ചണ്ഡീഗഢ് മേയർ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി അനുപ് ഗുപ്ത ഒരു വോട്ടിന് എഎപിയെ പരാജയപ്പെടുത്തിയത് എങ്ങനെ?

Last Updated:

ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് മേയർ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചത്. ആകെ പോൾ ചെയ്ത 29 വോട്ടുകളിൽ ഗുപ്തയ്ക്ക് 15 വോട്ടും എഎപിയുടെ ജസ്ബീർ സിങ്ങിന് 14 വോട്ടും ലഭിച്ചു

ചണ്ഡീഗഢ് മേയർ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി അനുപ് ഗുപ്ത ഒരു വോട്ടിന് എഎപി സ്ഥാനാർത്ഥി ജസ്ബീർ സിംഗിനെ പരാജയപ്പെടുത്തി. സീനിയർ ഡെപ്യൂട്ടി മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങൾ യഥാക്രമം എഎപിയുടെ തരുണ മേത്തയെയും എഎപിയുടെ സുമൻ ശർമയെയും പരാജയപ്പെടുത്തി ബിജെപി സ്ഥാനാർഥികളായ കൻവർജീത് സിംഗ്, ഹർജീത് സിംഗ് എന്നിവർ പിടിച്ചെടുത്തു.
“എന്നെ ഈ സ്ഥാനത്തേക്ക് സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തതിൽ എന്നിലുള്ള വിശ്വാസത്തിന് പാർട്ടി നേതൃത്വത്തിന് നന്ദി പറയുന്നു. ഞങ്ങളുടെ മുൻ മേയറിന്റെ (ബിജെപിയുടെ സരബ്ജിത് കൗർ) പാത പിന്തുടർന്ന് പ്രവർത്തിക്കും, ” ഗുപ്ത അധ്യക്ഷനായ ശേഷം നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. 2021ലാണ് അദ്ദേഹം ആദ്യമായി കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടത്.
ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് മേയർ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചത്. ആകെ പോൾ ചെയ്ത 29 വോട്ടുകളിൽ ഗുപ്തയ്ക്ക് 15 വോട്ടും എഎപിയുടെ ജസ്ബീർ സിങ്ങിന് 14 വോട്ടും ലഭിച്ചു. 35 അംഗ സഭയിൽ കോൺഗ്രസും എസ്എഡിയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. മേയറായി തിരഞ്ഞെടുക്കപ്പെടാൻ ഒരു സ്ഥാനാർത്ഥിക്ക് കുറഞ്ഞത് 15 വോട്ടുകൾ ആവശ്യമാണ്. എഎപിക്ക് 14ഉം ബിജെപിക്ക് 15ഉം (പാർലമെന്റ് അംഗത്തിൽ നിന്നുള്ള എക്‌സ് ഒഫീഷ്യോ വോട്ട് അടക്കം ) വോട്ട് ലഭിച്ചു.
advertisement
കോൺഗ്രസിന് ആറ് വോട്ടും എസ്എഡിക്ക് ഒരു വോട്ടും ഉണ്ടായിരുന്നെങ്കിലും അവർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത് ബിജെപിയ്ക്ക് അനുകൂലമായി മാറി. ഒരു വർഷമാണ് മേയറുടെ കാലാവധി. ചണ്ഡീഗഡ് ഡെപ്യൂട്ടി കമ്മീഷണർ വിനയ് പ്രതാപ് സിംഗിന്റെ നേതൃത്വത്തിൽ ഒരുക്കിയ കനത്ത പോലീസ് സുരക്ഷയിൽ ആയിരുന്നു തിരഞ്ഞെടുപ്പ്. വോട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ് വോട്ടിംഗ് അവകാശമില്ലാത്ത നോമിനേറ്റഡ് കൗൺസിലർമാർ സഭയിൽ ഇരുന്നതിനെ എഎപി ചോദ്യം ചെയ്തു.
advertisement
