ഓഗസ്റ്റ് 23 ഇന്ത്യയുടെ ചരിത്രത്തില്‍ എക്കാലവും ഓര്‍മിപ്പിക്കപ്പെടുന്ന ദിവസമാണ്. ചന്ദ്രയാന്‍-3 ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയത് നമ്മുടെ ഹൃദയങ്ങളില്‍ എന്നും മായാതെ നില്‍ക്കും. ഇതോടെ ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഇന്ത്യന്‍ സ്‌പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്റെ (ഐഎസ്ആര്‍ഒ) തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍കൂടി ചാര്‍ത്തിയിരിക്കുകയാണ്. ആരും പര്യവേഷണം നടത്താത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ പേടകമിറക്കുന്ന ആദ്യ രാജ്യം കൂടിയാണ് ഇന്ത്യ.
എന്നാല്‍, ഇന്ത്യയുടെ ഈ നേട്ടത്തില്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഒട്ടും സംതൃപ്തരല്ല. ബ്രിട്ടീഷ് സര്‍ക്കാര്‍ ഇന്ത്യക്ക് സഹായധനമായി ഇതുവരെ നല്‍കിയ 24,081 കോടി രൂപ മടക്കി നല്‍കണമെന്ന് ആവശ്യപ്പെടുന്ന ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. 2016നും 2021-നും ഇടയില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇന്ത്യക്ക് നല്‍കിയ സഹായധനമാണ് ഈ തുക.
ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് പേടകമിറക്കിയതിന് ഇന്ത്യയെ അഭിനന്ദിക്കുന്നു. 2016-നും 2021-നും ഇടയില്‍ സഹായധനമായി നല്‍കിയ 24,081.09 കോടി രൂപ മടക്കി നല്‍കാനും ഞാന്‍ ഇന്ത്യയെ ക്ഷണിക്കുന്നു. അടുത്ത വര്‍ഷം ഞങ്ങള്‍ 597.03 കോടി രൂപ നല്‍കാനിരിക്കയാണ്. എന്നാല്‍, ബ്രിട്ടനിലെ നികുതിദായകര്‍ അത് നല്‍കരുതെന്നാണ് എന്റെ അഭിപ്രായം. ബഹിരാകാശ പദ്ധതിക്ക് പ്രോത്സാഹനം നല്‍കുന്ന രാജ്യങ്ങള്‍ക്ക് നമ്മള്‍ പണം നല്‍കരുത്, ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്റെ വാക്കുകളാണിത്. ഇത് കൂടാതെ, ഇന്ത്യയിലെ ദരിദ്ര്യാവസ്ഥയെക്കുറിച്ചും സര്‍ക്കാര്‍ രാജ്യത്തെ പിന്തുണയ്‌ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വീഡിയോയില്‍ മാധ്യമപ്രവര്‍ത്തകന്‍ വിശദമാക്കി.
എന്നാല്‍, ഇന്ത്യക്കാര്‍ മാധ്യമപ്രവര്‍ത്തകന്റെ പ്രവര്‍ത്തിയില്‍ ഒട്ടും സന്തുഷ്ടരല്ല. സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവെച്ച വീഡിയോയുടെ കമന്റ് സെക്ഷനില്‍ അവര്‍ മാധ്യമപ്രവര്‍ത്തകനെ രൂക്ഷമായി വിമര്‍ശിച്ചു. ഇന്ത്യയില്‍ നിന്ന് ബ്രിട്ടീഷ് സാമ്രാജ്യം കൊള്ളയടിച്ചത് ആദ്യം തിരികെ നല്‍കൂവെന്ന് ഒരാള്‍ പറഞ്ഞു. ഓര്‍ക്കുക. ഇന്ത്യയുടെ വിജയത്തേക്കാള്‍ ഒരു ബ്രിട്ടീഷുകാരനെ ലജ്ജിപ്പിക്കുന്ന മറ്റൊന്നില്ല.
ഇന്ത്യയുടെ വിജയകരമായ ബഹിരാകാശ പദ്ധതി കാണുമ്പോഴെല്ലാം അവര്‍ സഹായത്തെക്കുറിച്ച് ഓര്‍മിപ്പിക്കും. ഇന്ത്യയുടെ വിജയങ്ങള്‍ (സ്വന്തം പരാജയങ്ങള്‍ക്കും ക്രമേണ അപ്രസക്തമായിക്കൊണ്ടിരിക്കുന്ന പുരോഗതിക്കുമെതിരേ) കാണുമ്പോള്‍ അവര്‍ക്ക് എത്രമാത്രം ലജ്ജ തോന്നുന്നുവെന്ന് ഇത് വെളിപ്പെടുത്തുന്നു. അതുകൊണ്ട് ഇന്ത്യാക്കാരന്റെ അഭിമാനവും സന്തോഷവും കുറയ്ക്കാന്‍ അവര്‍ ഈ രീതിയിൽ പെരുമാറും, മറ്റൊരാള്‍ കുറിച്ചു.
ജഗന്നാഥ് ക്ഷേത്രത്തിന് രഞ്ജിത് സിങ് നല്‍കിയ കോഹിനൂര്‍ നിങ്ങള്‍ മോഷ്ടിച്ചു. ഇന്ത്യന്‍ ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ച് കൊണ്ടുപോയത് കൊണ്ടാണ് നിങ്ങളുടെ രാജാവ് ഇപ്പോള്‍ ജീവിക്കുന്നത്. അതുകൊണ്ട് ഉച്ചത്തില്‍ സംസാരിക്കരുത്. നിങ്ങള്‍ ഇന്ത്യയില്‍ നിന്ന് കൊള്ളയടിച്ച ട്രില്ല്യണ്‍ കണക്കിന് ഡോളറിനെക്കുറിച്ച് ഇതുവരെ പറയാത്തതെന്തുകൊണ്ടാണ്, മറ്റൊരാള്‍ പറഞ്ഞു.
advertisement
Kohinoor diamond of Mj Ranjit Singh that he had donated to Jagannath temple was stolen by you, @PatrickChristys. Ur king is currently living off stolen donation made to an Indian temple!
So don’t be a loudmouth. Haven’t yet mentioned trillions of dollars you looted from India. https://t.co/0gPA1bXOYo
ബഹിരാകാശ പദ്ധതികള്‍ക്കായി നിക്ഷേപം നടത്താനുള്ള ഇന്ത്യയുടെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ബ്രിട്ടീഷ് മാധ്യമ സ്ഥാപനമായ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്റെ (ബിബിസി) പഴയ ഒരു വീഡിയോയും ഇതിനിടെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത, അതിദരിദ്രമായ ഇന്ത്യ ഇത്ര വലിയ അളവില്‍ പണം ബഹിരാകാശ പദ്ധതികള്‍ക്കായി ചെലവഴിക്കണമോ എന്നാണ് ഈ വീഡിയോയില്‍ അവതാരക ചോദിക്കുന്നത്. ഇതും സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഇതിനെതിരെയും ഇന്ത്യക്കാര്‍ രോഷം പ്രകടിപ്പിച്ചു.