ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി (Chief of Defence Staff of India) ജനറല്‍ ബിപിന്‍ റാവത്ത് (Bipin Rawat) തമിഴ്‌നാട്ടിൽ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അന്തരിച്ചു. ജനറല്‍ ബിപിന്‍ റാവത്തിന്റെ ഭാര്യ, അദ്ദേഹത്തിന്റെ ഡിഫന്‍സ് അസിസ്റ്റന്റ്, സെക്യൂരിറ്റി കമാന്‍ഡോകള്‍, മറ്റ് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെയുള്ള സ്റ്റാഫ് അംഗങ്ങളും ഹെലികോപ്ടറിൽ ഉണ്ടായിരുന്നു. 2021 ഡിസംബർ 8 ബുധനാഴ്ച നടന്ന അപകടത്തെ സംബന്ധിച്ച് ഇതുവരെ ലഭിച്ച പത്ത് വിവരങ്ങള്‍ നോക്കാം:
1. ഇന്ത്യൻ വ്യോമസേനയുടെ റഷ്യൻ നിർമിത Mi-17V5 ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്.
2. സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, അദ്ദേഹത്തിന്റെ ഭാര്യ, ഡിഫന്‍സ് അസിസ്റ്റന്റ്, സെക്യൂരിറ്റി കമാന്‍ഡോകള്‍, മറ്റ് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെയുള്ള സ്റ്റാഫ് അംഗങ്ങളും ഉൾപ്പടെ 14 പേരാണ് അപകടത്തിൽപെട്ടത്.
3.ഇതിൽ ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയും ഉൾപ്പടെ 13 പേർ മരിച്ചതായി അപകടം നടന്ന് ആറു മണിക്കൂറിൽ സ്ഥിരീകരിക്കപ്പെട്ടു.
4. കോയമ്പത്തൂരിലെ സുലൂർ ആർമി ബേസിൽ നിന്ന് ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ് (Defence Services Staff College (DSSC))സ്ഥിതി ചെയ്യുന്ന ഉദഗമണ്ഡലത്തുള്ള (Ootty) വെല്ലിങ്ടണിലേക്കുള്ള (Wellington Cantonment)യാത്രക്കിടെയാണ് അപകടമുണ്ടായത്.
5. നീലഗിരി കുന്നുകളില്‍ ഉച്ചയ്ക്ക് 12.20 നാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. സുലൂരിലെ സൈനിക താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്.
6. സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽ എസ് ലിഡർ, ലെഫ്റ്റനന്റ് കേണൽ ഹർജിന്ദർ സിങ് , നായ്ക്ക് ഗുരുസേവക് സിങ്, നായ്ക്ക് ജിതേന്ദ്ര, ലെഫ്റ്റനന്റ് നായ്ക്ക് വിവേക് കുമാർ, ലെഫ്റ്റനന്റ് നായ്ക്ക് ബി സായി തേജ, ഹവിൽദാർ സത്പാൽ, എന്നിവരായിരുന്നു ഒമ്പത് യാത്രക്കാർ.
7. ജനറല്‍ ബിപിന്‍ റാവത്ത് ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിൽ 2.45 ന് ഒരു പ്രഭാഷണം നടത്താൻ പോവുകയായിരുന്നു.
8. മേട്ടുപ്പാളയത്തിനും കൂനൂരിനും ഇടയിലെ കട്ടേരി പാർക്ക് എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. ഒരു മലയോര പാതയിലേക്കാണ് ഹെലികോപ്ടർ വീണത്. കൂനൂരിൽ നിന്നും 16 കിലോമീറ്ററും നഞ്ചപ്പൻചത്തിരം എന്ന സ്ഥലത്തെ ഹെലിപാഡിൽ നിന്നും പത്തു കിലോമീറ്ററും അകലെയായാണ് ഈ സ്ഥലം.
9. അപകടത്തെ കുറിച്ചുള്ള വിശദാംശങ്ങൾ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു.
10. അപകട കാരണം ഇനിയും വ്യക്തമായിട്ടില്ല. ആദ്യ ദൃശ്യങ്ങളിൽ ഹെലികോപ്ടറിന് തീ പിടിച്ചതായി കാണാമായിരുന്നു.സംഭവത്തിൽ വിശദമായ അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.