എന്നാൽ, വോട്ടെടുപ്പിൽ സഭയിൽ ഇരിക്കാൻ പാടില്ലെന്ന വ്യവസ്ഥ നിയമത്തിലില്ലെന്ന് ഡിസി വിനയ് സിംഗ് പറഞ്ഞു. മേയറായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ബാക്കിയുള്ള വോട്ടെടുപ്പുകൾ ഗുപ്തയുടെ മേൽനോട്ടത്തിലാണ് നടത്തിയത്. ബിജെപിയുടെ കൻവർജീത് റാണ എഎപിയുടെ തരുണ മേത്തയെ സീനിയർ ഡെപ്യൂട്ടി മേയർ സ്ഥാനത്തേയ്ക്ക് നടന്ന വോട്ടെടുപ്പിൽ ഒരു വോട്ടിന് പരാജയപ്പെടുത്തി. അതുപോലെ, ആം ആദ്മി പാർട്ടിയുടെ സുമൻ ശർമ്മ ഒരു വോട്ടിന് ബിജെപിയുടെ ഹർജിത് സിംഗിനോട് ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ പരാജയപ്പെട്ടു. എല്ലാ ബിജെപി സ്ഥാനാർത്ഥികൾക്കും 15 വോട്ടും എഎപിയുടെ സ്ഥാനാർത്ഥികൾക്ക് 14 വോട്ടുമാണ് ലഭിച്ചത്.
advertisement
45 കോടിയുടെ ആസ്തിയുള്ള ഏറ്റവും ധനികനായ സ്ഥാനാർത്ഥി
38 കാരനായ ഗുപ്ത ബിസിനസുകാരനാണ്. ഏറ്റവും ധനികനായ സ്ഥാനാർത്ഥിയും അദ്ദേഹം തന്നെയാണ്. 2021ലെ എംസി തെരഞ്ഞെടുപ്പിൽ അദ്ദേഹം ആദ്യമായി കൗൺസിലറായി തിരഞ്ഞെടുക്കപ്പെടുമ്പോൾ അദ്ദേഹത്തിനും ഭാര്യക്കും ആകെ 45 കോടി രൂപയുടെ ആസ്തി ഉണ്ടായിരുന്നു. വ്യവസായിയായ അദ്ദേഹത്തിന് 35.71 കോടിയുടെ സ്ഥാവര സ്വത്തുക്കളും 5.69 കോടിയുടെ ജംഗമ ആസ്തികളുമുണ്ട്.
advertisement
2021ലെ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ ഭാര്യക്ക് 1.56 കോടിയുടെ ജംഗമ സ്വത്തും 25 ലക്ഷം രൂപ സ്ഥാവര സ്വത്തുക്കളും ഉണ്ടായിരുന്നു. ചണ്ഡീഗഡിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ ഒരു ഹ്യുണ്ടായ് ഏജൻസിയും അദ്ദേഹത്തിന് സ്വന്തമായുണ്ട്, കൂടാതെ ഭൂസ്വത്തും ഉണ്ട്. ആർ‌എസ്‌എസിന്റെ സഹോദര സ്ഥാപനമായ ഭാരത് വികാസ് പരിഷത്ത് എന്ന എൻ‌ജി‌ഒയുടെ ട്രസ്റ്റി കൂടിയാണ്. അദ്ദേഹത്തിന് ചണ്ഡിഗഡിലെ സെക്ടർ 28 ൽ കൊട്ടാര സമാനമായ ഒരു ആഢംബര വീടുമുണ്ട്.
2021-ൽ 11 ആം വാർഡിൽ നിന്ന് അദ്ദേഹം ആദ്യമായി കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. 18, 19, 21 സെക്ടറുകൾ ഉൾക്കൊള്ളുന്നതാണ് 11-ാം വാർഡ് . സഞ്ജയ് ടണ്ടൻ, സിറ്റി ബി.ജെ.പി മേധാവി അരുൺ സൂദ്, ചണ്ഡീഗഡ് എം.പി കിരോൺ ഖേർ എന്നിവരുൾപ്പെടെ ചണ്ഡീഗഡിലെ എല്ലാ മുൻനിര ബി.ജെ.പി നേതാക്കളുമായും അടുത്ത ബന്ധമുള്ള ഗുപ്ത, മുൻ തിരഞ്ഞെടുപ്പിൽ ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബിജെപി സെക്രട്ടറി സ്ഥാനവും വഹിച്ചിരുന്നു. ബി.കോം ബിരുദവും നിയമ ബിരുദധാരിയുമാണ് ഗുപ്‌ത.
advertisement
ബിജെപി നേതാവ് സഞ്ജയ് ടണ്ടനാണ് ഗുപ്തയെ ആദ്യമായി രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്. ബി.ജെ.പിയിൽ നിന്ന് സഞ്ജയ് ടണ്ടൻ, സിറ്റി ബി.ജെ.പി മേധാവി അരുൺ സൂദ്, ദേവീന്ദർ സിംഗ് ബബ്ല, മുൻ മേയർ രാജേഷ് കാലിയ എന്നിവരും ആം ആദ്മി പാർട്ടിയിൽ നിന്ന് പർദീപ് ഛബ്ര, സിറ്റി എ.എ.പി മേധാവി പ്രേം ഗാർഗ് എന്നിവരും തിരഞ്ഞെടുപ്പ് ഫലം കാണാൻ എത്തിയിരുന്നു.
എന്തുകൊണ്ടാണ് കോൺഗ്രസ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത്?
