ശവഭോഗം ബലാത്സംഗമല്ല; കുറ്റകരമാക്കാൻ നിയമഭേദഗതി വേണമെന്ന് കേന്ദ്രത്തോട് കര്‍ണാടക ഹൈക്കോടതി
- Published by:Vishnupriya S
- news18-malayalam
Last Updated:
അടുത്ത ആറ് മാസത്തിനുള്ളില്‍ തന്നെ നിയമം ഭേദഗതി ചെയ്യണമെന്നാണ് കോടതി നിര്‍ദേശം
ശവഭോഗം കുറ്റകരമാക്കാൻ ആവശ്യമായ നിയമഭേദഗതി വേണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കര്‍ണാടക ഹൈക്കോടതി. ഐപിസിയില്‍ ഇതു സംബന്ധിച്ച് പ്രത്യേകം നിയമം ഉള്‍പ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. അടുത്ത ആറ് മാസത്തിനുള്ളില്‍ തന്നെ നിയമം ഭേദഗതി ചെയ്യണമെന്നാണ് കോടതി നിര്‍ദേശം. ജസ്റ്റിസ് ബി. വീരപ്പയുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചാണ് ഈ ഉത്തരവ് പുറത്തിറക്കിയത്. മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടയാളുടെ കേസ് പരിഗണിക്കവെയാണ് കോടതി നിര്‍ദേശം. ഐപിസി 376-ാം വകുപ്പാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്.
എന്നാല്‍ ആ വകുപ്പ് പ്രകാരം ഇയാളെ ശിക്ഷിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ ഐപിസി 302 പ്രകാരം പ്രതിയ്ക്ക് കഠിന തടവും പിഴയും കോടതി വിധിച്ചിട്ടുണ്ട്. മരിച്ച വ്യക്തിയുടെ അന്തസിനുള്ള അവകാശം നിലനിര്‍ത്തുന്നതിനായി ഐപിസി 377 വകുപ്പിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ പ്രത്യേകം വ്യവസ്ഥ എഴുതിച്ചേര്‍ക്കേണ്ടതാണ്. യുകെ, കാനഡ, ന്യൂസിലൻഡ്, സൗത്ത് ആഫ്രിക്ക, എന്നിവിടങ്ങളിൽ ശവഭോഗം ക്രിമിനല്‍ കുറ്റമാണ്. അതേ സ്വഭാവത്തിലുള്ള നിയമനിര്‍മ്മാണത്തെപ്പറ്റി ആലോചിക്കണം.
advertisement
വ്യക്തികളുടെ മൃതദേഹത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കപ്പെടേണ്ടതാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. തുമരക്കുരു ജില്ലയിലെ ഗോലജന്‍ഹള്ളി സ്വദേശിയായ യുവാവിന്റെ കേസ് പരിഗണിക്കവെയാണ് കോടതി പരാമര്‍ശം. യുവാവ് ഒരു പെണ്‍കുട്ടിയെ കൊന്നശേഷം പെണ്‍കുട്ടിയുടെ മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്നാണ് കേസ്. പ്രതിക്കതിരെ വിചാരണ കോടതി ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ശരിവെച്ചിരുന്നു. ഈ വിധിയ്‌ക്കെതിരെയാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.
advertisement
സ്ത്രീയുടെ മൃതദേഹം ബലാത്സംഗം ചെയ്യുന്നത് ഐപിസി 376 പ്രകാരം ശിക്ഷാര്‍ഹമായി പരിഗണിക്കാനാകില്ലെന്നായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. തുടര്‍ന്ന് വിഷയത്തില്‍ കൂടുതല്‍ വിശദമായ അന്വേഷണത്തിന് കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചിരുന്നു. നിഥിന്‍ രമേഷിനെയായിരുന്നു അമിക്കസ് ക്യൂറിയായി കോടതി നിയമിച്ചത്. ശവഭോഗത്തിനെതിരെ ഇന്ത്യയില്‍ പ്രത്യേകം നിയമം നിലവിലില്ലെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നു. ഐപിസി 377 വകുപ്പ് പ്രകാരം ഈ കുറ്റകൃത്യം പ്രകൃതി വിരുദ്ധമാണെന്ന് നിര്‍വചിക്കുന്നുണ്ട്. എന്നാല്‍ ഈ വകുപ്പില്‍ മൃതദേഹത്തെപ്പറ്റി പരാമര്‍ശമില്ലെന്നും കോടതി വ്യക്തമാക്കി.
advertisement
” നിര്‍ഭാഗ്യവശാല്‍ ഈ വകുപ്പില്‍ മൃതദേഹം എന്ന് കൃത്യമായി എടുത്ത് പറയുന്നില്ല. ആശുപത്രി മോര്‍ച്ചറികള്‍ ഉള്‍പ്പെടെയുള്ളവയില്‍ സ്ത്രീകളുടെ മൃതദേഹത്തിനെതിരെ നടക്കുന്ന അതിക്രമത്തെ ശവഭോഗമായോ സാഡിസമായോ കണക്കാക്കാവുന്നതാണ്. എന്നാല്‍ ഐപിസിയില്‍ അവയ്‌ക്കെതിരെയുള്ള ശിക്ഷാ നടപടികളെപ്പറ്റി വ്യക്തമാക്കുന്നില്ല” എന്നും കോടതി നിരീക്ഷിച്ചു. അതേസമയം അടുത്ത ആറ് മാസത്തിനുള്ളില്‍ എല്ലാ ആശുപത്രി മോര്‍ച്ചറികളിലും സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Karnataka
First Published :
June 03, 2023 7:57 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ശവഭോഗം ബലാത്സംഗമല്ല; കുറ്റകരമാക്കാൻ നിയമഭേദഗതി വേണമെന്ന് കേന്ദ്രത്തോട് കര്‍ണാടക ഹൈക്കോടതി