മകൻ ചന്ദ്രചൂഡ് അച്ഛൻ ചന്ദ്രചൂഡിനെ തിരുത്തി എഴുതിയപ്പോൾ

Last Updated:
ന്യൂഡൽഹി: അച്ഛന്‍ പുറപ്പെടുവിച്ച വിധി 33 വര്‍ഷങ്ങള്‍ക്കു ശേഷം തിരുത്തിയെഴുതി മകന്‍. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497ാം വകുപ്പ് റദ്ദാക്കിക്കൊണ്ടുള്ള വിധി പുറപ്പെടുവിച്ച അഞ്ചംഗ ഭരണഘടനാ ബഞ്ചിലെ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡാണ് തന്റെ പിതാവായ മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസായ വൈ.വി ചന്ദ്രചൂഡിന്റെ വിധി തിരുത്തിയെഴുതിയത്.‌
33 വർഷങ്ങൾക്ക് മുൻപ് സമൂഹത്തിന്റെ താൽപര്യം മുൻനിർത്തി വിവാഹേതര ബന്ധങ്ങൾ ഒരു പരിധിവരെയെങ്കിലും നിയമപരമായി ശിക്ഷിക്കപ്പെടേണ്ടതാണെന്ന് പിതാവ് ചന്ദ്രചൂഡ് നിരീക്ഷിച്ചു. പക്ഷെ, വ്യാഴാഴ്ച ജസ്റ്റിസ് ധനഞ്ജയ് വൈ ചന്ദ്രചൂഡ് തന്റെ പിതാവ് യെശ്വന്ത് വിഷ്ണു ചന്ദ്രചൂഡ് എഴുതിയ ഉത്തരവ് തിരുത്തിയെഴുതി. വിവാഹേതര ബന്ധം കുറ്റകരമാക്കുന്നത് ഭരണഘടനാവിരുദ്ധമെന്ന് മകൻ വിധിന്യായത്തിൽ എഴുതി.
advertisement
497ാം വകുപ്പ് ലിംഗവിവേചനവും വിവാഹത്തിൽ സ്ത്രീകളെ തുല്യതയുള്ള പങ്കാളിയായി കണക്കാക്കാത്തതുമാണ്. വിവാഹത്തോടെ സ്ത്രീക്ക് അധികാരം നഷ്ടപെടുന്ന വകുപ്പാണിത്. വിവാഹം ആരുടെയും സ്വയം നിർണയ അധികാരം കവര്‍ന്നെടുക്കുന്നതാകരുത്. സ്ത്രീയെ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തായി മാറ്റുകയാണ് ഈ നിയമം- പ്രത്യേക വിധി ന്യായത്തിൽ മകൻ ചന്ദ്രചൂഡ് ഇങ്ങനെ എഴുതി.
1985ൽ ചന്ദ്രചൂഡിന്റെ പിതാവ് 497ാം വകുപ്പിന്റെ സാധുത ഒന്നുകൂടി ഉറപ്പിക്കുകയായിരുന്നു. സൗമിത്രി വിഷ്ണുവും കേന്ദ്രസർക്കാരും തമ്മിലുള്ള കേസിൽ അന്ന് ചീഫ് ജസ്റ്റിസായിരുന്ന വൈ.വി ചന്ദ്രചൂഡ് ഭരണഘടനയിൽ‌ നിന്ന് സെക്ഷൻ 497 ഒഴിവാക്കുന്നതോടെ വിവാഹേതര ബന്ധങ്ങൾ സർവസാധാരണമാകുമെന്ന് നിരീക്ഷിച്ചു. 'സമൂഹതാൽപര്യം മുൻനിർത്തി വിവാഹേതര ബന്ധങ്ങൾ ഒരുപരിധിവരെയെങ്കിലും നിയമം മുഖേന തടയേണ്ടതുണ്ട്. വിവാഹബന്ധത്തിന്റെ കെട്ടുറപ്പ് തകർക്കപ്പെടേണ്ട ഒന്നല്ല.'- അന്ന് വൈ.വി ചന്ദ്രചൂഡ് പറഞ്ഞു.
advertisement
പിതാവ് കൈയൊപ്പിട്ട വിധികൾ മകൻ ചന്ദ്രചൂഡ് തിരുത്തുന്നത് ഇതാദ്യമല്ല
