'ലോക്‌സഭയില്‍ സീറ്റില്ലാത്ത പാര്‍ട്ടിയും അടിത്തറ നഷ്ടപ്പെട്ട നേതാവും'; നിതീഷ് കുമാറിനെ വിമര്‍ശിച്ച് പ്രശാന്ത് കിഷോര്‍
- Published by:Vishnupriya S
- news18-malayalam
Last Updated:
ട്വീറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം
ന്യൂഡല്‍ഹി: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും ആര്‍ജെഡിയേയും വിമര്‍ശിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്കെതിരെ രൂപീകരിച്ച പ്രതിപക്ഷ സഖ്യത്തില്‍ ഉള്‍പ്പെട്ടവരാണ് നിതീഷും ആര്‍ജെഡി പാര്‍ട്ടിയും. എന്നാല്‍ ലോക്‌സഭയില്‍ നിലവില്‍ ഒരു സീറ്റ് പോലുമില്ലാത്ത പാര്‍ട്ടിയ്ക്കും അടിത്തറ നഷ്ടപ്പെട്ട നേതാവിനും എന്ത് ചെയ്യാനാകുമെന്നും പ്രശാന്ത് കിഷോര്‍ ചോദിച്ചു. ” ബീഹാറില്‍ നിന്ന് ഒരു എംപി പോലുമില്ലാത്ത പാര്‍ട്ടിയാണ് ആര്‍ജെഡി. അങ്ങനെയൊരു പാര്‍ട്ടിയ്ക്ക് രാജ്യം ആര് ഭരിക്കുമെന്ന് തീരുമാനിക്കാനുള്ള കഴിവുണ്ടോ? നിതീഷ് ജിയ്ക്ക് ആകെ 42 നിയമസഭാംഗങ്ങളുടെയും 16 എംപിമാരുടെയും പിന്തുണയുണ്ട്. അങ്ങനെ കുറഞ്ഞ രാഷ്ട്രീയബലമുള്ളയാള്‍ക്ക് എങ്ങനെ ദേശീയതലത്തിലെ രാഷ്രീയത്തെ സ്വാധീനിക്കാനാകും?” , എന്നും പ്രശാന്ത് കിഷോര്‍ ചോദിച്ചു.
എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിതീഷ് കുമാറിന്റെ ജെഡിയുവിലെ മുന്‍ നേതാവ് കൂടിയായിരുന്നു പ്രശാന്ത് കിഷോര്‍. പിന്നീട് ബീഹാര്‍ മുഖ്യമന്ത്രിയുടെ വിമര്‍ശകനായി ഇദ്ദേഹം മാറി. ” നിതീഷ് കുമാറിന്റെ സ്ഥിതി പരിതാപകരമാണ്. സ്വന്തം സംസ്ഥാനത്തിനുള്ളില്‍ അദ്ദേഹത്തിന്റെ സ്വാധീനം നഷ്ടപ്പെട്ടുക്കൊണ്ടിരിക്കുന്നു. പ്രതിപക്ഷ ബ്ലോക്കിലെ ക്രമം നോക്കിയാല്‍ കോണ്‍ഗ്രസ് ആണ് മുന്‍നിരയിലുള്ളത്. തൊട്ടുപിന്നാലെ തൃണമൂലും ഡിഎംകെയുമുണ്ട്. പൂര്‍ണ അധികാരത്തോടെ സംസ്ഥാനം ഭരിക്കുന്ന, ഇരുപതും ഇരുപത്തിയഞ്ചുമൊക്കെ എംപിമാരുള്ള പാര്‍ട്ടികളാണിത്. നിതീഷ് ജിയ്ക്ക് ഒന്നുമില്ല. അദ്ദേഹത്തിന് പാര്‍ട്ടിക്ക് ഒരു പ്രതിഛായയും ഇല്ല. ബീഹാറിലെ മാധ്യമങ്ങള്‍ മാത്രമാണ് നിതീഷ് കുമാറിനെ വാഴ്ത്തിപ്പാടുന്നത്. മറ്റ് സംസ്ഥാനങ്ങളിലൊന്നും അദ്ദേഹത്തിന്റെ പേര് പോലും പറയുന്നില്ല,” എന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.
advertisement
ബീഹാര്‍ ഭരിക്കുന്ന മഹാഗത്ബന്ധന്‍ സഖ്യം ആ സംസ്ഥാനത്തില്‍ മാത്രം ഒതുങ്ങുന്നതാണ്. ദേശീയ രാഷ്ട്രീയത്തില്‍ അതിന് പ്രസക്തിയില്ലെന്നും പ്രശാന്ത് കിഷോര്‍ കൂട്ടിച്ചേർത്തു. പ്രതിപക്ഷ സഖ്യമായ ഐഎന്‍ഡിഐഎയില്‍ ഉള്‍പ്പെട്ട പാര്‍ട്ടികളാണ് ആര്‍ജെഡിയും ജെഡിയുവും. നിലവില്‍ രണ്ട് സമ്മേളനങ്ങളാണ് പ്രതിപക്ഷ സഖ്യത്തിന്റെ നേതൃത്വത്തില്‍ നടന്നത്. ആദ്യത്തെ സമ്മേളനം പാട്‌നയില്‍ വെച്ചായിരുന്നു. ജൂണ്‍ 23ന് നടന്ന ഈ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത് നിതീഷ് കുമാറായിരുന്നു. ജൂലെ 17, 18 തീയതികളിലായിരുന്നു രണ്ടാമത്തെ സമ്മേളനം നടന്നത്. ബംഗളൂരുവില്‍ വെച്ചായിരുന്നു ഈ സമ്മേളനം. മൂന്നാമത്തെ സമ്മേളനം ആഗസ്റ്റ് 31, സെപ്റ്റംബര്‍ 1 തീയതികളില്‍ വെച്ച് നടത്താനാണ് ഉദ്ദേശിക്കുന്നത്. മുംബൈയിലാണ് സമ്മേളന വേദി. മഹാരാഷ്ട്രയിലെ പ്രതിപക്ഷമായ മഹാവികാസ് അഘാഡി സഖ്യമായിരിക്കും സമ്മേളനം സംഘടിപ്പിക്കുക.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
August 30, 2023 6:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'ലോക്‌സഭയില്‍ സീറ്റില്ലാത്ത പാര്‍ട്ടിയും അടിത്തറ നഷ്ടപ്പെട്ട നേതാവും'; നിതീഷ് കുമാറിനെ വിമര്‍ശിച്ച് പ്രശാന്ത് കിഷോര്‍