കോവിഡ് കാരണം സാമ്പത്തിക പ്രതിസന്ധി; മകന്റെ സൈക്കിൾ കലപ്പയാക്കി കർഷകൻ
- Published by:Joys Joy
- trending desk
Last Updated:
തമിഴ്നാട് സർക്കാരിൽ നിന്ന് തന്റെ മകനു ലഭിച്ച സൈക്കിളിനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താൻ അദ്ദേഹം തീരുമാനിച്ചു.
നാം ജീവിക്കുന്ന സമൂഹത്തെ നിലനിർത്തുന്നത് തന്നെ നമുക്കിടയിലെ കര്‍ഷകരാണ്. അതുപോലെ തന്നെ രാജ്യപുരോഗതിയുടെ അടിസ്ഥാനഘടകവും നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലുമാണ് കർഷകർ എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഒരു രാജ്യത്തിന്റെ ഭക്ഷണലഭ്യത മുഴുവനും അവരെ ആശ്രയിച്ചിരിക്കുന്നു. പക്ഷേ, കഴിഞ്ഞ ഒന്നു രണ്ട് വർഷക്കാലം കർഷകരെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. കോവിഡ് -19 മഹാമാരിയുടെ കാലം അവരെ സംബന്ധിച്ചിടത്തോളം കഷ്ടതകൾ നിറഞ്ഞതു തന്നെ ആയിരുന്നു.
സർക്കാർ ഇടയ്ക്കിടെ ഏർപ്പെടുത്തിയ ലോക്ക്ഡൗണുകള്‍ കാരണം അവര്‍ക്ക് കൃഷിക്ക് ആവശ്യമായ ഉപകരണങ്ങളുടെയും തൊഴിലാളികളുടെയും കുറവുണ്ടായിട്ടുണ്ട്. ഇത് കൃഷി ചെയ്യുന്നതിന് വലിയ തോതിലുള്ള ബുദ്ധിമുട്ടുകളാണ് വരുത്തി തീർത്തത്. കോവിഡ് മഹാമാരി മൂലം പല കർഷകർക്കും വിളവെടുക്കാനോ നിലമുഴുത് ഭൂമിയെ കൃഷിക്ക് സജ്ജമാക്കാനോ കഴിഞ്ഞിട്ടില്ല.
ഇവിടെയാണ് തമിഴ്നാട്ടിലെ ഒരു കർഷകൻ തന്റെ വേറിട്ട കണ്ടുപിടിത്തത്തിലൂടെ വ്യത്യസ്തനാകുന്നത്. തമിഴ്‌നാട്ടിലെ ഈ കർഷകൻ സൈക്കിൾ ഉപയോഗിച്ച് വയൽ ഉഴുതുമറിച്ച് നിലമൊരുക്കാന്‍ ഒരു പുതിയ മാർഗം കണ്ടെത്തി. ആധുനിക രീതിയിലൂടെ കൃഷി ചെയ്യുകയാണ് തമിഴ്‌നാട്ടിലെ ഈ കർഷകൻ.
advertisement
തമിഴ്‌നാട്ടിലെ തിരുതാനി ജില്ലയിലെ അഗൂർ ഗ്രാമത്തിൽ നിന്നുള്ള 37കാരനായ കർഷകനാണ് നാഗരാജ്. നാഗരാജ് തന്റെ സഹോദരനോടൊപ്പം അവരുടെ വയലുകളിൽ ജോലി ചെയ്യാറുണ്ടായിരുന്നു. നെൽകൃഷിയായിരുന്നു അവര്‍ ആദ്യം ചെയ്തു കൊണ്ടിരുന്നത്. പക്ഷേ കൃഷി നഷ്ടത്തിലായതിനു ശേഷം നെൽകൃഷി അവര്‍ പൂർണമായും നിർത്തുകയും പൂ കൃഷിയിലേക്ക് തിരിയുകയും ചെയ്തു.
