സ്വവര്‍ഗാനുരാഗം കുറ്റകൃത്യമായി കാണുന്നത് അനീതിയാണന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. മഹാരാഷ്ട്ര നാഷണൽ ലോ യൂണിവേഴ്‌സിറ്റിയുടെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2018ല്‍ അദ്ദേഹം തന്നെ വിധി പ്രഖ്യാപിച്ച നവതേജ് സിങ് ജോഹര്‍ കേസിലെ സംഭവങ്ങളോട് ചേര്‍ത്തായിരുന്നു പ്രസ്താവന. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 377–ാം വകുപ്പ് കാലത്തിന് അനുയോജ്യമല്ലാത്ത നിയമമാണെന്നു ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഇത് ഭരണഘടന ഉറപ്പ് നല്‍കുന്ന സ്വകാര്യതയ്ക്കും വ്യക്തി സ്വാതന്ത്ര്യത്തിനുമെതിരാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാതന്ത്ര്യസമയത്ത് നമ്മുടെ സമൂഹത്തെ ശിഥിലമാക്കിയ അസമത്വം ഇന്നും നിലനിൽക്കുന്നു. ഈ അസമത്വം പൂർണ്ണമായും തുടച്ചുനീക്കണം. ഈ ഉദ്യമം നടപ്പാക്കേണ്ടത് ഓരോ വിദ്യാർത്ഥികളാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നിര്‍ഭാഗ്യവശാല്‍ നിയമത്തിന് ഒരു വൈമുഖ്യ സ്വഭാവം ഉണ്ട്. അത് നിയമപാലകരിലും ന്യായാധിപന്മാരിലും കാണരുത്.
ഭരണഘടനയുടെ മൂല്യം സംരക്ഷിക്കേണ്ട തലത്തിലേക്ക് വരുമ്പോള്‍ വിവേചനാധികാരം ഉപയോഗിക്കണം. അത്തരത്തില്‍ സമൂഹം നീതിക്കുവേണ്ടിയുള്ള നമ്മുടെ കൂട്ടായ അന്വേഷണത്തിന്റെ നട്ടെല്ലായി മാറുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.സാമൂഹമാധ്യമത്തിന്‍റെ വരവോടെ മനുഷ്യര്‍ കൂടുതല്‍ ഒറ്റപ്പെടുകയും തങ്ങളിലേക്ക് തന്നെ ചുരുങ്ങുകയും ചെയ്തു. സമൂഹത്തില്‍ ജീവിക്കേണ്ടതിന്‍റെ ആവശ്യവും ഒരു സാമൂഹ്യ ജീവിയായിരിക്കുക എന്നതിന്‍റെ അര്‍ഥവും അദ്ദേഹം പങ്കുവച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.