മണിപ്പൂർ കലാപവും മയക്കുമരുന്നും തമ്മിലുള്ള ബന്ധമെന്ത്? ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാടെന്ത്?
- Published by:Sarika KP
- news18-malayalam
Last Updated:
പോപ്പി കൃഷി നശിപ്പിക്കുന്നതിൽ മണിപ്പൂർ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട് എന്ന് ഒരു എൻസിബി ഓഫീസർ ന്യൂസ് 18-നോട് പറഞ്ഞു.
മയക്ക് മരുന്നിനെതിരായ മണിപ്പൂരിന്റെ പോരാട്ടം കേന്ദ്ര സർക്കാരിന്റെ പ്രത്യേക പ്രശംസ പിടിച്ചു പറ്റിയിരുന്നു. പോപ്പി (കറുപ്പ് ) കൃഷി നശിപ്പിക്കുന്നതിൽ കാണിച്ച ജാഗ്രത വലിയ പ്രശംസ നേടിയിരുന്നു. 2022-23ൽ 4,305.1 ഏക്കർ അനധികൃത പോപ്പി കൃഷി നശിപ്പിച്ചതായി സംസ്ഥാനത്തെ പോലീസ് രേഖകൾ സൂചിപ്പിക്കുന്നു. ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ 787.3 ഏക്കർ പോപ്പി കൃഷി നശിപ്പിച്ചു. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ കണക്കനുസരിച്ച് മയക്കുമരുന്നിനെതിരെ ദേശീയതലത്തിൽ നടക്കുന്ന പോരാട്ടത്തിലെ വിജയഗാഥകളിലൊന്നാണ് മണിപ്പൂർ. മണിപ്പൂർ, അസം, ഉത്തർപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിന് മുന്നിലുള്ളത്. പോപ്പി കൃഷി നശിപ്പിക്കുന്നതിൽ മണിപ്പൂർ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട് എന്ന് ഒരു എൻസിബി ഓഫീസർ ന്യൂസ് 18-നോട് പറഞ്ഞു.
“ഇപ്പോളത്തെ കലാപത്തിന് പല കാരണങ്ങളുണ്ട്. പട്ടിക വർഗ പദവിയായിരുന്നു തുടക്കമെങ്കിലും, പോപ്പി കൃഷി നശിപ്പിക്കുന്നതിന്റെ പേരിൽ മലയോര ജനതയെയും കുക്കികളെപ്പോലുള്ള ഗോത്രവർഗക്കാരെയും മാത്രമാണ് ലക്ഷ്യമിടുന്നതെന്ന ധാരണയും ഇതിന് പിന്നിലുണ്ട്, ”ഒരു രഹസ്യാന്വേഷണ ഏജൻസി ഉദ്യോഗസ്ഥൻ ന്യൂസ് 18 നോട് പറഞ്ഞു.
നിലവിലെ അക്രമസംഭവങ്ങളിൽ ഏറ്റവും കൂടുതൽ നാശം വിതച്ച പ്രദേശങ്ങളിലൊന്നാണ് ചുരാചന്ദ്പൂർ. കുക്കി ഗോത്രവർഗക്കാർ ആധിപത്യം പുലർത്തുന്ന പ്രദേശമാണിത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് തന്റെ ഫേസ്ബുക്ക് പേജിൽ ചുരാചന്ദ്പൂരിൽ മയക്കുമരുന്ന് പിടികൂടിയതിനെ കുറിച്ച് പറഞ്ഞത്. “ഇവരാണ് നമ്മുടെ തലമുറയെ നശിപ്പിക്കുന്നത്. അവർ പോപ്പി നട്ടുപിടിപ്പിക്കുന്നതിനായി നമ്മുടെ പ്രകൃതിദത്ത വനങ്ങൾ നശിപ്പിക്കുകയും മയക്കുമരുന്ന് കള്ളക്കടത്ത് നടത്താൻ വർഗീയ പ്രശ്നങ്ങൾ കൂടുതൽ ആളിക്കത്തിക്കുകയും ചെയ്യുന്നു” എന്നും മുഖ്യമന്ത്രി തന്റെ പോസ്റ്റിൽ പറഞ്ഞിരുന്നു.
