'തമിഴ്നാട്ടിൽ ക്ഷേത്രങ്ങളും വ്യക്തികളും ആനകളെ സ്വന്തമാക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം'; സർക്കാരിനോട് മദ്രാസ് ഹൈക്കോടതി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ആനകളെ സര്‍ക്കാര്‍ നടത്തുന്ന പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത് സംബന്ധിച്ച് തീരുമാനമെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
ചെന്നൈ: തമിഴ്‌നാട്ടില്‍ ആനകളെ സ്വന്തമാക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി. സംസ്ഥാനത്തെ ഒരു ക്ഷേത്രവും സ്വകാര്യവ്യക്തികളും ആനകളെ സ്വന്തമാക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കോടതി ഉത്തരവിട്ടു. ക്ഷേത്രങ്ങളുടെ കീഴിലുള്ള ആനകളെയും സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ആനകളെപ്പറ്റിയുമുള്ള വിശദമായ വിവരങ്ങള്‍ ശേഖരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.
കൂടാതെ ആനകളെ സര്‍ക്കാര്‍ നടത്തുന്ന പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത് സംബന്ധിച്ച് തീരുമാനമെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ”ക്ഷേത്രങ്ങളുടെയും സ്വകാര്യ വ്യക്തികളുടെയും ഉടമസ്ഥതയില്‍ ഉള്ള ആനകളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പരിസ്ഥിതി , വനം വകുപ്പ് സെക്രട്ടറിയ്ക്ക് സിഇ വകുപ്പ് സെക്രട്ടറിയുമായി ചേര്‍ന്ന് ഇക്കാര്യം ഏകോപിപ്പിക്കാം,” ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍ പറഞ്ഞു.
advertisement
പല ക്ഷേത്രങ്ങളിലും ആനകളെ പാര്‍പ്പിച്ചിരിക്കുന്ന രീതി അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കോണ്‍ക്രീറ്റ് തറകള്‍, ഷീറ്റ് കൊണ്ടുള്ള മേല്‍ക്കുര, സ്വാതന്ത്ര്യമില്ലായ്മ, ഭക്ഷണ ദൗര്‍ലഭ്യം എന്നിങ്ങനെ നരകതുല്യമായ അവസ്ഥയിലാണ് ആനകള്‍ കഴിയുന്നതെന്നും കോടതി നിരീക്ഷിച്ചു.
24 മണിക്കൂറും ചങ്ങലക്കുള്ളിലാണ് ആനകള്‍. മദ്യപിച്ചെത്തുന്ന പാപ്പാന്‍മാര്‍ അവരെ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്യുന്നുണ്ട്. ആനകളുടെ പ്രക്യത്യായുള്ള കുടുംബാന്തരീക്ഷത്തില്‍ നിന്ന് വേര്‍പ്പെടുത്തി അവയെ പീഡിപ്പിക്കുകയാണ്. അത് താങ്ങാനാകാതെ വരുമ്പോഴാണ് അവര്‍ ചില സമയങ്ങളില്‍ മനുഷ്യരെ ആക്രമിക്കുന്നതെന്നും ജസ്റ്റിസ് സ്വാമിനാഥന്‍ പറഞ്ഞു. വിരുദ് നഗര്‍ ജില്ലയിലെ ലളിത എന്ന ആനയ്ക്കുണ്ടായ പരിക്കുകള്‍ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ഈ നിരീക്ഷണം.
advertisement
ആനകള്‍ക്കായി പുനരധിവാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ അനുയോജ്യമായ നിരവധി പ്രദേശങ്ങള്‍ സംസ്ഥാനത്തുണ്ടെന്ന് എല്‍സ ഫൗണ്ടേഷന്‍ അംഗം പ്രകാശ് പറഞ്ഞു. തിരുപ്പാറ്റൂര്‍, സേലം എന്നീ ജില്ലകളില്‍ ഈ പുനരധിവാസ കേന്ദ്രം സ്ഥാപിക്കാന്‍ കഴിയുമെന്ന് ഇദ്ദേഹം കോടതിയെ അറിയിച്ചു.
advertisement
അടുത്തിടെ ജസ്റ്റിസ് സ്വാമിനാഥന്‍ ചില മൃഗാവകാശ പ്രവര്‍ത്തകര്‍ക്കൊപ്പം വിരുദുനഗറിലെ ലളിത എന്ന ആനയെ സന്ദര്‍ശിച്ചിരുന്നു. നിലവിൽ സർക്കാർ കസ്റ്റഡിയിലുള്ള ആനയാണ് ലളിതയെന്നും അതിനാല്‍ ആനയ്ക്ക് ആവശ്യമായ എല്ലാ വൈദ്യസഹായങ്ങളും നല്‍കേണ്ട ഉത്തരവാദിത്തം സംസ്ഥാനത്തിന് ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആനയുടെ ആരോഗ്യ വീണ്ടെടുക്കുന്നത് വരെ ഒരു മൃഗ ഡോക്ടറുടെ സേവനം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം പ്രദേശത്തെ ശബ്ദമലീനീകരണം നിയന്ത്രിക്കാനുള്ള നടപടികൾ ശക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആനയ്ക്ക് ചിലപ്പോള്‍ അത് അസഹനീയമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
March 01, 2023 2:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'തമിഴ്നാട്ടിൽ ക്ഷേത്രങ്ങളും വ്യക്തികളും ആനകളെ സ്വന്തമാക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം'; സർക്കാരിനോട് മദ്രാസ് ഹൈക്കോടതി