അലോപ്പതിക്കെതിരെ 'വിദ്വേഷ പ്രചരണം'; ബാബാ രാംദേവിനെതിരെ ലീഗൽ നോട്ടീസയച്ച് IMA
- Published by:Asha Sulfiker
- news18-malayalam
Last Updated:
അലോപ്പതി വിവേകശൂന്യമായ ശാസ്ത്രം ആണെന്നായിരുന്നു രാംദേവിന്‍റെ വാക്കുകൾ.
ന്യൂഡൽഹി: യോഗ ഗുരു ബാബ രാംദേവിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ ലീഗൽ നോട്ടീസ്. അലോപ്പതിയെയും ശാസ്ത്രീയ വൈദ്യശാസ്ത്രത്തെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തിയെന്നാരോപിച്ചാണ് രാംദേവിനെതിരെ ഐഎംഎ നിയമ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. അലോപ്പതിയെ കടുത്ത ഭാഷയിൽ വിമർശിച്ചു കൊണ്ടുള്ള രാംദേവിന്‍റെ വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഐഎംഎയുടെ പ്രതികരണം.
അലോപ്പതി വിവേകശൂന്യമായ ശാസ്ത്രം ആണെന്നായിരുന്നു രാംദേവിന്‍റെ വാക്കുകൾ. ഡ്രഗ് കണ്‍ട്രോളര്‍ ജനറൽ ഓഫ് ഇന്ത്യ അംഗീകരിച്ച റെംഡെസിവർ, ഫാവിഫ്ലു ഉൾപ്പെടെയുള്ള മരുന്നുകൾ കോവിഡ് രോഗികളെ ഭേദമാക്കുന്നതിൽ പരാജയപ്പെട്ടു എന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിന് പുറമെ ആധുനിക മെഡിക്കൽ പ്രാക്ടീഷണർമാരെ 'കൊലപാതകികൾ' എന്നും അദ്ദേഹം വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനം ശക്തമാകുന്നത്.
വീഡിയോ വൈറലായതിന് പിന്നാലെ തന്നെ രാംദേവിനെതിരെ നടപടി ആവശ്യപ്പെട്ട് ഐഎംഎ രംഗത്തെത്തിയിരുന്നു. ബാബ രാംദേവിന്‍റെ പ്രസ്താവന വിദ്വേഷ പ്രസംഗമായി കണക്കാക്കി അദ്ദേഹത്തിനെതിരെ നടപടി വേണമെന്നായിരുന്നു ഐഎംഎ പ്രസ്താവനയില്‍ അറിയിച്ചത്. അതിനൊപ്പം രാംദേവ് പൊതുക്ഷമാപണം നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.
advertisement
ഐഎംഎയ്ക്ക് പുറമെ എയിംസ്,സഫ്ദർജംഗ് ഹോസ്പിറ്റിൽ എന്നിവിടങ്ങളിലെ റെസിഡന്‍റ് ഡോക്ടേഴ്സ് അസോസിയേഷനുകൾ ഉൾപ്പെടെ വിവിധ സംഘടനകളും രാംദേവിനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. കോവിഡ് ചികിത്സ സംബന്ധിച്ച് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്ന രാംദേവിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ് വർധനോട് ഇവർ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അതേസമയം ഐഎംഎയുടെ ആരോപണങ്ങൾ രാംദേവിന്‍റെ സ്ഥാപനമായ പതാഞ്ജലി യോഗ്പീഠ് ട്രസ്റ്റ് നിഷേധിച്ചിട്ടുണ്ട്. മഹാമാരിയുടെ വെല്ലുവിളി നിറഞ്ഞ ഈ കാലത്ത് അഹോരാത്രം ജോലി ചെയ്യുന്ന ഡോക്ടർമാരോടും അവരെ പിന്തുണക്കുന്ന ആരോഗ്യ പ്രവർത്തകരോടും അങ്ങേയറ്റം ആദരവ് വച്ച് പുലർത്തുന്ന വ്യക്തിയാണ് രാംദേവ്. എന്നാണ് ആരോപണങ്ങള്‍ തള്ളി ട്രസ്റ്റ് പ്രതികരിച്ചത്.
advertisement
'അദ്ദേഹത്തിനും ഈ പരിപാടിയിൽ പങ്കെടുത്ത മറ്റ് അംഗങ്ങൾക്കും ലഭിച്ച ഒരു ഫോർവേർഡ് വാട്ട്‌സ്ആപ്പ് സന്ദേശം വായിക്കുകയായിരുന്നു അദ്ദേഹം. “ആധുനിക ശാസ്ത്രത്തിനും ആധുനിക വൈദ്യശാസ്ത്ര പരിശീലകർക്കും എതിരെ സ്വാമി ജീയ്‌ക്ക് യാതൊരു വിദ്വേഷവും ഇല്ല. അദ്ദേഹത്തിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ വ്യാജവും നിരർഥകവുമാണ്'. പതഞ്ജലി യോഗ്പീഠ് ട്രസ്റ്റ് ജനറൽ സെക്രട്ടറി ആചാര്യ ബാലകൃഷ്ണ ഒപ്പിട്ട പ്രസ്താവനയിൽ പറയുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 23, 2021 8:54 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
അലോപ്പതിക്കെതിരെ 'വിദ്വേഷ പ്രചരണം'; ബാബാ രാംദേവിനെതിരെ ലീഗൽ നോട്ടീസയച്ച് IMA