ബംഗളൂരു: വിവാദം ഉയർത്തിയ 'സൊമാറ്റോ' കേസിൽ ആരോപണം ഉന്നയിച്ച യുവതിക്കെതിരെ പരാതിയുമായി സൊമാറ്റോ ഡെലിവറി എക്സിക്യൂട്ടിവ്. മേക്കപ്പ് ആർടിസ്റ്റും ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുമായ ഹിതേഷ ചന്ദ്രാനിക്കെതിരെയാണ് സൊമാറ്റോ ജീവനക്കാരനായ കാമരാജ് പരാതി നൽകിയത്. ഡെലിവറിയുമായി എത്തിയ തനിക്കെതിരെ യുവതി കയർക്കുകയും ഹിന്ദിയിൽ അധിക്ഷേപിക്കുകയും ചെയ്തു എന്നാണ് കാമരാജ് പരാതിയിൽ ആരോപിക്കുന്നത്. ഒപ്പം ചെരുപ്പ് ഉപയോഗിച്ച് തന്‍റെ ഇടതുകയ്യിൽ പലതവണ മർദ്ദിക്കുകയും ചെയ്തു എന്നും പറയുന്നു. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഹിതേഷയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഫുഡ് ഡെലിവറി ചെയ്യാനെത്തിയ സൊമാറ്റോ ജീവനക്കാരൻ മർദിച്ചു എന്നാരോപിച്ച് ഹിതേഷഇൻസ്റ്റഗ്രാം ലൈവിലെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ചോര ഒലിപ്പിച്ച മൂക്കുമായെത്തിയ യുവതി, ജീവനക്കാരന്‍ തന്നെ അധിക്ഷേപിക്കുകയും മൂക്ക് ഇടിച്ചു തകര്‍ക്കുകയും ചെയ്തു എന്നാണ് ആരോപിച്ചത്. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാമരാജ് എന്ന ജീവനക്കാരനെ പൊലീസ് അറസ്റ്റും ചെയ്തിരുന്നു.
എന്നാൽ സംഭവത്തിൽ തന്‍റെ നിരപരാധിത്വം വിശദീകരിച്ച് കാമരാജും വീഡിയോയുമായി എത്തിയതോടെയാണ് സംഗതികൾ തകിടം മറിഞ്ഞത്. താൻ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും തനിക്കാണ് അധിക്ഷേപവും ഉപദ്രവവും നേരിടേണ്ടി വന്നതെന്നും കരഞ്ഞു കൊണ്ട് കാമരാജ് വിശദീകരിച്ചു. ഇതോടെ ആദ്യം ജീവനക്കാരനെതിരെ നടപടി സ്വീകരിച്ച സൊമാറ്റോ അധികൃതരും ഇയാളെ പിന്തുണച്ചെത്തി. ഹിതേഷയ്ക്ക് വൈദ്യസഹായത്തിന് വേണ്ട എല്ലാ പിന്തുണയും നൽകുന്നുണ്ടെന്ന് വ്യക്തമാക്കി കൊണ്ട് തന്നെയാണ് ആരോപണ വിധേയനായ കാമരാജിന് കമ്പനി പിന്തുണ പ്രഖ്യാപിച്ചത്.
സൊമാറ്റോ സ്ഥാപകൻ ദീപീന്ദർ ഗോയൽ ട്വിറ്ററിൽ പങ്കുവച്ച സൊമാറ്റോയുടെ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സത്യം എന്താണെന്ന് കണ്ടെത്തുന്നതിനാണ് തങ്ങളുടെ മുൻഗണനയെന്നും അന്വേഷണം നടക്കുന്ന ഘട്ടത്തിൽ ഹിതേഷയെയും കാമരാജിനെയും പിന്തുണയ്ക്കുമെന്നും ട്വിറ്ററിൽ സൊമാറ്റോ വ്യക്തമാക്കി. പൊലീസ് ആവശ്യപ്പെടുന്ന രീതിയിൽ പൊലീസിനെയും തങ്ങൾ സഹായിക്കുമെന്നും സൊമാറ്റോ അറിയിച്ചു. ഇതിന് പിന്നാലെയാണ് കാമരാജിന്‍റെ പരാതിയിൽ യുവതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.