• HOME
  • »
  • NEWS
  • »
  • india
  • »
  • 'രാഹുല്‍ ഗാന്ധിയ്ക്ക് ഒരിക്കലും സവര്‍ക്കര്‍ ആകാന്‍ കഴിയില്ല': കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍

'രാഹുല്‍ ഗാന്ധിയ്ക്ക് ഒരിക്കലും സവര്‍ക്കര്‍ ആകാന്‍ കഴിയില്ല': കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍

ഇന്ദിരാ ഗാന്ധി സ്വാതന്ത്ര്യ സമര സേനാനിയായ സവര്‍ക്കറെ ആദരിച്ചതിനുള്ള തെളിവുകളും അനുരാഗ് താക്കൂര്‍ ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.

  • Share this:

    ന്യൂഡല്‍ഹി: ‘മോദി’ പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ താന്‍ തയ്യാറല്ലെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. മാപ്പ് പറയാന്‍ താന്‍ വീര്‍ സവര്‍ക്കറല്ല. ഗാന്ധിയാണെന്നാണ് രാഹുല്‍ പറഞ്ഞിരുന്നത്. രാഹുലിന്റെ ഈ പ്രസ്താവനയ്ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ രംഗത്തെത്തിയിട്ടുണ്ട്.

    ‘പ്രിയപ്പെട്ട ഗാന്ധി. നിങ്ങള്‍ക്ക് ഒരിക്കലും സവര്‍ക്കറെ പോലെയാകാന്‍ സാധിക്കില്ല. ശക്തമായ ഉത്തരവാദിത്തബോധവും ഭാരതത്തോടുള്ള കറകളഞ്ഞ സ്‌നേഹവും ആണ് സവര്‍ക്കാറാകാനുള്ള അടിസ്ഥാന യോഗ്യത. നിങ്ങള്‍ക്ക് ഒരിക്കലും അങ്ങനെയാകാന്‍ സാധിക്കില്ല,’ എന്നായിരുന്നു അനുരാഗ് താക്കൂര്‍ ട്വിറ്ററില്‍ കുറിച്ചത്.

    ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയും രാഹുലിന്റെ മുത്തശ്ശിയുമായ ഇന്ദിരാ ഗാന്ധി സ്വാതന്ത്ര്യ സമര സേനാനിയായ സവര്‍ക്കറെ ആദരിച്ചതിനുള്ള തെളിവുകളും അനുരാഗ് താക്കൂര്‍ ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.

    Also read-‘രക്തസാക്ഷിയുടെ മകനായ എന്റെ സഹോദരനെ നിങ്ങൾ രാജ്യദ്രോഹിയെന്ന് വിളിച്ചു’; പ്രധാനമന്ത്രി ഭീരുവെന്ന് പ്രിയങ്കാ ഗാന്ധി

    ” സ്വാതന്ത്ര്യസമര സേനാനിയായ വീര്‍ സവര്‍ക്കറെയാണ് രാഹുല്‍ അപമാനിച്ചത്. സവര്‍ക്കറുടെ ‘India’s first freedom struggle’ എന്ന പുസ്തകം പഞ്ചാബിയില്‍ വരെ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഭഗത് സിംഗ് വീര്‍ സവര്‍ക്കറെ കാണാന്‍ രത്‌നഗിരി വരെ പോയിരുന്നു. അതിനുശേഷം ഈ പുസ്തകം പ്രിന്റ് ചെയ്യുകയും ചെയ്തു. മനുഷ്യത്വമില്ലാത്തവരാണ് സവര്‍ക്കറെ അപമാനിക്കുന്നത്,’ അനുരാഗ് താക്കൂര്‍ പറഞ്ഞു.

    വെറുതെയിരുന്നല്ല സവര്‍ക്കര്‍ ഈ ബഹുമാനം നേടിയെടുത്തത്. അദ്ദേഹത്തിന്റെ രാജ്യ സ്‌നേഹം അന്നത്തെ കോൺഗ്രസ് നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ അംഗീകരിച്ചിരുന്നതാണ്. 1923ലെ കാക്കിനഡ കോണ്‍ഗ്രസ് സമ്മേളനത്തില്‍ സവര്‍ക്കറെ ആദരിച്ച് ഒരു പ്രമേയം തന്നെ പാസാക്കിയിരുന്നുവെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു.

    കൂടാതെ സവര്‍ക്കറുടെ സംഭാവനകള്‍ കണക്കിലെടുത്ത് അദ്ദേഹത്തിന്റെ പേരില്‍ സ്റ്റാമ്പ് വരെ പുറത്തിറക്കിയിട്ടുണ്ട്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്തായിരുന്നു അതെന്നും അനുരാഗ് താക്കൂര്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ അക്കാലത്ത് സവര്‍ക്കറുടെ സംഭാവനകളെ അഭിനന്ദിച്ച് ഇന്ദിരാഗാന്ധി എഴുതിയ ഒരു കത്തിന്റെ പകര്‍പ്പും അനുരാഗ് താക്കൂര്‍ ട്വീറ്റ് ചെയ്തിരുന്നു.

    Also read-‘അയോഗ്യനാക്കപ്പെട്ട എംപി’; ട്വിറ്റര്‍ ബയോ മാറ്റി രാഹുല്‍ ഗാന്ധി

    ” ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് സവര്‍ക്കറുടെ ജീവിതം പ്രമേയമാക്കി ഒരു ഡോക്യുമെന്ററി പുറത്തിറക്കിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തിലായിരുന്നു ഡോക്യുമെന്ററി പുറത്തിറക്കിയത്,’ അനുരാഗ് താക്കൂര്‍ ട്വീറ്റ് ചെയ്തു.

    ” സവര്‍ക്കറെ ആദരിക്കാന്‍ ഇത്രയധികം കാര്യങ്ങളാണ് രാജ്യത്തെ പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇന്ദിരാ ഗാന്ധി ചെയ്തത്. അന്നത്തെ കാലത്തെ ഒരാള് പോലും സവര്‍ക്കറെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചിട്ടില്ല. ഇന്ന് രാഹുല്‍ ഗാന്ധിയാണ് ഇതെല്ലാം വിളിച്ച് പറയുന്നത്. അദ്ദേഹം സവര്‍ക്കറെ പോലെയുമല്ല അദ്ദേഹത്തിന്റെ മുത്തശ്ശിയെപ്പോലെയുമല്ല,’ അനുരാഗ് താക്കൂര്‍ ട്വിറ്ററില്‍ കുറിച്ചു.

    സൂററ്റ് കോടതി വിധിയ്ക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. അയോഗ്യനാക്കിയ നടപടിക്കു ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെ ചോദ്യം ചെയ്തതിനാണ് ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ തന്നെ ലക്ഷ്യമിട്ടതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത്. നരേന്ദ്ര മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെ ചോദ്യം ചെയ്തുകൊണ്ടേയിരിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.

    പരാമര്‍ശത്തില്‍ മാപ്പ് പറയുമോ എന്ന ചോദ്യത്തിന് തന്റെ പേര് സവര്‍ക്കര്‍ എന്നല്ല, ഗാന്ധി എന്നാണെന്നും ഗാന്ധിമാര്‍ മാപ്പ് ചോദിക്കില്ലെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി.

    Published by:Sarika KP
    First published: