിക്കല്‍ എത്തിച്ച് 'ഇല്ലം തേടി കല്‍വി' പദ്ധതിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നീക്കത്തിലാണ് സംസ്ഥാന സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പെന്നും മന്ത്രി പറഞ്ഞു. 25.45 ലക്ഷം സർക്കാർ സ്‌കൂള്‍ വിദ്യാര്‍ഥികളും 3.96 ലക്ഷം എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ഥികളും 60,000 സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥികളും പദ്ധതിയുടെ പ്രയോജനം നേടിയതായും അദ്ദേഹം പറഞ്ഞു.
അഞ്ച് വര്‍ഷത്തേക്ക് സ്മാർട്ട് ക്ലാസുകളുടെ വികസനത്തിനായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് 7000 കോടി രൂപ നിക്ഷേപിക്കും. 2022-23 ലെ വിദ്യാഭ്യാസത്തിനായുള്ള ബജറ്റ് വിഹിതം 36,895 കോടിയായി ഉയര്‍ത്തി, ഇത് 2021-22 ബജറ്റ് വിഹിതമായ 34,181 കോടി രൂപയില്‍ നിന്ന് 7.9 ശതമാനം വര്‍ധനയാണ് ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Education minister, Tamil nadu