തുടര്‍ന്ന് കുടുംബം ബാങ്കില്‍ നിന്നും വായ്പയെടുത്ത് വിവാഹത്തിന് ഹാരമുണ്ടാക്കുന്നതിനും, ക്ഷേത്രങ്ങളിൽ വഴിപാടായി ഉപയോഗിക്കുന്നതുമായ സംമാംഗി പൂക്കൾ കൃഷി ചെയ്യാൻ തീരുമാനിച്ചു. എന്നിരുന്നാലും, രാജ്യത്തുടനീളം കോവിഡ് -19 കേസുകൾ വർദ്ധിച്ചതോടു കൂടി, പൂക്കളുടെ ആവശ്യം ഗണ്യമായി കുറയുകയും അവരുടെ പദ്ധതികൾ താളം തെറ്റുകയും ചെയ്തു. കോവിഡ് -19 കേസുകളുടെ എണ്ണം കുറയുകയും ലോക്ക്ഡൗണുകൾ കുറയുകയും ചെയ്തതോടെ മാനസികമായി തളരാത്ത നാഗരാജ് വീണ്ടും സംമാംഗി പൂക്കൾ വളർത്താൻ തീരുമാനിച്ചു.
advertisement
പക്ഷേ, കൃഷിക്ക് നിലമൊരുക്കാനുള്ള കാർഷിക ഉപകരണങ്ങളോ ആവശ്യത്തിന് തൊഴിലാളികളോ ലഭ്യമല്ലാത്തത് അദ്ദേഹത്തിന് മുന്നിൽ ഒരു വെല്ലുവിളിയായി. എന്നിരുന്നാലും, കഴിഞ്ഞ ഒരു വർഷത്തിനിടയിൽ തനിക്കുണ്ടായ നഷ്ടം നികത്താൻ അദ്ദേഹം തീരുമാനിച്ചു. അതിനാൽ, അദ്ദേഹം തന്റെ കഠിനാധ്വാനം തുടരുകയും തന്റെ കൃഷിയിടത്തിൽ നിലമുഴുന്നതിനുള്ള ഒരു പുതിയ സാങ്കേതികവിദ്യ കണ്ടു പിടിക്കുകയും ചെയ്തു. ആവശ്യമാണ് സൃഷ്ടിയുടെ മാതാവ് എന്ന പഴഞ്ചൊല്ല് കേട്ടിട്ടില്ലേ? ഇവിടെ നാഗരാജ് അത് അക്ഷരാർത്ഥത്തിൽ പ്രാവർത്തികമാക്കി.
advertisement
തമിഴ്നാട് സർക്കാരിൽ നിന്ന് തന്റെ മകനു ലഭിച്ച സൈക്കിളിനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താൻ അദ്ദേഹം തീരുമാനിച്ചു. നാഗരാജ് സൈക്കിളിനെ കലപ്പയായി മാറ്റുകയും സഹോദരന്റെ സഹായത്തോടെ തന്റെ കൃഷിഭൂമിയെ ഉഴുതുമറിച്ച് കൃഷിക്കായി നിലമൊരുക്കുകയും ചെയ്തു. നാഗരാജിന്റെ 11 വയസ്സുള്ള മകനും വയൽ ഉഴുതുമറിക്കാൻ സഹായിച്ചു.
ജീവിതത്തിൽ തിരിച്ചടികൾ നേരിടുമ്പോൾ പ്രത്യാശ നഷ്ടപ്പെടാതിരിക്കാനും തങ്ങളുടെ പോരാട്ടം തുടരാനും ഈ മഹാമാരിയിൽ ഉപജീവനമാർഗം കണ്ടെത്താൻ പാടുപെടുന്ന എല്ലാവരുടേയും മുന്നില്‍ ഒരു തിളക്കമാർന്ന ഉദാഹരണമായി ഈ സംഭവം നിലകൊള്ളുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jul 07, 2021 2:42 PM IST








