മുംബൈ:
കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് മാർച്ചിൽ അടച്ച ആരാധനാലയങ്ങൾ തിങ്കളാഴ്ച മുതല്‍ തുറക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി
ഉദ്ധവ് താക്കറെ. പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പാലിക്കേണ്ട കോവിഡ് സുരക്ഷ മുന്‍കരുതലുകള്‍ ഉടന്‍ പ്രസിദ്ധപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
ദീപാവലി ദിനത്തിൽ ജനങ്ങള്‍ക്ക് ആശംസകൾ അറിയിച്ചു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 'കൊറോണ വൈറസ് എന്ന അസുരൻ ഇപ്പോഴും നമ്മുടെ ഇടയിൽ ഉണ്ടെന്ന് നമുക്ക് മറക്കാൻ കഴിയില്ല. ഈ പിശാച് ഇപ്പോൾ പതുക്കെ നിശബ്ദനായിക്കൊണ്ടിരിക്കുകയാണെങ്കിലും, നമുക്ക് സംതൃപ്തരാകാൻ കഴിയില്ല. പൗരന്മാർ അച്ചടക്കം പാലിക്കേണ്ടതുണ്ട്'- അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.
പകർച്ചാവ്യാധിയുടെ സമയത്ത് ആരാധനാലയങ്ങൾ അടച്ചിടേണ്ടിവന്നെങ്കിലും, എല്ലാ ഭക്തരെയും ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ആരോഗ്യ ഉദ്യോഗസ്ഥർ എന്നിവരുടെ രൂപത്തിൽ ദൈവം പരിപാലിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദീപാവലിക്കു പിന്നാലെ ആരാധനാലയങ്ങൾ വീണ്ടും തുറക്കുമ്പോള്‍ നിയമങ്ങളും സുരക്ഷാ പ്രോട്ടോക്കോളും കർശനമായി പാലിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തിരക്ക് ഒഴിവാക്കേണ്ടിവരും. ആരാധനാലയങ്ങൾ വീണ്ടും തുറക്കുന്നത് സർക്കാർ ഉത്തരവല്ല, ദൈവത്തിന്റെ ആഗ്രഹമാണ്. ചെരിപ്പുകൾ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിന് പുറത്ത് സൂക്ഷിക്കേണ്ടിവരും, മാസ്ക് ധരിക്കുന്നത് നിർബന്ധമാണ്- അദ്ദേഹം വ്യക്തമാക്കി.
കോവിഡിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് മാസം മുതല്‍ മഹാരാഷ്ട്രയില്‍ ആരാധനാലയങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. എന്നാല്‍ ആരാധനാലയങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമായ ബി.ജെ.പി. രംഗത്തെത്തിയിരുന്നു.
ഈ ആവശ്യം ഉന്നയിച്ച് പ്രചരണവും നടത്തി. ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയും പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.