ന്യൂഡല്‍ഹി: ആരോഗ്യമേഖലയില്‍ ശാസ്ത്രീയമായ സമീപനങ്ങള്‍ സ്വീകരിക്കുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായിരണ്ട് ദിവസത്തെ സമ്മേളനത്തിന്കേന്ദ്ര ആയൂഷ് മന്ത്രാലയം ഒരുങ്ങുന്നു. ആരോഗ്യരംഗത്തെ ഡിജിറ്റലൈസേഷന്‍ ത്വരിതപ്പെടുത്താനുള്ള പദ്ധതികളെപ്പറ്റിയും കോണ്‍ഫറന്‍സില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുമെന്നാണ് വിവരം. അസമിലെ ഗുവാഹത്തിയിലാണ് സമ്മേളനം സംഘടിപ്പിക്കുക.
ചിന്തന്‍ ശിവിര്‍ എന്ന ഈ ദ്വിദിന സമ്മേളനം ഫെബ്രുവരി 26ന് ആരംഭിക്കും. ആയൂഷ് മേഖലയൂടെ വികസനത്തിന് വേണ്ട പദ്ധതികളെപ്പറ്റിയും നയങ്ങളെപ്പറ്റിയും സമ്മേളനത്തില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കും. ആയുര്‍വേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിങ്ങനെ ഇന്ത്യയിലെ പരമ്പരാഗത ചികിത്സാരീതികള്‍ ഉള്‍പ്പെടുന്നതാണ് ആയൂഷ്.അതേസമയം സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രമുഖരുടെ പട്ടിക തയ്യാറാക്കുന്ന തിരക്കിലാണ് അധികൃതര്‍. പ്രധാന അതിഥികളെപ്പറ്റിയുള്ള വിവരങ്ങള്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ പരിപാടിയ്ക്ക് അധ്യക്ഷ്യത വഹിക്കും.
Also Read-ഒന്നാം ക്ലാസ് പ്രവേശത്തിന് ആറ് വയസ് നിർബന്ധമാക്കാൻ കേന്ദ്രം; ഇളവ് തേടി കേരളം
രാജേഷ് ഭൂഷണ്‍ (ആരോഗ്യ സെക്രട്ടറി), റോലി സിംഗ് (നാഷണല്‍ ഹെല്‍ത്ത് മിഷന്‍, മിഷന്‍ ഡയറക്ടര്‍), വികെ പോള്‍ (നീതി ആയോഗ് അംഗം), ഡോ. ഭൂഷണ്‍ പട്വര്‍ധന്‍ (റിസര്‍ച്ച് ഹെഡ്, ആയൂഷ് മന്ത്രാലയം), ഡോ. ജി.എന്‍ സിംഗ് (ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്) എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.
ഡിജിറ്റല്‍ ഹെല്‍ത്തും ആയുഷ് മേഖലയിലെ ടെക്‌നോളജിയുടെ ഉപയോഗവും എന്ന വിഷയമാണ് സമ്മേളത്തിന്റെ ആദ്യ ദിനം ആദ്യം ചര്‍ച്ച ചെയ്യുക. പിന്നീട് ആയുഷ് മേഖലയിലെ ഗവേഷണവും ഈ മേഖല നേരിടുന്ന പ്രധാന വെല്ലുവിളികളെപ്പറ്റിയും ചര്‍ച്ച സംഘടിപ്പിക്കും. പരമ്പരാഗത ചികിത്സാരീതികളെ ശാസ്ത്രീയ അടിസ്ഥാനമില്ലെന്ന തരത്തിൽ തരംതാഴ്ത്തുന്ന രീതിയെപ്പറ്റിയും പരിപാടിയില്‍ ചര്‍ച്ച സംഘടിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആയുഷ് ചികിത്സാരീതികളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ച് വരുന്നത്. കോവിഡ് വ്യാപന സമയത്ത് ഇത്തരം ചികിത്സാരീതികള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
Also Read-ജമ്മു കശ്മീരിൽ ആദ്യമായി വസ്തു നികുതി; ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ
ആയുഷ് അടിസ്ഥാനപ്പെടുത്തിയുള്ള വിദ്യാഭ്യാസത്തെപ്പറ്റിയും പരിപാടിയില്‍ ചര്‍ച്ച സംഘടിപ്പിക്കും. ആയുഷ് മേഖലയില്‍ ഭാവി തലമുറയ്ക്കായി തൊഴില്‍-വിദ്യാഭ്യാസ അവസരങ്ങള്‍ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ചിന്തൻ ശിവിരിൽ ചര്‍ച്ച സംഘടിപ്പിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പൊതുജനാരോഗ്യ സംവിധാനങ്ങളില്‍ ആയുഷ് ചികിത്സാരീതികള്‍ അവലംബിക്കുമ്പോള്‍ നേരിടുന്ന വെല്ലുവിളികളെപ്പറ്റി രണ്ടാം ദിവസം ചര്‍ച്ച സംഘടിപ്പിക്കുന്നതാണ്. ഈ വിഷയത്തെപ്പറ്റിയുള്ള ആയൂഷ് മന്ത്രാലയത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളും ഇന്‍വെസ്റ്റ് ഇന്ത്യ റിപ്പോര്‍ട്ടുകളും രണ്ടാം ദിവസമായിരിക്കും അവതരിപ്പിക്കുക.
ഇന്ത്യയുടെ നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍ ഏജന്‍സിയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നതാണ് ഇന്‍വെസ്റ്റ് ഇന്ത്യ ടീം. ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്റ് പ്രമോഷന്‍ ഇന്‍ ദി മിനിസ്ട്രി ഓഫ് കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിയന്ത്രണത്തിലാണ് നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍ ഏജന്‍സി പ്രവര്‍ത്തിക്കുന്നത്. കേന്ദ്രസര്‍ക്കാരിന് കീഴിലെ മറ്റ് പല വകുപ്പുകളും ചിന്തന്‍ ശിവിര്‍ നടത്താനുള്ള ശ്രമത്തിലാണ്. കേന്ദ്ര കുടുംബാരോഗ്യ ക്ഷേമ വകുപ്പും അടുത്ത് തന്നെ ചിന്തന്‍ ശിവിര്‍ സംഘടിപ്പിക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.