advertisement
പരിസ്ഥിതി പ്രവർത്തക ലിസിപ്രിയ കങ്കുജവും മയക്ക് മരുന്ന് കൃഷി നശിപ്പിക്കുന്ന വീഡിയോ ട്വീറ്റ് ചെയ്യുകയും പോപ്പി കർഷകരെ നിശിതമായി വിമർശിക്കുകയും ചെയ്തിരുന്നു. “ഇന്നലെ മുതൽ അനധികൃത കുടിയേറ്റക്കാർ വീടുകൾ നശിപ്പിച്ചതിനെത്തുടർന്ന് ആയിരക്കണക്കിന് തദ്ദേശീയരായ ആളുകൾ ഭവനരഹിതരായി. ഞങ്ങളുടെ വനം സംരക്ഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, പക്ഷേ മണിപ്പൂരിനെ തെക്കുകിഴക്കൻ ഏഷ്യയിലെ മയക്കുമരുന്ന് കേന്ദ്രമാക്കാൻ അവർ പോപ്പി നട്ടുപിടിപ്പിക്കാൻ ആഗ്രഹിക്കുന്നു. സമാധാനത്തിനായി പ്രാർത്ഥിക്കുക, ” ലിസിപ്രിയ കങ്കുജം പറഞ്ഞു.
advertisement
എന്നാൽ കുക്കി സമുദായ നേതാക്കൾ ഈ ആരോപണം തള്ളിക്കളയുന്നു. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ അനുയായികളും ഇത്തരം പ്രസ്താവനകൾ നടത്തിയതിനെതിരെ അവർ പ്രതിഷേധിക്കുകയും ചെയ്തു. സ്ഥിതിഗതികൾ സർക്കാർ തെറ്റായി കൈകാര്യം ചെയ്യുന്നുവെന്നാരോപിച്ച് മലയോര മേഖലയിൽ നിന്നുള്ള ഏതാനും ബിജെപി എംഎൽഎമാർ കേന്ദ്ര ആഭ്യന്തരമന്ത്രിയെ കാണാൻ ഡൽഹിയിലെത്തിയിട്ടുണ്ട്.
“കുക്കികൾ പോപ്പി കൃഷിയെ പിന്തുണയ്ക്കുന്നു എന്ന് പറയുന്നത് പൂർണ്ണമായും തെറ്റാണ്. കുക്കി ഗ്രൂപ്പുകൾ പോപ്പി കൃഷിക്കെതിരെ കർശനനിലപാട് എടുത്തവരാണ് . ചില കുക്കി സായുധ സംഘങ്ങൾ പോപ്പി കൃഷി നശിപ്പിക്കാൻ നേതൃത്വം കൊടുത്തിട്ടുമുണ്ട്. മയക്ക് മരുന്നിനെതിരെ സർക്കാർ സ്വീകരിച്ച നടപടികളിൽ ഭൂരിഭാഗം പേരും വളരെ സന്തുഷ്ടരാണ് “, സൈക്കോട്ട് എം.എൽ.എ പൗലിയൻലാൽ ഹയോകിപ്പ് പറഞ്ഞു.
advertisement
ഏതെങ്കിലും ഒരു സമൂഹം മയക്കുമരുന്ന് വ്യാപാരത്തെ പിന്തുണയ്ക്കുന്നുവെന്നും അക്രമത്തിന് ഉത്തരവാദികളാണെന്നുമുള്ള ആരോപണത്തെ മണിപ്പൂരിൽ നിന്നുള്ള വിദ്യാർത്ഥി നേതാവ് ഖൈറ്റിന്താൻ ഹയോകിപ് നിരസിച്ചു. “ഇതൊരു സങ്കീർണ്ണമായ പ്രശ്നമാണ്. മലയോരവാസികൾക്ക് നിരവധി പരാതികളുണ്ട്. ഗോത്രവർഗക്കാരും കുക്കികളും പോപ്പി നട്ടുപിടിപ്പിക്കുന്നു എന്ന് സർക്കാർ പറയുമ്പോൾ യഥാർത്ഥത്തിൽ അത് ചെയ്യുന്നവർ സമ്പന്നരും സ്വാധീനമുള്ളവരുമാണ്. അവരിൽ ചിലർ താഴ്‌വരയിൽ നിന്നുള്ളവരാണ്,” അദ്ദേഹം പറഞ്ഞു.
advertisement
കമ്മ്യൂണിറ്റികൾക്കിടയിലെ പ്രശ്നങ്ങൾ രൂക്ഷമായതിനാൽ അക്രമം അവസാനിപ്പിക്കാനും ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
May 06, 2023 8:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മണിപ്പൂർ കലാപവും മയക്കുമരുന്നും തമ്മിലുള്ള ബന്ധമെന്ത്? ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാടെന്ത്?