ന്യൂഡൽഹി: മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണന്‍ ഗോപിനാഥനെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തു. അലിഗഡിലേക്കുള്ള യാത്രാ മധ്യേ ആഗ്രയിൽ വച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പൗരത്വ നിയമഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവയുള്‍പ്പെടെ നിലവിലെ വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട് അലിഗഡ് യൂണിവേഴ്സിറ്റിയില്‍ ഒരു സമ്മേളനം സംഘടിപ്പിച്ചിരുന്നു. ഇത് അഭിസംബോധന ചെയ്ത് സംസാരിക്കാനും തുടർന്നുള്ള ചർച്ചയ്ക്കുമായി കണ്ണൻ ഗോപിനാഥിനെ ക്ഷണിച്ചിരുന്നത്. ഈ യാത്രയ്ക്കിടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കണ്ണൻ ഗോപിനാഥിനെ ജില്ലയിൽ പ്രവേശിപ്പിക്കരുതെന്നും പാനൽ ചർച്ചയിൽ ഉൾപ്പെടുത്തരുതെന്നും അറിയിച്ചു കൊണ്ട് യുപി സർക്കാർ അലിഗഡ് യൂണിവേഴ്സിറ്റിക്ക് നോട്ടീസ് നൽകിയതായി അറിയിപ്പുണ്ടായിരുന്നു. എന്നാൽ ഇത് വകവയ്ക്കാതെ ചടങ്ങിൽ പങ്കെടുക്കാനായി കണ്ണൻ പുറപ്പെടുകയായിരുന്നു. 'ഞാൻ അലിഗഡിൽ പോകും.. അധികൃതർ ഉചിതം പോലെ ചെയ്യട്ടെ' എന്നായിരുന്നു വിഷയത്തിൽ അദ്ദേഹത്തിന്റെ പ്രതികരണം.
എന്നാൽ യാത്രമധ്യേ ആഗ്രയിൽ വച്ച് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് സമീപത്തെ ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു. തന്നെ കസ്റ്റഡിയിലെടുത്തത് മുതലുള്ള കാര്യങ്ങൾ കണ്ണൻ ഗോപിനാഥൻ ട്വീറ്റ് ചെയ്യുന്നുണ്ട്. തന്റെ മൊബൈൽ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസെന്നും അത് പോയാൽ പിന്നെ കുറച്ചു നേരത്തേക്ക് ആരെയും ബന്ധപ്പെടാനാകില്ലെന്നും അദ്ദേഹം ഒരു മാധ്യമത്തോട് അറിയിച്ചിട്ടുണ്ട്.
അതേസമയം സുരക്ഷ കാരണങ്ങൾ മുൻ നിർത്തിയാണ് നടപടിയെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.