ക്രിമിനല്‍ ഗൂഢാലോചന, വധശ്രമം; 19 വയസുള്ള യോഗേഷ് കദിയാനെ ഇന്റർപോൾ തിരയുന്നത് എന്തിന്?
- Published by:user_57
- news18-malayalam
Last Updated:
ഇയാള്‍ക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. കദിയാനെപ്പറ്റി വിവരം നല്‍കുന്നവര്‍ക്ക് 1.5 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിട്ടുമുണ്ട്
ഹരിയാന സ്വദേശിയായ ഒരു ഗ്യാംഗ്സ്റ്ററിനെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. ക്രിമിനല്‍ ഗൂഢാലോചന, വധശ്രമം തുടങ്ങി നിരവധി കേസുകളാണ് ഈ പത്തൊമ്പതുകാരന്റെ പേരിലുള്ളത്. യോഗേഷ് കദിയാന്‍ എന്നാണ് യുവാവിന്റെ പേര്. രണ്ട് വര്‍ഷം മുമ്പ് ഇയാള്‍ അമേരിക്കയിലേക്ക് കുടിയേറിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എതിരാളിയായ ലോറന്‍സ് ബിഷ്‌ണോയി എന്ന ഗുണ്ടാത്തലവനെ തകര്‍ക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ യോഗേഷ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ആരാണ് യോഗേഷ് കദിയാന്‍?
2004ലാണ് യോഗേഷ് കദിയാന്‍ ജനിച്ചത്. അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ വിദഗ്ധനാണ് ഇയാൾ. നിലവില്‍ ബാംബിഹ സംഘത്തിന്റെ ഭാഗമാണ് യോഗേഷ്. 17 വയസ്സുള്ളപ്പോഴാണ് വ്യാജ പാസ്‌പോര്‍ട്ടുമായി ഇയാള്‍ യുഎസിലേക്ക് കടന്നത്.
ഖലിസ്ഥാനി തീവ്രവാദഗ്രൂപ്പുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് കരുതപ്പെടുന്നു. ഖലിസ്ഥാനി ബന്ധം തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകള്‍ക്കായി എന്‍ഐഎ (നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി) ഇയാളുടെ ഇന്ത്യയിലെ വീടും ഒളിത്താവളങ്ങളും റെയ്ഡ് ചെയ്തിരുന്നു.
ഇയാള്‍ക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. കദിയാനെപ്പറ്റി വിവരം നല്‍കുന്നവര്‍ക്ക് 1.5 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിട്ടുമുണ്ട്.
advertisement
ക്രിമിനല്‍ ഗൂഢാലോചന, വധശ്രമം, നിയമവിരുദ്ധ ആയുധങ്ങളുടെ ഉപയോഗം എന്നീ കുറ്റങ്ങളും ഇന്റര്‍പോള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതോടെ ഇന്റര്‍പോളിലെ അംഗരാജ്യങ്ങളില്‍ എവിടെയെങ്കിലും യോഗേഷ് ഉണ്ടെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ സാധിക്കും.
യോഗേഷിനെ കൂടാതെ മറ്റൊരു ഇന്ത്യന്‍ ഗ്യാംങ്സ്റ്ററെയും ഇന്റര്‍പോള്‍ തേടി വരികയാണ്. പഞ്ചാബിലെ അമൃത്സര്‍ സ്വദേശിയായ ഹര്‍ബേജ് സിംഗ് ആണ് ഇന്റര്‍പോള്‍ തേടുന്ന മറ്റൊരു കുറ്റവാളി. നിരോധിത ആയുധങ്ങള്‍ കൈവശം വെയ്ക്കല്‍, ലഹരിമരുന്ന് വ്യാപാരം എന്നീ കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
advertisement
ഇന്റര്‍പോള്‍ ലിസ്റ്റിലെ ഇന്ത്യന്‍ ഗ്യാംങ്‌സറ്റര്‍മാര്‍
ഖലിസ്ഥാനി ഗ്രൂപ്പായ ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍ എന്ന ഭീകരസംഘടനയിലെ അംഗമായ കരണ്‍വീര്‍ സിംഗിനെതിരെയും ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി അംഗരാജ്യങ്ങള്‍ക്ക് റെഡ്‌കോര്‍ണര്‍ നോട്ടീസ് അയച്ചത്. ഇയാൾ പഞ്ചാബ് സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ ഇയാൾ പാകിസ്ഥാനില്‍ അഭയം പ്രാപിച്ചിരിക്കുകയാണെന്നാണ് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട്.
ഇന്ത്യയില്‍ തന്നെ ഇയാള്‍ക്കെതിരെ നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്‌ഫോടന പ്രവര്‍ത്തനങ്ങള്‍, കൊലപാതകം, സാമ്പത്തിക ഭീകരവാദം, തീവ്രവാദ ഗൂഢാലോചന എന്നീ കുറ്റകൃത്യങ്ങളില്‍ ഇയാള്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
advertisement
ഹരിയാനയില്‍ നിന്നുള്ള മറ്റൊരു ഗ്യാംങ്സ്റ്ററായ ഹിമാന്‍ഷു എന്നയാള്‍ക്കെതിരെയും ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഭാവു എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. റോഹ്തകിലെ റിതോളി ഗ്രാമത്തിലാണ് ഇയാള്‍ ജനിച്ച് വളര്‍ന്നത്. വിദേശത്തെവിടെയോ ഇയാള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. പതിനെട്ട് കേസുകളില്‍ പ്രതിയാണ് ഹിമാന്‍ഷു.
നിലവില്‍ ഈ ഗ്യാംങുകള്‍ എല്ലാം തന്നെ ലോറന്‍സ് ബിഷ്‌ണോയുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘത്തെ അമര്‍ച്ച ചെയ്യാനുള്ള ശ്രമത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ലോറന്‍സ് ബിഷ്‌ണോയി ഇപ്പോള്‍ അഹമ്മദാബാദ് ജയിലിലാണ്. ഇയാളുള്‍പ്പെട്ട മയക്കുമരുന്ന് കേസില്‍ എന്‍ഐഎ അന്വേഷണം നടത്തിവരികയാണ്. ഗായകന്‍ സിദ്ധു മൂസാവാലയുടെ കൊലപാതകത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് കരുതുന്നത്. കാനഡയിലെ ഖലിസ്ഥാന്‍ ഭീകരന്‍ സുഖ്ദൂല്‍ സിംഗിന്റെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയതോടെയാണ് ഇയാള്‍ വീണ്ടും വാര്‍ത്താപ്രാധാന്യം നേടിയത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെയാണ് സുഖ്ദൂല്‍ എന്നറിയപ്പെടുന്ന സുഖ ദുനെക മരിച്ചത്. നേരത്തെ ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെയും ഇയാള്‍ വധഭീഷണി മുഴക്കിയിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 30, 2023 1:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ക്രിമിനല്‍ ഗൂഢാലോചന, വധശ്രമം; 19 വയസുള്ള യോഗേഷ് കദിയാനെ ഇന്റർപോൾ തിരയുന്നത് എന്തിന്?