കൊച്ചി: ആലുവ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിൽ ആനപ്പുറത്തുള്ള എഴുന്നള്ളിപ്പ് ഒഴിവാക്കാാന്‍ ക്ഷേത്ര ട്രസ്റ്റ് തീരുമാനിച്ചു. ആനയ്ക്ക് പകരം തടിയിൽ തീർത്ത പല്ലക്കിലാകും ഉത്സവത്തിന് ദേവനെ ഇനി എഴുന്നള്ളിക്കുക. സംസ്ഥാനത്തെ മാറിയ കാലാവസ്ഥയും ചൂടു കൂടുതലും കാരണം ആനകള്‍ അസ്വസ്ഥരാകുന്നത് പതിവാകുകയാണ്. ഉത്സവപ്പറമ്പുകളില്‍ ആനകള്‍ ഇടയുന്ന സംഭവം സ്ഥിരമാകുന്ന സാഹചര്യത്തിലാണ് ആനയക്ക് പകരം പല്ലക്ക് ഉപയോഗിക്കാനുള്ള തീരുമാനവുമായി തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റ് രംഗത്തെത്തിയത്.
തേക്ക് മരത്തില്‍ തീര്‍ത്ത പുതിയ പല്ലക്ക് ഇതിനായി ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു. ഈ മാസം 23നാണ് ക്ഷേത്രത്തിലെ ഉത്സവം ആരംഭിച്ചത്. അത്താഴ പൂജയ്ക്ക് ശേഷമുള്ള വിളക്കിനെഴുന്നള്ളിപ്പിന് സാധാരണ ആനകളെയാണ് ഇവിടെ ഉപയോഗിക്കാറുള്ളത്. എന്നാല്‍ ഇനി മുതല്‍ പല്ലക്കാവും ഉപയോഗിക്കുക. ക്ഷേത്രം ട്രസ്റ്റ് അംഗവും ദാരുശില്പകലാ വിദഗ്ദ്ധനുമായ പി.ആർ.ഷാജികുമാറാണ് പല്ലക്ക് ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിച്ചത്.
കനത്ത വേനൽച്ചൂടിൽ ആനകള്‍ ഇടയുന്നത് കണക്കിലെടുത്താണ് ഇറക്കി പൂജയ്ക്കും വിളക്കിനെഴുന്നള്ളിപ്പിനും ആനകളെ ഒഴിവാക്കാന്‍ ക്ഷേത്ര ഭരണസമിതി തീരുമാനിച്ചത്. ഇന്ന് മുതല്‍ അലങ്കരിച്ച പല്ലക്കിലാകും എഴുന്നള്ളിപ്പുകൾ നടക്കുക. എറണാകുളം ജില്ലയിലെ ചില ക്ഷേത്രങ്ങളിൽ കുറച്ചു വർഷങ്ങളായി ഉത്സവത്തിന് രഥം ഉപയോഗിച്ചു വരുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.