സ്വകാര്യത ഭരണഘടനയാല്‍ സംരക്ഷിക്കപ്പെടേണ്ട അവകാശമാണോ എന്നായിരുന്നു ആധാര്‍ കേസിന് മുമ്പ് സുപ്രീം കോടതി പരിശോധിച്ചത്. സ്വകാര്യത സംബന്ധിച്ച ഏറ്റവും നിര്‍ണായക വിധി കല്‍പ്പിക്കാന്‍ ഉത്തരവാദപ്പെട്ട 9 അംഗ ബെഞ്ചിൽ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ഉണ്ടായിരുന്നു. അദ്ദേഹത്തിനുമുന്നില്‍ ഉണ്ടായിരുന്നത് മറ്റൊരു വിധിയായിരുന്നു. സ്വകാര്യത മൗലിക അവകാശമല്ലെന്ന് തീര്‍പ്പ് കല്‍പ്പിച്ച വിധി. ആ വിധിയെഴുതിയ അഞ്ച് പേരില്‍ ഒരാള്‍ ജസ്റ്റിസ് വൈ വി ചന്ദ്രചൂഡായിരുന്നു.
advertisement
രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ നടപടിയെ ശരിവെയ്ക്കുന്ന ഉത്തരവിലായിരുന്നു അന്ന് വൈ വി ചന്ദ്രചൂഡ് ഒപ്പുവെച്ചത്. വ്യക്തി സ്വാതന്ത്രത്തിനെതിരായ വിധി എന്ന് പിന്നീട് അത് കുപ്രശസ്തി നേടി. എഡിഎം ജബല്‍പൂര്‍ കേസ് എന്നാണ് ഇത് അറിയപ്പെട്ടത്. ഇന്ത്യന്‍ ജുഡീഷ്യല്‍ ചരിത്രത്തിലെ കറുത്ത ഏടായാണ് ആ ഭൂരിപക്ഷ വിധി അറിയപ്പെടുന്നത്. എന്നാല്‍ അച്ഛന്‍ എഴുതിയ വിധി മകന്‍ കിട്ടിയ അവസരത്തില്‍ തന്നെ തിരുത്തി.
സ്വകാര്യത മൗലികവാകാശമാണെന്ന് പ്രഖ്യപിച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷം പുറപ്പെടുവിച്ച വിധിയില്‍ മകന്‍ ചന്ദ്രചൂഡ് ഇങ്ങനെ പറഞ്ഞു- മനുഷ്യന്റെ നിലനില്‍പ്പില്‍നിന്ന് സ്വാതന്ത്ര്യത്തെ അടര്‍ത്തിമാറ്റി കാണാന്‍ പറ്റില്ല. അതുകൊണ്ട് തന്നെ നേരത്തെ പുറപ്പെടുവിച്ച വിധി പലരീതിയിലും തെറ്റാണ്. അന്തസ്സ് എന്നത് സ്വാതന്ത്രവുമായി ബന്ധപ്പെട്ടതാണ്. സംസ്‌കാരമുള്ള ഒരു ഭരണകൂടവും വ്യക്തികളുടെ സ്വകാര്യജീവിതത്തിലേക്ക് നുഴഞ്ഞുകയറില്ല.' തന്റെ അച്ഛനോട് വിയോജിച്ച് കൊണ്ട് ചന്ദ്രചൂഡ് എഴുതി.
മലയാളം വാർത്തകൾ/ വാർത്ത/India/
മകൻ ചന്ദ്രചൂഡ് അച്ഛൻ ചന്ദ്രചൂഡിനെ തിരുത്തി എഴുതിയപ്പോൾ
Next Article
advertisement
മുഖ്യമന്ത്രിയായിരിക്കെ ജഗന്‍മോഹന്‍ റെഡ്ഡി 5 വർഷം കൊണ്ട് വിമാന യാത്രയ്ക്ക് ചെലവഴിച്ചത് 222 കോടി രൂപ
മുഖ്യമന്ത്രിയായിരിക്കെ ജഗന്‍മോഹന്‍ റെഡ്ഡി 5 വർഷം കൊണ്ട് വിമാന യാത്രയ്ക്ക് ചെലവഴിച്ചത് 222 കോടി രൂപ
  • ജഗന്‍ 2019-24 കാലയളവില്‍ 222.85 കോടി രൂപ ചെലവഴിച്ചു.

  • ടിഡിപി ജഗന്‍ പൊതുപണം ദുരുപയോഗം ചെയ്തെന്ന് ആരോപിച്ചു.

  • ലോകേഷ് തന്റെ യാത്രകള്‍ക്ക് വ്യക്തിഗത ഫണ്ട് ഉപയോഗിച്ചു.

View All
advertisement