ബിജെപിയും ആം ആദ്മി പാർട്ടിയും “കൗൺസിലർമാരെ പണച്ചാക്കുകൾ കൊടുത്ത് തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് തങ്ങളുടെ കൗൺസിലർമാരെ കസൗലിയിലേക്ക് മാറ്റുകയായിരുന്നു. എതിരാളികൾ സ്വീകരിക്കുന്ന ഇത്തരം കുതിരക്കച്ചവടം നഗരസഭയുടെ മാന്യതയ്ക്ക് കളങ്കമുണ്ടാക്കിയെന്നും അത്തരമൊരു സാഹചര്യത്തിൽ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനും പ്രതിപക്ഷത്തിരിക്കാനും കോൺഗ്രസ് തീരുമാനിച്ചതായി കോൺഗ്രസ് വക്താവ് രാജീവ് ശർമ്മ പറഞ്ഞു.
advertisement
മാത്രമല്ല എഎപിയുടെയും ബിജെപിയുടെയും ജനവിരുദ്ധ നയങ്ങളോടുള്ള പ്രതിഷേധവും വിട്ട് നിൽക്കാനുള്ള തീരുമാനത്തിന് കാരണമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം എഎപിയുടെ വോട്ട് അസാധുവായതിനെ തുടർന്ന് ബിജെപിയുടെ സരബ്ജിത് കൗറിനെ മേയറായി പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസും എസ്എഡിയും തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ബിജെപിയുമായി ഒത്തുകളിച്ചതായി എഎപി ആരോപിച്ചു. അതുകൊണ്ടാണ് അവർ വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്നത് എന്നാണ് എഎപി യുടെ ആരോപണം.
അതുകൊണ്ടാണ് ബിജെപി വിജയിച്ചതെന്ന് സിറ്റി എഎപി അധ്യക്ഷൻ പ്രേം ഗാർഗ് പറഞ്ഞു. വോട്ടെടുപ്പ് ആരംഭിക്കാൻ ഏതാനും മിനിറ്റുകൾ മാത്രം ശേഷിക്കെ, ആം ആദ്മി പാർട്ടിക്ക് വോട്ട് ചെയ്യാൻ ഒരു കോൺഗ്രസ് കൗൺസിലർ എത്തുമെന്ന അഭ്യൂഹം പ്രചരിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ, എല്ലാ അഭ്യൂഹങ്ങളും കോൺഗ്രസ് നിഷേധിക്കുകയാണ് ചെയ്തത്.
ചണ്ഡീഗഡ് എംസി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് കോൺഗ്രസ് കൗൺസിലർമാരിൽ ഒരാൾ ആം ആദ്മി പാർട്ടിയിൽ ചേരുന്നതായി പ്രചരിച്ച തെറ്റായ വിവരം പ്രചരിപ്പിച്ചത് എഎപിയാണെന്നും കോൺഗ്രസ്സ് ആരോപിച്ചു. ആം ആദ്മി പാർട്ടി കുതിരക്കച്ചവടത്തിന്റെ തന്ത്രങ്ങൾ പഠിച്ചു, ഇക്കാര്യത്തിൽ ബിജെപിയുടെ പാത പിന്തുടരുകയാണെന്നും കോൺഗ്രസ് വക്താവ് രാജീവ് ശർമ്മ പറഞ്ഞു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ചണ്ഡീഗഢ് മേയർ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി അനുപ് ഗുപ്ത ഒരു വോട്ടിന് എഎപിയെ പരാജയപ്പെടുത്തിയത് എങ്ങനെ?
Next Article
advertisement
Love Horoscope December 30 |സ്‌നേഹം തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കണം ; നിങ്ങളുടെ വ്യക്തിത്വം മാറ്റാൻ ശ്രമിക്കരുത്: പ്രണയഫലം അറിയാം
സ്‌നേഹം തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കണം ; നിങ്ങളുടെ വ്യക്തിത്വം മാറ്റാൻ ശ്രമിക്കരുത്: പ്രണയഫലം അറിയാം
  • കുംഭം രാശിക്കാർക്ക് ശക്തമായ വൈകാരിക ബന്ധങ്ങൾ അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് അനിശ്ചിതത്വം, ആശയവിനിമയ തടസ്സങ്ങൾ നേരിടേണ്ടി വരാം

  • തുലാം രാശിക്കാർക്ക് കോപം നിയന്ത്രിച്ച് സംഘർഷങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം

View All
advertisement