പ്രമുഖ സുവിശേഷ പ്രഭാഷകൻ പോള്‍ ദിനകരന്റെ ഓഫീസുകളിലും വീട്ടിലും റെയ്ഡ്; രേഖകള്‍ പിടിച്ചെടുത്തു
- Published by:Rajesh V
- news18-malayalam
Last Updated:
ദിനകരന്‍റെ സുവിശേഷ സംഘമായ ജീസസ് കോള്‍സിന്റെ ഓഫീസില്‍ അടക്കം തമിഴ്നാട്ടിലെ 28 കേന്ദ്രങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
ചെന്നൈ: തമിഴ്നാട്ടിലെ പ്രമുഖ സുവിശേഷ പ്രഭാഷകന്‍ പോള്‍ ദിനകരന്റെ വീട്ടിലും ഓഫീസുകളിലും ആദായ നികുതി വകുപ്പിന്റെ പരിശോധന. റെയ്ഡിൽ നിരവധി രേഖകള്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. ദിനകരന്‍റെ സുവിശേഷ സംഘമായ ജീസസ് കോള്‍സിന്റെ ഓഫീസില്‍ അടക്കം തമിഴ്നാട്ടിലെ 28 കേന്ദ്രങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
ബുധനാഴ്ച രാവിലെ ആറിന് ആരംഭിച്ച റെയ്ഡ് ചെന്നൈ, കോയമ്പത്തൂര്‍ തുടങ്ങിയ ഇടങ്ങളിലും പോള്‍ ദിനകരന്‍റെ ട്രെസ്റ്റിന് കീഴിലുള്ള കരുണ ക്രിസ്ത്യന്‍ സ്കൂളിലും നടന്നു. വ്യാഴാഴ്ച രാത്രിവരെ പല സ്ഥലങ്ങളിലും പരിശോധന നടന്നുവെന്നാണ് വിവരം. നികുതി വെട്ടിപ്പ്, അനധികൃതമായി നടത്തുന്ന വിദേശ പണമിടപാട് എന്നീ പരാതികളെ തുടര്‍ന്നാണ് റെയ്ഡ് എന്നാണ് ആദായ നികുതി വകുപ്പ് അധികൃതർ നല്‍കുന്ന സൂചന.
advertisement
കോയമ്പത്തൂരിലെ ദിനകരന്‍ ചാന്‍സിലറായ കാരുണ്യ സര്‍വകലാശലയിലും റെയ്ഡ് നടന്നു. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കമുള്ള വകുപ്പുകളില്‍ പോള്‍ ദിനകരനെതിരെ കേസ് വന്നേക്കും എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിലെ ബീലിവേഴ്സ് ചര്‍ച്ചിന് ശേഷം ആദായ നികുതിവകുപ്പ് റെയ്ഡ് ചെയ്യുന്ന ദക്ഷിണേന്ത്യയിലെ വലിയ സുവിശേഷ സംഘമാണ് പോള്‍ ദിനകറിന്‍റെത്. പോള്‍ ദിനകരനെതിരായ ആദായ നികുതി വകുപ്പിന്റെ പരിശോധനകളിൽ 200 ഓളം ജീവനക്കാരാണ് പങ്കെടുക്കുന്നത്.
പോൾ ദിനകരന്റെ സംഘടനയ്ക്ക് വിദേശത്ത് നിന്ന് നിക്ഷേപം ലഭിച്ചുവെന്ന ആരോപണമാണ് ആദായ നികുതി വകുപ്പ് പ്രധാനമായും അന്വേഷിക്കുന്നത്. ജീസസ് കോള്‍സിന്റെ അക്കൗണ്ടന്റുമാരെ ഓഫീസുകളിലേക്ക് എത്തിച്ചാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചതെന്ന് വാർത്താ ചാനലായ പുതിയ തലമുറൈ റിപ്പോർട്ട് ചെയ്യുന്നു.
advertisement
ചെന്നൈ അഡയാറിലെ ദിനകറിന്റെ ഓഫീസിലും വീട്ടിലും ബുധനാഴ്ച എട്ടുമണിക്ക് തുടങ്ങിയ റെയിഡ് 48 മണിക്കൂറിലേറെ സമയം നീണ്ടു എന്നാണ് റിപ്പോര്‍ട്ട്. പൊള്ളാച്ചി സ്വദേശിയായ ഡിജിഎസ് ദിനകരന്‍ തുടങ്ങിയ സുവിശേഷ സംഘമാണ് ജീസസ് കോൾസ്. 2008ല്‍ ദിനകരന്‍ മരിച്ചപ്പോള്‍ മുതല്‍ അദ്ദേഹത്തിന്‍റെ മകന്‍ പോള്‍ ദിനകരനാണ് ഇത് ഏറ്റെടുത്ത് നടത്തുന്നത്. ദിനകരൻ മരിച്ചപ്പോൾ മുൻ മുഖ്യമന്ത്രിമാരായ എം കരുണാനിധിയും ജെ. ജയലളിതയും അദ്ദേഹത്തിന്റെ ആത്മീയ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് രംഗത്തെത്തിയിരുന്നു. സർവകലാശാല, കോളജുകള്‍, സ്കൂളുകൾ, ടി വി ചാനല്‍ അടക്കം വന്‍ ആസ്തിയാണ് പോൾ ദിനകരന്റെ ജീസസ് കോൾസിനുള്ളത്.
advertisement
നവംബറിൽ ബിലിവേഴ്സ് ചർച്ച് സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ പതിനാലര കോടി രൂപ കണ്ടെത്തിയിരുന്നു. സ്ഥാപനത്തിന്റെ അക്കൗണ്ടന്റിന്റെ വാഹനത്തിൽ നിന്നാണ് ഏഴര കോടി രൂപ പിടിച്ചെടുത്തത്. ഏറ്റവും ഒടുവിലായി സ്ഥാപനത്തിന്‍റെ പേരിലെത്തിയ നൂറ് കോടി രൂപയുടെ ഇടപാടുകൾ സംബന്ധിച്ചാണ് പ്രധാനമായും ആദായ നികുതി വകുപ്പ് അന്വേഷിച്ചത്. എഫ്സിആർഎ നിയമത്തിന്‍റെ മറവിൽ ചാരിറ്റി പ്രവർത്തനങ്ങളുടെ പേരിലാണ് ബിലീവേഴ്സ് സഭ വിദേശത്ത് നിന്ന് പണം സ്വരൂപീക്കുന്നത്. ഇത്തരത്തിൽ സ്വരൂപിക്കുന്ന പണം ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാതെ മറ്റ് ഇടപാടുകൾക്കായി വകമാറ്റി. ബിലീവേഴ്സ് സഭയുടെ പേരിൽ വാങ്ങിക്കൂട്ടിയ ഭൂമിയും കോളേജ് സ്കൂൾ ആശുപത്രി തുടങ്ങിയവയുടെ കെട്ടിടങ്ങൾ നിർമ്മിച്ചതും ഇത്തരത്തിലെത്തിയ പണം ഉപയോഗിച്ചെന്നാണ് ആദായ നികുതി വകുപ്പിന്‍റെ കണ്ടെത്തൽ.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 22, 2021 12:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പ്രമുഖ സുവിശേഷ പ്രഭാഷകൻ പോള്‍ ദിനകരന്റെ ഓഫീസുകളിലും വീട്ടിലും റെയ്ഡ്; രേഖകള്‍ പിടിച്ചെടുത്തു