ന്യൂഡല്‍ഹി: രാജ്യത്തെ പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ഹിന്ദുത്വ നേതാവ് വിഡി സവര്‍ക്കറുടെ ജന്മവാര്ഷിക ദിനമായ മെയ് 28ന് നടത്തുന്നതിനെതിരെ വിമര്‍ശനം ഉയരുന്നു. മെയ് 28ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മന്ദിരം ഉദ്ഘാടനം ചെയ്യുക. എന്നാല്‍ രാജ്യത്തിന്റെ സ്ഥാപക നേതാക്കളെ അപമാനിക്കുന്ന പ്രവൃത്തിയാണിതെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്. പ്രധാനമന്ത്രി എന്തിനാണ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് എന്നും ചിലര്‍ ചോദിച്ചു.
” നമ്മുടെ രാജ്യത്തിന്റെ സ്ഥാപക നേതാക്കളെ അപമാനിക്കുന്നതിന് തുല്യമാണിത്. ഗാന്ധിജി, നെഹ്റു, പട്ടേല്‍, സുഭാഷ് ചന്ദ്രബോസ് എന്നിവരെയെല്ലാം നിരാകരിക്കുന്നതിന് സമാനമാണ് ഈ പ്രവൃത്തി. മാത്രമല്ല ഇത് അംബേദ്കറെയും അപമാനിക്കുന്നു,” എന്നാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ട്വീറ്റ് ചെയ്തത്.
പാര്‍ലമെന്റ് ഉദ്ഘാടന ദിവസം വിഡി സവര്‍ക്കറുടെ 140-ാം ജന്മവാര്‍ഷികദിനം കൂടിയാണെന്ന് നിരവധി ബിജെപി നേതാക്കള്‍ പരസ്യമായി തന്നെ പറഞ്ഞിരുന്നു. ”മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതാണ്. അതേദിവസം വിഡി സവര്‍ക്കറുടെ 140-ാം ജന്മവാര്ഷിക ദിനം കൂടിയാണ്,” എന്നാണ് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞത്.
അതേസമയം പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെ വിമര്‍ശിച്ചും നിരവധി പേര് രംഗത്തെത്തിയിരുന്നു. എഐഎംഐഎം നേതാവ് അസസുദ്ദിന്‍ ഉവൈസിയും ഇതിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു.” എന്തിനാണ് പ്രധാനമന്ത്രി പാര്‍ലമെന്റ് കെട്ടിടം ഉദ്ഘാടനം ചെയ്യുന്നത്. അധികാരവിഭജനം എന്നൊരു തത്വമാണ് നമ്മള് പാലിക്കുന്നത്. അതനുസരിച്ച് ലോക്സഭാ സ്പീക്കറോ, രാജ്യസഭാ ചെയര്‍മാനോ ആണ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത്. ജനങ്ങളുടെ പണം കൊണ്ടാണ് മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്. തന്റെ സുഹൃത്തുക്കള്‍ സ്പോണ്സര് ചെയ്ത പണം കൊണ്ട് നിര്‍മ്മിച്ച മന്ദിരമാണെന്ന രീതിയില്‍ എന്തിനാണ് പ്രധാനമന്ത്രി പെരുമാറുന്നത്,” ഉവൈസി പറഞ്ഞു.
Also Read-2000 രൂപ നോട്ട് പിന്‍വലിച്ചു; സെപ്റ്റംബര്‍ 30 വരെ മാറ്റിയെടുക്കാം
ഏകദേശം 888 ലോക്സഭാ അംഗങ്ങളെയും 300 രാജ്യസഭാ അംഗങ്ങളെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രീതിയിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരം പണികഴിപ്പിച്ചിരിക്കുന്നത് എന്നാണ് ലോക്സഭാ സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംയുക്ത സമ്മേളനം നടക്കുകയാണെങ്കില്‍ ഏകദേശം 1,280 അംഗങ്ങള്‍ക്ക് ഒരുമിച്ച് ഇരിക്കാനും കഴിയുന്ന രീതിയിലാണ് മന്ദിരം പണികഴിപ്പിച്ചിരിക്കുന്നത്.
അതേസമയം പാര്‍ട്ടി അംഗങ്ങളെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന ആരോപണം വീണ്ടും ഉന്നയിച്ച് ലോക്സഭയിലെ കോണ്‍ഗ്രസ് വിപ്പ് മാണിക്കം ടാഗോറും രംഗത്തെത്തിയിരുന്നു. അംഗങ്ങളുടെ മൈക്രോഫോണ്‍ ഓഫ് ചെയ്തെന്നും അദ്ദേഹം പറഞ്ഞിരുന്നു.” സിമന്റും, കമ്പിയും കൊണ്ട് നിര്‍മ്മിച്ച വെറുമൊരു കെട്ടിടമല്ല പാര്‍ലമെന്റ് മന്ദിരം. ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറാന്‍ സാധിക്കുന്ന സ്ഥലമാണിത്. പ്രതിപക്ഷത്തിന് സംസാരിക്കാന്‍ അവകാശമുള്ളയിടമാണത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ മൈക്കുകള്‍ ഓണ്‍ ആയിരിക്കുമോ എന്നാണ് ഞങ്ങള്‍ക്ക് ചോദിക്കാനുള്ളത്. ജനാധിപത്യത്തിന്റെ ക്ഷേത്രമാണ് പാര്‍ലമെന്റ് എന്നകാര്യം പ്രധാനമന്ത്രിയ്ക്ക് ഓര്‍മ്മ വേണം. പ്രതിപക്ഷത്തെ സംസാരിക്കാന്‍ അനുവദിക്കുകയും അവരുടെ മൈക്ക് ഓണ്‍ ആയിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം,” അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.