ലഖ്നൗ: ഉത്തര്‍പ്രദേശില്‍ സ്ഫോടനത്തിന് പദ്ധതിയിട്ട രണ്ടു ഭീകരരെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് പിടികൂടി. ലഖ്നൗ സ്വദേശികളായ മിന്‍ഹാജ് അഹമ്മദ്, മസിറുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. പിടിയിലായവര്‍ അല്‍-ഖ്വയ്ദയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയുമായി ബന്ധമുള്ളവരാണ്. ഉത്തര്‍പ്രദേശ് പൊലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പ്രശാന്ത് കുമാറാണ് ഇക്കാര്യം അറിയിച്ചത്.
ഇവര്‍ അല്‍-ഖ്വയ്ദയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഗസ്വത്-ഉല്-ഹിന്ദ് എന്ന ഭീകര സംഘടനയില്‍ ഉള്‍പ്പെടുന്നവരാണെന്ന് പൊലീസ് പറഞ്ഞു. കക്കോരിയിലെ ദബ്ബഗ പ്രദേശത്തെ ഒരു വീട്ടില്‍ നിന്നാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഭീകരരെ പിടികൂടിയത്.
ഉത്തര്‍പ്രദേശില്‍ ലഖ്നൗ ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ സ്ഫോടനം നടത്താനായിരുന്ന് ഇവരുടെ ലക്ഷ്യം. ചവേര്‍ സ്ഫോടനവും സംഘം പദ്ധതിയിട്ടിരുന്നു. ഇവരില്‍ നിന്ന് രണ്ട് പ്രഷര്‍ കുക്കര്‍ ബോംബും ഏഴ് കിലോയോളം വരുന്ന സ്ഫോടക വസ്തുക്കളും കണ്ടെത്തി.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തീവ്രവാദ വിരുദ്ധ സ്ക്വാഡ്(എടിഎസ്) നിരീക്ഷിച്ചു വരികയായിരുന്നു. എടിഎസിന് ഒപ്പം ലോക്കല്‍ പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. ബോംബ് സ്ക്വാഡ് സ്ഥലത്തെ പരിശോധന നടത്തി. സമീപത്തുള്ള വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിരിക്കുകയാണ്.
ഭീകരരെ പിടികൂടിയ വീടുകളില്‍ നാല് യുവാക്കള്‍ സന്ദര്‍ശിച്ചിരുന്നു എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം വ്യാപകമാക്കും. ഐജി ജി കെ ഗോസ്വാമിയുടെ നേതൃത്വത്തിലായിരുന്നു ഭീകരരെ പിടികൂടിയത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.