ഗുണനിലവാരമില്ലാത്ത കഫ് സിറപ്പുകളുടെ കയറ്റുമതി ഇന്ത്യയുടെ പ്രശസ്തിക്ക് കളങ്കം വരുത്തുന്നത് തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി സിറപ്പുകൾ കയറ്റി അയക്കുന്നതിന് മുമ്പ് സർക്കാർ ലബോറട്ടറികളിൽ പരിശോധന നടത്താനുള്ള സംവിധാനം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഡ്രഗ് റെഗുലേറ്ററി ഏജൻസിയായ സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) മുന്നോട്ട് വച്ച നിർദ്ദേശം ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പരിഗണിച്ചു വരികയാണ്. കയറ്റുമതി ചെയ്യുന്നതിന് മുമ്പ് വിപണത്തിന് തയ്യാറായ ഉൽപ്പന്നങ്ങൾ സർക്കാർ ലാബുകളിൽ പരിശോധിക്കാനാണ് നിർദ്ദേശം.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. മെയ് ആദ്യവാരമാണ് ഈ നിർദേശം മന്ത്രാലയത്തിന് ലഭിച്ചതെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. സിറപ്പിന്റെ സാമ്പിളുകൾ ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മീഷനിലും കൂടാതെ ചണ്ഡീഗഡ്, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഗുവാഹത്തി എന്നിവിടങ്ങളിലുള്ള ആറ് സിഡിഎസ്‌സിഒ നെറ്റ്‌വർക്ക് ലാബുകളിലും പരിശോധിക്കാവുന്നതാണ്. ഇവയ്ക്ക് പുറമേ നിലവിലെ നിർദ്ദേശം അനുസരിച്ച് സാമ്പിളുകൾ സംസ്ഥാന സർക്കാരിന്റെ NABL- അംഗീകൃത ഡ്രഗ് ടെസ്റ്റിംഗ് ലാബുകളിലും പരിശോധിക്കാവുന്നതാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
CDSCO ലബോറട്ടറികളിൽ റീജിയണൽ ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറി (ചണ്ഡീഗഢ്, ഗുവാഹത്തി), സെൻട്രൽ ഡ്രഗ്‌സ് ലബോറട്ടറി (കൊൽക്കത്ത), സെൻട്രൽ ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറികൾ (ചെന്നൈ, ഹൈദരാബാദ്, മുംബൈ) എന്നിവ ഉൾപ്പെടുന്നു. കയറ്റുമതിക്കുള്ള ചരക്ക് റിലീസ് ചെയ്യുന്നതിന് അംഗീകൃത ലാബുകളിൽ ഒന്നിൽ നിന്ന് കയറ്റുമതി ചെയ്യുന്ന സിറപ്പുകളുടെ ബാച്ചുകൾക്ക് “സർട്ടിഫിക്കറ്റ് ഓഫ് അനാലിസിസ്” എന്ന രേഖ കൂടി മറ്റ് രേഖകൾക്കൊപ്പം ഹാജരാക്കണം എന്നാണ് പുതിയ തീരുമാനം. ഈ “സർട്ടിഫിക്കറ്റ് ഓഫ് അനാലിസിസ്” ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് കയറ്റുമതി ചെയ്യുന്ന ആളാണ്.
ഉസ്ബെക്കിസ്ഥാൻ, ഗാംബിയ, മാർഷൽ ദ്വീപുകൾ, മൈക്രോനേഷ്യ എന്നിവയുൾപ്പെടെ ഇന്ത്യൻ മരുന്നുകൾ ഇറക്കുമതി ചെയ്യുന്ന ചില രാജ്യങ്ങൾ ഇന്ത്യൻ കഫ് സിറപ്പുകൾക്കെതിരെ ഉന്നയിച്ച ഒന്നിലധികം ആരോപണങ്ങളാണ് പുതിയ തീരുമാനത്തിന് പിന്നിൽ. ഇന്ത്യയിൽ നിർമ്മിച്ച കഫ് സിറപ്പുകളിൽ വിഷ രാസവസ്തുക്കൾ കലർന്നതായി കണ്ടെത്തിയെന്നാണ് ആരോപണം.അതുകൊണ്ടാണ് ആഗോളതലത്തിലെ വിതരണ ശൃംഖലയിലേക്ക് ഗുണനിലവാരമുള്ള കഫ് സിറപ്പുകൾ കയറ്റി അയക്കുന്നു ഉറപ്പാക്കാൻ ഒരു ഇടപെടൽ നടത്താൻ സർക്കാർ ആലോചിക്കുന്നത്.
കഫ് സിറപ്പുകൾ പോലെ സിറപ്പ് അടിസ്ഥാനമാക്കിയുള്ള ഫോർമുലേഷനുകൾക്ക് അതിലുപയോഗിക്കുന്ന മരുന്നുകൾ ലയിക്കാതിരിക്കാൻ പ്രൊപിലീൻ ഗ്ലൈക്കോൾ, ഗ്ലിസറിൻ, സോർബിറ്റോൾ തുടങ്ങിയ ലായകങ്ങൾ ഉപയോഗിക്കേണ്ടതുണ്ട്. ഇവിടെയാണ് പ്രശ്നം സംഭവിക്കുന്നത്. ഈ ലായകങ്ങളിൽ ചില മായങ്ങൾ ഉപയോഗിക്കാറുണ്ട്. പ്രധാനമായും ഡൈഎത്തിലീൻ ഗ്ലൈക്കോളും (ഡിഇജി) എഥിലീൻ ഗ്ലൈക്കോളും (ഇജി) ആണ് ഇത്തരത്തിൽ ഉപയോഗിക്കുന്ന മായങ്ങൾ.
ഈ പദാർത്ഥങ്ങൾ കിഡ്‌നിയെ ഗുരുതരമായി ബാധിക്കുന്ന വിഷാംശം ഉള്ളവയാണ്. ഇത് ഉയർന്ന അളവിൽ ഉപയോഗിച്ചാൽ മരണം സംഭവിക്കും. അടുത്ത കാലത്ത് ഗാംബിയ, ഉസ്ബെക്കിസ്ഥാൻ, മാർഷൽ ദ്വീപുകൾ, മൈക്രോനേഷ്യ എന്നിവിടങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങൾക്ക് കാരണം ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന സിറപ്പ് അധിഷ്ഠിത ഫോർമുലേഷനുകളിലെ ഈ മായങ്ങൾ ആണെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.