ജയ്പൂർ: ക്ഷേത്ര പൂജാരിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന സംഭവത്തിൽ പൂജാരി ബാബുലാൽ വൈഷ്ണവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും ജോലിയും നൽകാൻ രാജസ്ഥാൻ സർക്കാർ തീരുമാനം. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ പ്രഖ്യാപനം വന്നതോടെ 24 മണിക്കൂറിലേറെ നീണ്ട പ്രതിഷേധം അവസാനിച്ചു. മൃതദേഹം ശനിയാഴ്ച വൈകിട്ടോടെ സംസ്കരിച്ചു.
Also Read- പൂജാരിയെ പെട്രൊളൊഴിച്ച് തീകൊളുത്തി കൊന്നു; ക്രൂരകൃത്യം ക്ഷേത്രഭൂമി തട്ടിയെടുക്കാൻ
കേസിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് വെള്ളിയാഴ്ച മുതൽ ബ്രാഹ്മണ സംഘടനകൾ പ്രതിഷേധത്തിലായിരുന്നു. ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ മൃതദേഹം സംസ്കരിക്കുകയുള്ളുവെന്നും അവർ നിലപാടെടുത്തു. ഈ സാഹചര്യത്തിലാണ് ബാബുലാലിന്റെ കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. പ്രതികളെ സഹായിച്ച രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
Also Read- ശിവശങ്കറിനെ രണ്ടാം ദിനവും 11 മണിക്കൂർ ചോദ്യംചെയ്ത് വിട്ടയച്ചു; ചൊവ്വാഴ്ച വീണ്ടും ഹാജരാകണം
ഭൂമി തര്‍ക്കത്തെ തുടർന്ന് വ്യാഴാഴ്ചയാണ് ബുക്ന ഗ്രാമത്തിലെ രാധാ ഗോപാൽജി ക്ഷേത്ര പൂജാരിയായിരുന്ന ബാബുലാലിന്റെ ദേഹത്ത് അഞ്ച് പേരടങ്ങിയ സംഘം പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ് ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പൂജാരി വ്യാഴാഴ്ച വൈകീട്ടാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
സംഭവത്തിന് പിന്നാലെ സർക്കാരിനെതിരെ പ്രതിപക്ഷ കക്ഷിയായ ബിജെപി ശക്തമായ വിമർശനവുമായി രംഗത്ത് വന്നിരുന്നു. കോൺഗ്രസ് ഭരണത്തിൽ സംസ്ഥാനത്തെ ക്രമസമാധാന നില താറുമാറായെന്നും ക്രിമനലുകൾ സ്വൈരവിഹാരം നടത്തുകയാണെന്നും മുഖ്യമന്ത്രി തന്നെ ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുമ്പോഴാണ് ഇത്തരം കുറ്റകൃത്യങ്ങൾ നടക്കുന്നതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് സതീഷ് പൂനിയ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ പെരുകുകയാണെന്നും സ്ത്രീകളും കുട്ടികളും മുതിർന്നവരും ദളിതരും സംസ്ഥാനത്ത് സുരക്ഷിതരല്ലെന്ന് വ്യക്തമായിരിക്കുകയാണെന്നും മുൻ മുഖ്യമന്ത്രി വസുന്ധര രാജെ ആരോപിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ashok Gehlot, Murder, Priest, Rajasthan